മംഗളൂരു: കനത്ത മഴയില്‍ പാതകള്‍ തകരുകയും ബലക്ഷയം നേരിടുകയും ചെയ്യുന്ന സാഹചര്യത്തില്‍ കുടക് ജില്ലയില്‍ ഭാരം കയറ്റിയ വാഹന ഗതാഗതത്തിന് നിയന്ത്രണം ഏർപ്പെടുത്തി. ദേശീയ പാത 275ലാണ് ജില്ല ഭരണകൂടത്തിന്റെ നിയന്ത്രണം.
പാതകള്‍ മണ്ണിടിച്ചില്‍ ഭീഷണിയിലുമാണ്. 18,500 കിലോഗ്രാമില്‍ കൂടുതല്‍ ഭാരമുള്ള വാഹനങ്ങള്‍ മഴക്കാലം കഴിയും വരെ റോഡില്‍ ഇറക്കരുത്. ബുള്ളറ്റ് ടാങ്കറുകള്‍, കാർഗോ കണ്ടയ്നറുകള്‍, മരം കയറ്റിയ ലോറികള്‍ തുടങ്ങിയവക്ക് നിയന്ത്രണം ബാധകമാണ്. നിയന്ത്രണം മറികടക്കുന്ന വാഹനങ്ങള്‍ തടഞ്ഞ് നടപടി സ്വീകരിക്കുന്നതിന്റെ ഭാഗമായി ചെക്ക് പോസ്റ്റുകളില്‍ പരിശോധന നടത്തും. പാചകവാതകം, ഇന്ധനം, പാല്‍ വാഹനങ്ങള്‍, സർക്കാർ, പൊതുഗതാഗത, സ്കൂള്‍-കോളജ് വാഹനങ്ങള്‍ എന്നിവയെ നിയന്ത്രണങ്ങളില്‍ നിന്ന് ഒഴിവാക്കി.