ജീവിതശൈലി രോഗം വർധിച്ചുവരുന്ന സാഹചര്യത്തിൽ സൗജന്യനിരക്കിൽ ചികിത്സ ഉറപ്പാക്കാനൊരുങ്ങി സംസ്ഥാന സർക്കാർ. സംസ്ഥാനത്തുടനീളമുള്ള പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിൽ (പിഎച്ച്സി) പ്രത്യേക ജീവിതശൈലി രോഗ ക്ലിനിക്കുകൾ തുടങ്ങും. രോഗികൾക്ക് താങ്ങാവുന്ന വിലയിൽ കുറഞ്ഞ നിരക്കിൽ ക്ലിനിക്കുകളിൽനിന്ന് ചികിത്സയും മരുന്നും ലഭ്യമാക്കും. രക്തസമ്മർദം, കൊളസ്ട്രോൾ, പ്രമേഹം, നടുവേദന, ആർത്രൈറ്റിസ്, ശ്വാസകോശ രോഗങ്ങൾ, ആസ്ത്മ എന്നിവയ്ക്കാണ് ചികിത്സ ഉറപ്പാക്കുക.
സംസ്ഥാന സർക്കാരിൻ്റെ ഗൃഹാരോഗ്യ പദ്ധതിയിലൂടെയുള്ള സർവേയിലാണ് സംസ്ഥാനത്ത് ചെറുപ്രായക്കാരിലടക്കം ജീവിതശൈലി രോഗങ്ങൾ കൂടുന്നതായി കണ്ടെത്തിയതെന്ന് ആരോഗ്യ കുടുംബക്ഷേമ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ഹർഷ് ഗുപ്ത പറഞ്ഞു.ജീവിതശൈലി രോഗങ്ങളുള്ളവരെ പരിശോധിക്കുന്നതിനുള്ള മെഡിക്കൽ ഉപകരണങ്ങളും പിഎച്ച്സികളിൽ സജ്ജീകരിക്കുമെന്നും അദ്ദേഹം അറിയിച്ചു. സ്വകാര്യ ആരോഗ്യ കേന്ദ്രങ്ങളിലെന്നപോലെ, സംസ്ഥാനത്തെവിടെയും റഫർ ചെയ്യാൻ കഴിയുന്ന രോഗികളുടെ ആരോഗ്യ കാർഡുകളും പിഎച്ച്സികളിൽ സൂക്ഷിക്കും.
ദന്ത പരിചരണവും ഭാവിയിൽ സർക്കാർ പദ്ധതിയുണ്ട്. വിദ്യാർഥികൾക്കടക്കം പിഎച്ച്സികളിൽനിന്ന് സൗജന്യമായി ഹെൽത്ത് കാർഡുകൾ ലഭിക്കും. പ്രത്യേക ക്ലിനിക്കുകളിൽ പിഎച്ച്സികളിൽ കരാർ അടിസ്ഥാനത്തിൽ കൂടുതൽ ഡോക്ടർമാരെ നിയമിക്കുമെന്നും ഹർഷ് ഗുപ്ത അറിയിച്ചു.
മൈസൂരുവിൽ ഡോക്ടർമാർ വീട്ടുപടിക്കലെത്തും:ജീവിതശൈലി രോഗങ്ങൾ കൂടുന്ന സാഹചര്യത്തിൽ ഡോക്ടർമാർ വീട്ടിലെത്തി ചികിത്സിക്കുന്ന ‘ഗൃഹ ആരോഗ്യ’ പദ്ധതി മൈസൂരുവിൽ മേയ് ആദ്യ വാരത്തോടെ ആരംഭിക്കും. ജില്ലയിലെ എല്ലാ വീടുകളിലും ഡോക്ടർമാർ എത്തി സൗജന്യ പരിശോധനകൾ നടത്തി ആവശ്യമായ ചികിത്സ നൽകും.
കൂടുതൽ ചികിത്സ ആവശ്യമുള്ള രോഗികളെ ആശുപത്രികളിലേക്ക് റഫർ ചെയ്യും. 30 വയസ്സിന് മുകളിലുള്ളവർക്ക് മാത്രമുള്ളതാണ് സൗജന്യ സേവനം ലഭിക്കുക.
