ബെംഗളൂരു: അച്ഛന് മകനെ തലയ്ക്കടിച്ച് കൊന്നു. തേജസാണ് (14) അച്ഛന് രവികുമാറിന്റെ അടിയേറ്റ് മരിച്ചത്. പഠിക്കാതെ മൊബൈല്‍ ഫോണില്‍ റീല്‍സ് കണ്ടിരുന്നതിനാണ് കുട്ടിയെ അച്ഛന് മര്‍ദ്ദിച്ചത്.ബെംഗളൂരുവിലെ കുമാര സ്വാമി ലേഔട്ടില്‍ വെള്ളിയാഴ്ച രാത്രിയായിരുന്നു സംഭവം.
മദ്യപിച്ച് വീട്ടിലെത്തിയ രവികുമാര്‍ ഫോണില്‍ കളിച്ചു കൊണ്ടിരുന്ന തേജസിനെ ക്രിക്കറ്റ് ബാറ്റ് എടുത്ത് അടിക്കുകയായിരുന്നു.ശനിയാഴ്ച സ്കൂള്‍ അവധിയായതിനാലാണ് മൊബൈല്‍ ഫോണില്‍ റീലുകള്‍ കാണുന്നതെന്ന് പറഞ്ഞെങ്കിലും രവികുമാര്‍ മകനെ പൊതിരെ തല്ലി. തലക്ക് ഗുരുതരമായി പരിക്കേറ്റ തേജസിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. അച്ഛന് രവികുമാറിനെ പൊലീസ് അറസ്റ്റ് ചെയ്തു.
ട്രാഫിക് നിയമം തെറ്റിച്ച യുവാവിനെ റോഡിലൂടെ വലിച്ചിഴച്ചു, ഭീഷണി; പൊലീസ് ഉദ്യോഗസ്ഥന് സസ്പെൻഷൻ
ട്രാഫിക് നിയമം തെറ്റിച്ചതിന് ഡെലിവറി ഏജന്റായ യുവാവിനെ റോഡിലൂടെ വലിച്ചിഴച്ച് ഭീഷണിപ്പെടുത്തിയ പൊലീസ് ഉദ്യോഗസ്ഥന് സസ്പെൻഷൻ.അസമിലെ ഗുവാഹത്തിയിലാണ് സംഭവം. പാൻബസാർ പൊലീസ് സ്റ്റേഷൻ ഓഫീസ് ഇൻ ചാർജ് ഭാർഗവ് ബോർബോറയെ ആണ് സസ്പെൻഡ് ചെയ്തത്.ഫാൻസി ബസാറിലുള്ള ജയില്‍ റോഡ് ട്രാഫിക് പോയിന്റില്‍ വെള്ളിയാഴ്ച വൈകിട്ട് 6.30ഓടെ ആയിരുന്നു സംഭവം. നോ എൻട്രി സോണിലേക്ക് സ്കൂട്ടറുമായി പ്രവേശിച്ച ഡെലിവെറി ഏജന്റ് പൊലീസ് കൈകാണിച്ചിട്ടും നിർത്തിയില്ല. ഇതോടെ പൊലീസ് പുറകെ ചെന്ന് ഇയാളെ പിടികൂടി.
തുടർന്ന് പ്രകോപിതനായ ഭാർഗവ് യുവാവിനെ കോളറിന് പിടിച്ച് റോഡിലൂടെ വലിച്ചിഴയ്ക്കുകയും സമീപത്തെ ഒരു തട്ടുകടയിലേക്ക് ചേർത്തുനിർത്തി ഭീഷണിപ്പെടുത്തുകയുമായിരുന്നു.നീയാരാണെന്നാണ് വിചാരമെന്നും നിന്നെ ഞാൻ കൊല്ലുമെന്നുമൊക്കെ ഇയാള്‍ യുവാവിനോട് പറയുന്നതായി സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്ന വീഡിയോയില്‍ കാണാം. ഭാർഗവ് യുവാവിന്റെ മുഖത്ത് തുടരെ അടിക്കുന്നുമുണ്ട്. ഓടിക്കൂടിയ ആളുകളില്‍ ചിലർ ഭാർഗവിനെ തടഞ്ഞെങ്കിലും ഇയാള്‍ മർദനം തുടർന്നു. വീഡിയോ പകർത്തിയ ആളുകളോട് നിങ്ങള്‍ നിങ്ങളുടെ പണി എടുത്താല്‍ മതിയെന്നും ഭാർഗവ് ദേഷ്യപ്പെടുന്നുണ്ട്.
തുടർന്ന് സമൂഹമാധ്യമങ്ങളില്‍ വൈറലായ വീഡിയോ ഡിജിപിയുടെ ശ്രദ്ധയില്‍പ്പെട്ടു. സംഭവം ഒരുതരത്തിലും അംഗീകരിക്കാനാവില്ലെന്ന് ചൂണ്ടിക്കാട്ടിയ ഡിജിപി ജിപി സിങ് ഉടൻ തന്നെ സസ്പെൻഷന് ഉത്തരവിടുകയായിരുന്നു. സംഭവത്തില്‍ അന്വേഷണവും നടക്കുന്നുണ്ട്.