ബെംഗളൂരു: ചിക്കമഗളൂരുവിലെ ചാർമാഡി ചുരത്തിലെ വനമേഖലയിലുണ്ടായ തീപ്പിടിത്തത്തിൽ നൂറുകണക്കിന് ഏക്കർ വനഭൂമിയിൽ നാശമുണ്ടായി. അന്നപ്പ സ്വാമി ക്ഷേത്രത്തിനുസമീപം വെള്ളിയാഴ്ച രാത്രിയാണ് തീപിടിച്ചത്. തീ പടരുന്നത് ശനിയാഴ്ചയും തുടർന്നു.അഗ്നിരക്ഷാ സേനയും വനം ഉദ്യോഗസ്ഥരും തീയണയ്ക്കാൻ ശ്രമം നടത്തി. മണിക്കൂറുകൾ നീണ്ട ശ്രമത്തിനൊടുവിൽ ഉച്ചയോടെ തീ പടരുന്നത് ഏതാണ്ട് തടയാനായിട്ടുണ്ട്.
തിങ്കളാഴ്ച രാത്രി ചാർമാഡി ചുരത്തിന്റെ ബിദിരുതല മേഖലയിൽ തീപ്പിടിത്തമുണ്ടായിരുന്നു. മുളകൾ കൂടുതലുള്ള മേഖലയിലാണ് അന്ന് തീപടർന്നത്. കുറെ ഭാഗം വനഭൂമി കത്തിനശിച്ചിരുന്നു. ഇതിനുപിന്നാലെയാണ് വെള്ളിയാഴ്ചത്തെ തീപ്പിടിത്തം.
എഴുപത്തിയാറാം റിപ്പബ്ലിക് ദിനാഘോഷ നിറവിൽ രാജ്യം; പരേഡിനൊരുങ്ങി തലസ്ഥാനം
എഴുപത്തിയാറാം റിപ്പബ്ലിക് ദിനാഘോഷ നിറവിൽ രാജ്യം. സൈനിക ശക്തി വിളിച്ചോതുന്ന പരേഡിന് തലസ്ഥാനം ഒരുങ്ങി. രാവിലെ പ്രധാനമന്ത്രി യുദ്ധസ്മാരകത്തിൽ പുഷ്പചക്രം അർപ്പിക്കുന്നതോടെ ചടങ്ങുകൾക്ക് തുടക്കമാകും. ആറു കുതിരകളെ കെട്ടിയപ്രത്യേക വാഹനത്തിൽ കർത്തവ്യപഥിൽ എത്തുന്ന രാഷ്ട്രപതിയെ ഉപരാഷ്ട്രപതിയും പ്രധാനമന്ത്രിയും ചേർന്ന് സ്വീകരിക്കും.
പത്തരയോടെ പരേഡ് ആരംഭിക്കും. ഇന്തോനീഷ്യൻ പ്രസിഡൻ്റ് പ്രബൊവൊ സുബിയാന്തോയാണ് മുഖ്യാതിഥി. വിവിധ സേനാവിഭാഗങ്ങൾക്കൊപ്പം അയ്യായിരം ആദിവാസികൾ അണിനിരക്കുന്ന കലാരൂപങ്ങളും പരേഡിൽ അണിനിരക്കും. റിപ്പബ്ളിക് ദിനാഘോഷങ്ങളുടെ ഭാഗമായി തലസ്ഥാന നഗരമേഖല കനത്ത സുരക്ഷാ വലയത്തിലാണ്.