ഞാൻ ഇന്ത്യയുടെ മരുമകളാണ്, മോദിജിയും യോഗിജിയും എനിക്ക് അഭയം തരണം’-സീമാ ഹൈദര്‍
തന്നെ ഇന്ത്യയില്‍ താമസിക്കാൻ അനുവദിക്കണമെന്നും പാകിസ്താന്റെ മകളായിരുന്ന താൻ ഇപ്പോള്‍ ഇന്ത്യയുടെ മരുമകളാണെന്നും വൈറല്‍ താരം സീമാ ഹൈദർ.പഹല്‍ഗാം ഭീകരാക്രമണത്തെ തുടർന്ന് ഇന്ത്യ പാകിസ്താനെതിരെ കടുത്ത നടപടിയിലേക്ക് നീങ്ങിയപ്പോള്‍ സീമാ ഹൈദർ ഇന്ത്യ വിടേണ്ടി വരുമെന്ന തരത്തില്‍ റിപ്പോർട്ടുകളുണ്ടായിരുന്നു. ഈ ആശങ്കക്കിടയിലാണ് സീമ പ്രതികരണവുമായി രംഗത്തെത്തിയത്.’പാകിസ്താനിലേക്ക് പോകാൻ എനിക്ക് താത്പര്യമില്ല.
എന്നെ ഇന്ത്യയില്‍ തുടരാൻ അനുവദിക്കണമെന്ന് ഞാൻ പ്രധാനമന്ത്രിയോടും ഉത്തർ പ്രദേശ് മുഖ്യമന്ത്രിയോടും അഭ്യർഥിക്കുന്നു.’-സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന വീഡിയോയില്‍ സീമ പറയുന്നു. ഇന്ത്യക്കാരനായ സച്ചിൻ മീണയെ വിവാഹം കഴിച്ചതിന് ശേഷം താൻ ഹിന്ദുമതം സ്വീകരിച്ചുവെന്ന് ഹൈദർ അവകാശപ്പെടുന്നു.’ഞാനിപ്പോള്‍ മോദിജിയും യോഗിജിയും നല്കുന്ന അഭയത്തിനായാണ് കാത്തിരിക്കുന്നത്. ഞാൻ പാകിസ്താന്റെ മകളായിരുന്നു. എന്നാലിപ്പോള്‍ ഇന്ത്യയുടെ മരുമകളാണ്. എന്നെ ഇവിടെ താമസിക്കാൻ അനുവദിക്കൂ.’-വീഡിയോയില്‍ സീമ പറയുന്നു.
പബ്ജി ഗെയിമിലൂടെയുള്ള പ്രണയത്തിനൊടുവില്‍ കാമുകനായ നോയിഡ സ്വദേശി സച്ചിൻ മീണയ്ക്കൊപ്പം ജീവിക്കാനായാണ് വിവാഹിതയായ സീമ ഹൈദർ നാലുകുട്ടികളുമായി രണ്ടുവർഷം മുൻപ് ഇന്ത്യയിലെത്തിയത്. നേപ്പാള്‍ അതിർത്തി വഴിയായിരുന്നു യുവതി ഇന്ത്യയിലേക്ക് അനധികൃതമായി പ്രവേശിച്ചത്. തുടർന്ന് സച്ചിനൊപ്പം താമസിച്ചുവരുന്നതിനിടെ നിയമപരമായി കാമുകനെ വിവാഹം കഴിക്കാനുള്ള മാർഗങ്ങള്‍ തേടിയതോടെയാണ് സീമ പാക് സ്വദേശിയാണെന്നവിവരം പുറംലോകമറിഞ്ഞത്. ഇതോടെ സീമ അറസ്റ്റിലാവുകയും പിന്നീട് ജാമ്യത്തിലിറങ്ങുകയുംചെയ്തു. തുടർന്ന് സച്ചിനെ വിവാഹം കഴിച്ച് ഒരുമിച്ച് താമസം തുടരുകയായിരുന്നു. കഴിഞ്ഞ മാസം ഇവർക്ക് പെണ്‍കുഞ്ഞ് പിറന്നിരുന്നു. ഗ്രേറ്റർ നോയിഡയിലെ സ്വകാര്യ ആശുപത്രിയിലാണ് സീമ കുഞ്ഞിന് ജന്മം നല്‍കിയത്.