ബെംഗളൂരു: വീട്ടമ്മയെ കൊലപ്പെടുത്തിയ കേസിൽ മകളും മകളുടെ കാമുകനും അറസ്റ്റിലായി. ബെംഗളൂരു ബൊമ്മനഹള്ളി സ്വദേശി ജയലക്ഷ്മിയെ കൊലപ്പെടുത്തിയ കേസിലാണ് മകൾ പവിത്ര(29), കാമുകനായ ലൗവ്ലിഷ്(20) എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തത്. ഇരുവരും കുറ്റം സമ്മതിച്ചതായും പ്രണയബന്ധത്തെ ജയലക്ഷ്മി എതിർത്തതാണ് കൊലപാതകത്തിന് കാരണമായതെന്നും പോലീസ് പറഞ്ഞു.കഴിഞ്ഞ ബുധനാഴ്ചയാണ് ജയലക്ഷ്മിയെ വീട്ടിൽ മരിച്ചനിലയിൽ കണ്ടത്. അമ്മ കുളിമുറിയിൽ വീണെന്നും തുടർന്ന് ബോധരഹിതയായെന്നുമാണ് മകൾ പറഞ്ഞിരുന്നത്.
കുളിമുറിയിൽ വീണ അമ്മയെ പിന്നീട് കട്ടിലിൽ കൊണ്ടുവന്ന് കിടത്തിയെന്നും എന്നാൽ, ഉടൻ മരണം സംഭവിച്ചെന്നുമായിരുന്നു ഇവരുടെ മൊഴി. തുടർന്ന് സംഭവത്തിൽ അസ്വാഭാവിക മരണത്തിന് പോലീസ് കേസെടുത്തു. മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുക്കുകയുംചെയ്തു. എന്നാൽ, വെള്ളിയാഴ്ച പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്തുവന്നതോടെയാണ് സംഭവത്തിൽ വഴിത്തിരിവുണ്ടായത്.ജയലക്ഷ്മി ശ്വാസംമുട്ടിയാണ് മരിച്ചതെന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ടിലുണ്ടായിരുന്നത്. ഇതോടെ പോലീസിന് സംശയം ബലപ്പെട്ടു.
തുടർന്ന് മകളായ പവിത്രയെ കസ്റ്റഡിയിലെടുത്ത് വിശദമായി ചോദ്യംചെയ്തതോടെ കൊലപാതകത്തിന്റെ ചുരുളഴിയുകയായിരുന്നു.പവിത്രയും കാമുകനും ആസൂത്രിതമായാണ് കൊലപാതകം നടത്തിയതെന്നാണ് അന്വേഷണത്തിലെ കണ്ടെത്തൽ. വിവാഹിതയും രണ്ട് കുട്ടികളുടെ അമ്മയുമായ പവിത്ര വീടിന് സമീപം പലചരക്ക് കട നടത്തുകയായിരുന്നു. ഇതിനിടെ ഡ്രൈവറായി ജോലിചെയ്യുന്ന ലൗവ്ലിഷിന് ജയലക്ഷ്മിയുടെ ഉടമസ്ഥതയിലുള്ള മുറി വാടകയ്ക്ക് നൽകി.
തുടർന്നാണ് ജയലക്ഷ്മിയുടെ മകളായ പവിത്രയും ലൗവ്ലിഷും അടുപ്പത്തിലാകുന്നത്. എന്നാൽ, ഇവരുടെ പ്രണയത്തെ ജയലക്ഷ്മി എതിർത്തു. ബന്ധത്തിൽനിന്ന് പിന്മാറണമെന്ന് പലതവണ മകളോട് പറഞ്ഞു. പക്ഷേ, അമ്മയുടെ എതിർപ്പ് മറികടന്ന് പവിത്ര ലൗവ്ലിഷുമായുള്ള ബന്ധം തുടർന്നു. തുടർന്നാണ് തങ്ങളുടെ ജീവിതത്തിന് തടസ്സമാകുമെന്ന് കരുതി ജയലക്ഷ്മിയെ കൊലപ്പെടുത്താൻ ഇരുവരും തീരുമാനിച്ചതെന്ന് പോലീസ് പറയുന്നു.