ഇക്കഴിഞ്ഞ കർണാടക നിയമസഭ തെരഞ്ഞെടുപ്പില്‍ സീറ്റ് ലഭിക്കാത്തതില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് നേതാവ് ബി.ജെ.പിയില്‍ ചേർന്നു.കോണ്‍ഗ്രസ് പ്രസിഡന്റ് മല്ലികാർജുൻ ഖാർഗെയുടെ ജൻമനാടായ കല്‍ബുർഗിയിലാണ് സംഭവം. ഖാർഗെയുടെ വിശ്വസ്തനായ ആർ. രുദ്രയ്യ ആണ് മറുപക്ഷത്തേക്ക് മാറിയത്.റിട്ട. കർണാടക അഡ്മിനിസ്ട്രേറ്റീവ് സർവീസ് ഉദ്യോഗസ്ഥനാണ് രുദ്രയ്യ. പ്രതിപക്ഷ നേതാക്കളായ ആർ. അശോക, എം.പി.എസ്. മുനിസ്വാമി, എം.എല്‍.എ ശിവരാജ് പാട്ടീല്‍ എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു രുദ്രയുടെ ബി.ജെ.പി പ്രവേശനം. ദലിത് സമുദായത്തില്‍ നിന്നുള്ള രുദ്രയ്യ ജലസേചനവകുപ്പിലെ സീനിയർ ഉദ്യോഗസ്ഥനായാണ് സർവീസില്‍ നിന്ന് വിരമിച്ചത്.
കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പില്‍ ലിങ്ക്സുഗർ മണ്ഡലത്തില്‍നിന്ന് കോണ്‍ഗ്രസ് ടിക്കറ്റില്‍ മത്സരിക്കാനായിരുന്നു ഇദ്ദേഹത്തിന്റെ ആഗ്രഹം. എന്നാല്‍ ടിക്കറ്റ് കിട്ടാതായപ്പോള്‍ രുദ്രയ്യ കല്യാണരാജ്യ പ്രഗതിപക്ഷ മണ്ഡലത്തില്‍ നിന്ന് സ്വതന്ത്രനായി മത്സരിച്ച് 13,764 വോട്ടുകള്‍ നേടി. തനിക്ക് ലിങ്ക്സുഗർ മണ്ഡലത്തില്‍ ടിക്കറ്റ് നിഷേധിച്ചതിന് പിന്നില്‍ ഖാർഗെയുടെ കൈകളുമുണ്ടെന്ന് മനസിലാക്കിയതോടെ രുദ്രയ്യ അസ്വസ്ഥനായി.
രുദ്രയ്യ കോണ്‍ഗ്രസ് വിടുമെന്ന് നേരത്തേ പ്രചാരണമുണ്ടായിരുന്നു. എന്നാല്‍ അക്കാര്യം സ്ഥിരീകരിക്കാൻ ആദ്യം അദ്ദേഹം തയാറായില്ല. ദലിത് നേതാവ് തങ്ങള്‍ക്കൊപ്പമെത്തിയതോടെ കല്‍ബുർഗി മേഖലയില്‍ സ്വാധീനം വർധിപ്പിക്കാൻ സാധിക്കുമെന്ന കണക്കുകൂട്ടലിലാണ് ബി.ജെ.പി. ഇവിടെ ഖാർഗെയുടെ കുടുംബത്തിനാണ് ആധിപത്യം.