ബെംഗളൂരു: അപകടകരമായി കുട്ടിയുടെ സെൽഫി എടുക്കാൻ ശ്രമിച്ച ദമ്പതികൾക്ക് സ്മാർട്ട് സിസിടിവിയിൽ കണ്ട് മുന്നറിയിപ്പ് നൽകി പൊലീസ്. കാർവാറിലെ ഗംഗാവലിപ്പുഴയിൽ അഴിമുഖത്തിന് സമീപം പാലത്തിൽ വച്ച് കുഞ്ഞിനെയും കൊണ്ട് സെൽഫി എടുക്കാൻ ശ്രമിക്കുകയായിരുന്നു ദമ്പതികൾ. ശക്തമായ കാറ്റുള്ള പ്രദേശത്ത് മുന്നറിയിപ്പ് നിലനിൽക്കെയായിരുന്നു കുഞ്ഞിനെ പാലത്തിന്റെ കൈവരിയോട് ചേര്‍ത്ത് പിടിച്ചുള്ള സെൽഫിയെടുക്കൽ. എന്നാൽ ഇത് സ്മാര്‍ട്ട് സിസിടിവിയിൽ കണ്ട് പൊലീസ് ഉടൻ സ്പീക്കര്‍ മുന്നറിയിപ്പ് നൽകി. പാലത്തിൽ നിൽക്കുന്നത് അപകടമാണെന്നും ഉടൻ മാറണമെന്നും പറയുന്ന ശബ്ദ സന്ദേശത്തോടൊപ്പം അപായ സൈറണും മുഴങ്ങി.
സ്മാർട്ട് സിസിടിവികൾ ഉപയോഗിച്ചുള്ള മുന്നറിയിപ്പ് വഴി വലിയ അപകടമാണ് ഒഴിവായത്. അഴിമുഖത്ത് ആ സമയത്ത് ശക്തമായ കാറ്റ് വീശിയിരുന്നു. ആളുകളോട് പാലത്തിന് മുകളിൽ നിൽക്കുകയോ ഈ വഴി നടന്ന് പോവുകയോ ചെയ്യുന്നത് സൂക്ഷിച്ച് വേണമെന്ന് നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നു. ഇതിനിടെയാണ് ദമ്പതികൾ കാര്‍ നിര്‍ത്തി കുഞ്ഞിനെയുമെടുത്ത് പാലത്തിന് മുകളിൽ കയറി സെൽഫിയെടുക്കാൻ ശ്രമിച്ചത്. സ്മാര്‍ട് സിസിടിവിയുടെ ഗുണം വെളിവാക്കുന്ന സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങളും ഇപ്പോൾ സോഷ്യൽ മീഡയയിൽ സ്മാര്‍ട്ടായി ഓടുകയാണ്