അവന് വേണ്ടി വാങ്ങിയ ഭൂമിയില്‍ അവന്റെ സ്മൃതികുടീരം പണിയേണ്ടി വരുന്നു, ഒരച്ഛനും ഈ ഗതി വരരുത്’; വിങ്ങിപ്പൊട്ടി ബെംഗളൂരുവില്‍ മരിച്ച യുവാവിന്റെ പിതാവ്.അപകടത്തില്‍ മരിച്ച 21 വയസ്സുള്ള ഭൂമിക് ലക്ഷ്മണന്റെ പിതാവ് ബി ടി ലക്ഷ്മണാണ് മകന്റെ ശവകുടീരത്തിനരികില്‍ ഏവരെയും കണ്ണീരിലാഴ്ത്തി പൊട്ടിക്കരഞ്ഞത്.എന്റെ മകന് സംഭവിച്ചത് ആർക്കും സംഭവിക്കരുതെന്ന് ലക്ഷ്മണ മൃതദേഹം അടക്കിയ സ്ഥലത്ത് കിടന്നുകൊണ്ട് പറഞ്ഞു. ഞാൻ അവനുവേണ്ടി വാങ്ങിയ സ്ഥലത്താണ് അവന്റെ സ്മാരകം പണിയേണ്ടി വരുന്നത്.
എനിക്ക് ഇപ്പോള്‍ മറ്റെവിടെയും പോകേണ്ട, ഇവിടെ നില്‍ക്കണമെന്നും അദ്ദേഹം പറഞ്ഞു. ഞാൻ നേരിടുന്നത് ഒരു അച്ഛനും നേരിടേണ്ടിവരരുതെന്നും അദ്ദേഹം വിലപിച്ചു. ബന്ധുക്കളാണ് ലക്ഷ്മണയെ വീട്ടിനകത്തേക്ക് കൂട്ടിക്കൊണ്ടുപോയത്. ഹാസനിലാണ് ഇവരുടെ സ്വദേശം.18 വർഷത്തെ കാത്തിരിപ്പിന് ശേഷം ആർസിബി ഐപിഎല്‍ കിരീടം നേടിയപ്പോഴാണ് ബുധനാഴ്ച ചിന്നസ്വാമി സ്റ്റേഡിയത്തിന് പുറത്ത് ആയിരങ്ങള്‍ തടിച്ചുകുടിയത്. തിക്കിലും തിരക്കിലും പെട്ട് അവസാന വർഷ എഞ്ചിനീയറിംഗ് വിദ്യാർത്ഥിയായ ഭൂമിക് ഉള്‍പ്പെടെ 11 പേർക്കാണ് ജീവൻ നഷ്ടമായത്.
ദുരന്തത്തിന് ശേഷം ലക്ഷ്മണ് മാധ്യമപ്രവർത്തകരോട് സംസാരിക്കുകയും പോസ്റ്റ്മോർട്ടം സമയത്ത് തന്റെ മകന്റെ മൃതദേഹം കീറിമുറിക്കാതെ തനിക്ക് വിട്ടുകൊടുക്കണമെന്ന് സർക്കാരിനോട് അഭ്യർത്ഥിക്കുകയും ചെയ്തിരുന്നു.അതിനിടെ തിരക്കിലും പെട്ട് മരിച്ച 11 പേരുടെ കുടുംബങ്ങള്‍ക്കുള്ള ധനസഹായം ഉയർത്തി കർണാടക സർക്കാർ. നഷ്ടപരിഹാരത്തുക അപര്യാപ്തമാണെന്ന് വിമർശനം ബിജെപി ഉന്നയിച്ചിരുന്നു. ഇതോടെയാണ് നേരത്തെ പ്രഖ്യാപിച്ച 10 ലക്ഷം രൂപയുടെ സഹായം 25 ലക്ഷം രൂപയാക്കി ഉയർത്തിയത്. സംസ്ഥാനസർക്കാരിന്റെ നിരുത്തരവാദിത്തപരമായ സമീപനമാണ് ദുരന്തത്തിന് വഴിവച്ചതെന്ന വ്യാപക വിമര്‍ശനമുയര്‍ന്നിരുന്നു.