ട്രെയിനിൽ സൊമാറ്റോ ഭക്ഷണം എത്തിയ്ക്കുന്ന സംവിധാനം അടുത്തിടെയാണ് ആരംഭിച്ചത്. ട്രെയിനിലെ ഭക്ഷണം കഴിയ്ക്കാന്‍ ബുദ്ധിമുട്ടുള്ളവര്‍ക്ക് വളരെ പ്രയോജനകരമായ സംവിധാനം കൂടിയാണ് ഇത്.ഇപ്പോള്‍ ഇതേക്കുറിച്ചുള്ള ബംഗളുരു സ്വദേശിയായ യുവാവിന്റെ കുറിപ്പാണ് ശ്രദ്ധേയമാകുന്നത്. ടെക് മേഖലയില്‍ പ്രവര്‍ത്തിക്കുന്ന സണ്ണി ഗുപ്തയാണ് തന്റെ അനുഭവം വ്യക്തമാക്കി എക്സില്‍ പോസ്റ്റിട്ടത്. മുംബൈയില്‍ നിന്ന് പൂനെയിലേക്കുള്ള യാത്രയ്ക്കിടെയാണ് സൊമാറ്റോ ആപ്പ് വഴി ഇദ്ദേഹം ഭക്ഷണം ഓര്‍ഡര്‍ ചെയ്തത്.ട്രെയിനിലെ ഭക്ഷണം വേണ്ടെന്ന് തീരുമാനിച്ചിരുന്നു. അതിനാലാണ് സൊമാറ്റോയില്‍ ഒരു കൈ നോക്കാന്‍ തീരുമാനിച്ചത്,” സണ്ണി എക്സില്‍ കുറിച്ചു.
ട്രിപ്പിള്‍ ഷെസ്വാന്‍ റൈസ് ആണ് താന്‍ ഓര്‍ഡര്‍ ചെയ്തതെന്നും മികച്ച സേവനമായിരുന്നു സൊമാറ്റോയില്‍ നിന്ന് തനിക്ക് ലഭിച്ചതെന്നും ഇദ്ദേഹം പറഞ്ഞു. യാത്രയ്ക്ക് നാല് ദിവസം മുമ്ബ് മുന്‍കൂട്ടി സൊമാറ്റോ വഴി ഭക്ഷണം ഓര്‍ഡര്‍ ചെയ്യാന്‍ സാധിക്കും. ഭക്ഷണം ഉണ്ടാക്കാന്‍ തുടങ്ങുന്നതിന് മുമ്ബ് എപ്പോള്‍ വേണമെങ്കിലും ഓര്‍ഡര്‍ ക്യാന്‍സലും ചെയ്യാം. സൊമാറ്റോ ആപ്പില്‍ തന്റെ പിഎന്‍ആര്‍(പാസഞ്ചര്‍ നെയിം റെക്കോര്‍ഡ്) നമ്ബര്‍ ആദ്യം നല്‍കി. ശേഷം ഭക്ഷണം എത്തിക്കേണ്ട സ്റ്റേഷന്‍ തെരഞ്ഞെടുക്കണമായിരുന്നു. താന്‍ പനവേല്‍ സ്റ്റേഷനാണ് തെരഞ്ഞെടുത്തതെന്ന് സണ്ണി ഗുപ്ത പറഞ്ഞു.
ഭക്ഷണവുമായി സൊമാറ്റോ ഡെലിവറി ജീവനക്കാരന്‍ പനവേല്‍ സ്റ്റേഷനില്‍ തന്റെ ട്രെയിന്‍ വരുന്നത് വരെ കാത്തുനിന്നുവെന്നും സണ്ണി പറഞ്ഞു. ”ട്രെയിന്‍ അല്‍പ്പം ലേറ്റായി. എന്നിട്ടും ഡെലിവറി ജീവനക്കാരന്‍ എന്നെയും കാത്തു നിന്നു. ഇതാദ്യമായിട്ടാണ് ഡെലിവറിയ്ക്കായി സൊമാറ്റോ ഡെലിവറി ഏജന്റ് എന്നെ കാത്തുനില്‍ക്കുന്നത്,” – സണ്ണി പറഞ്ഞു. പത്ത് ലക്ഷത്തിലധികം പേര്‍ ഇതിനോടകം പോസ്റ്റ് കണ്ടു.