സോഷ്യല്‍ മീഡിയ ഇന്‍ഫ്ളൂവന്‍സര്‍മാരുമായി കൈകോര്‍ക്കാന്‍ കര്‍ണാടക സര്‍ക്കാര്‍. ഒരു ലക്ഷമോ അതിലധികോ ഫോളോവേഴ്സുള്ളവരിലൂടെ തങ്ങളുടെ പദ്ധതികളും പ്രോഗ്രാമുകളും പ്രോത്സാഹിപ്പിക്കുന്നതിന് സഹകരിക്കാനാണ് സര്‍ക്കാര്‍ തീരുമാനം.ഇതുമായി ബന്ധപ്പെട്ട് ഇന്‍ഫൊര്‍മേഷന്‍ ആന്‍ഡ് പബ്ലിക് റിലേഷന്‍സ്(ഡിഐപിആര്‍) വകുപ്പിന്റെ നേതൃത്വത്തില്‍ കര്‍ണാടക ഡിജിറ്റല്‍ പരസ്യ മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കി. ഇതിലൂടെ ഡിജിറ്റല്‍ മീഡിയയില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ക്ക് സര്‍ക്കാര്‍ പരസ്യങ്ങള്‍ ലഭിക്കുന്നതിനുള്ള വാതിലുകളാണ് തുറന്നിരിക്കുന്നത്.
ഫോളോവേഴ്സിന്റെ എണ്ണത്തിന് അനുസരിച്ച് സോഷ്യല്‍ മീഡിയ ഇന്‍ഫ്ളൂവന്‍സര്‍മാരെ മൂന്നായി തരം തിരിച്ചിട്ടുണ്ട്. നാനോ ഇന്‍ഫ്ളൂവന്‍സേഴ്സ്(ഒരു ലക്ഷം മുതല്‍ അഞ്ച് ലക്ഷം വരെ ഫോളോവേഴ്സ് ഉള്ളവര്‍), മൈക്രോ ഇന്‍ഫ്ളൂവന്‍സേഴ്സ്(അഞ്ച് മുതല്‍ 10 ലക്ഷം വരെ ഫോളോവേഴ്സ് ഉള്ളവര്‍), മാക്രോ ഇന്‍ഫ്ളൂവന്‍സേഴ്സ്(പത്ത് ലക്ഷത്തിന് മുകളില്‍ ഫോളോവേഴ്സ് ഉള്ളവര്‍) എന്നിങ്ങനെയാണ് തരംതിരിച്ചിരിക്കുന്നത്.
ബ്രാന്‍ഡ് അംബാസഡര്ഷിപ്പുകള്, സ്പോണ്സര് ചെയ്യുന്ന പോസ്റ്റുകള്‍, ഗസ്റ്റ് കോണ്ട്രിബ്യൂഷന്സ്, ഉള്ളടക്കത്തിലെ സഹകരണം, ഹാഷ്ടാഗ് ക്യാംപെയ്നുകള്‍, റിവ്യൂകള്‍, ഇവന്റ് പ്രമോഷനുകള്‍ എന്നിവയായിരിക്കും ഇന്ഫ്ളൂവന്സര്മാരിലൂടെ പങ്കുവയ്ക്കപ്പെടുക.മതിയായ യോഗ്യതയുള്ള ഡിജിറ്റല്‍ മീഡിയ സ്ഥാപനങ്ങളും ഇന്‍ഫ്ളൂവന്‍സര്‍മാരും ഡിഐപിആറില്‍ രജിസ്റ്റര്‍ ചെയ്തിരിക്കണം. യൂടൂബ്, ഫെയ്സ്ബുക്ക്, ഇന്‍സ്റ്റഗ്രാം പോലുള്ള വീഡിയോ സ്ട്രീമിംഗ് പ്ലാറ്റ്ഫോമുകള്, ഗൂഗില്‍ പോലുള്ള സെര്‍ച്ച് എഞ്ചിനുകള്‍, എക്സ്, ഫെയ്സ്ബുക്ക്, ഇന്‍സ്റ്റഗ്രാം, ലിങ്ക്ഡിന്‍, വാട്ട്സ്ആപ്പ് തുടങ്ങിയ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകള്‍ക്കും സർക്കാരുമായി സഹകരിക്കാവുന്നതാണ്.
നെറ്റ്ഫ്ളിക്സ്, ആമസോണ്‍ പ്രൈം തുടങ്ങിയ ഒടിടി പ്ലാറ്റ്ഫോമുകള്, പേടിഎം, ഫോണ്‍പേ, ജിപേ തുടങ്ങിയ ഫിന്‍ടെക് പ്ലാറ്റ്ഫോമുകള്, ആപ്പ് ഡൗണ്‍ലോഡ് പ്ലാറ്റ്ഫോമുകള് എന്നിവയ്ക്കും സര്‍ക്കാരുമായി സഹകരിക്കാവുന്നതാണ്. ഇന്‍ ആപ്പ് പരസ്യങ്ങള്‍(ഗൂഗിള്‍ പ്ലേയിലോ ആപ്പിള്‍ ആപ്പ് സ്റ്റോറിലോ ഒരു ലക്ഷത്തിലധികം ഡൗണ്‍ലോഡുകളുള്ള ആപ്പുകള്‍), വെബ്സൈറ്റുകള്‍, വെബ് പോര്‍ട്ടലുകള്‍, വെബ് ആഡ്സ് അഗ്രിഗേറ്ററുകള്‍, കോള്‍ സെന്ററുകള്‍, ന്യൂസ് അഗ്രഗേറ്ററുകള്, ഐവിആര്‍എസ്, ചാറ്റ്ബോട്ട് തുടങ്ങിയവയും ഇതില്‍ ഉള്‍പ്പെടും.
പരമ്ബരാഗത മാധ്യമങ്ങളെ മറികടന്ന് ഡിജിറ്റല്‍ പരസ്യങ്ങള്‍:ഇന്റര്‍നെറ്റില്‍ വൈദഗ്ധ്യമുള്ള പൊതുജനങ്ങളുമായി സര്‍ക്കാര്‍ പദ്ധതികള്‍ പങ്കിടുന്നതിന് ഡിജിറ്റല്‍ പരസ്യങ്ങള്‍ പ്രയോജനപ്പെടുത്താനാണ് ഡിഐപിആര്‍ പദ്ധതിയിടുന്നത്. പരമ്ബരാഗത മാധ്യമങ്ങളുടെ നിലവിലുള്ള പരസ്യനയം ഡിജിറ്റല്‍ പരസ്യങ്ങള്‍ കൈകാര്യം ചെയ്യുന്നതില്‍ അപര്യാപ്തമാണെന്ന് അവർ പത്രക്കുറിപ്പില്‍ വ്യക്തമാക്കി.
ഇന്റര്‍നെറ്റ്, പേഴ്സണല്‍ കംപ്യൂട്ടറുകള്‍, സ്മാര്‍ട്ട് ടിവികള്‍, സ്മാര്‍ട്ട്ഫോണുകള്‍, സോഷ്യല്‍ മീഡിയ എന്നിവയുടെ വളര്‍ച്ചയോടെ ഡിജിറ്റല്‍ പരസ്യങ്ങള്‍ക്ക് വലിയ സ്വീകാര്യത ലഭിക്കുന്നുണ്ട്. ലോകമെമ്ബാടുമുള്ള സര്‍ക്കാരുകളും കോര്‍പ്പറേഷനുകളും തങ്ങളുടെ പരസ്യതന്ത്രങ്ങളുടെ ഒരു പ്രധാന ഘടകമായി ഡിജിറ്റല്‍ പരസ്യങ്ങളെ കാണുന്നു,” അവർ പറഞ്ഞു.