ഹൈദരാബാദ്: സ്ത്രീകള്‍ക്കും പെണ്‍കുട്ടികള്‍ക്കും ട്രാൻസ്ജെൻഡേഴ്സിനും സൗജന്യ ബസ് യാത്ര നല്കുന്ന മഹാലക്ഷ്മി പദ്ധതിക്ക് തുടക്കമിട്ട് തെലങ്കാന സര്‍ക്കാര്‍. തെലങ്കാന ഗതാഗത വകുപ്പാണ് തെരഞ്ഞെടുപ്പുവേളയില്‍ പ്രഖ്യാപിച്ച ആറ് ഗ്യാരന്റികളില്‍ ഒന്നായ മഹാലക്ഷ്മി പദ്ധതി ആരംഭിക്കുന്നതായി ഔദ്യോഗികമായി പ്രഖ്യാപിച്ചത്.
സെപ്റ്റംബര്‍ 18ന് തെരഞ്ഞെടുപ്പ് പ്രകടനപത്രികയിലൂടെയാണ് കോണ്‍ഗ്രസ് സ്ത്രീകള്‍ക്ക് സൗജന്യയാത്ര നല്കുന്ന മഹാലക്ഷ്മി പദ്ധതി പ്രഖ്യാപിച്ചത്. മഹാലക്ഷ്മി യോജന പ്രകാരം സൗജന്യയാത്രയോടൊപ്പം സ്ത്രീകള്‍ക്ക് മാസം 2500 രൂപയും നല്‍കുമെന്ന് പ്രഖ്യാപിച്ചിരുന്നു. ഡിസംബര്‍ ഒമ്ബത് മുതല്‍ തെലങ്കാനയില്‍ മഹാലക്ഷ്മി പദ്ധതി പ്രാബല്യത്തില്‍ വരും.
സ്ത്രീകള്‍ സഞ്ചരിക്കുന്ന ദൂരത്തിന് അനുയോജ്യമായ നിരക്ക് സര്‍ക്കാര്‍ ഗതാഗത വകുപ്പിന് നല്‍കും. മഹാലക്ഷ്മി പദ്ധതി ഫലപ്രദമായി നടപ്പിലാക്കുന്നതിന് ആവശ്യമായ തുടര്‍നടപടികള്‍ സ്വീകരിക്കുന്നതിനും വിശദ നിര്‍ദേശങ്ങള്‍ നല്‍കുന്നതിനും തെലങ്കാന എസ്.ആര്.ടി.സിയുടെ വൈസ് ചെയര്‍മാനെയും മാനേജിങ് ഡയറക്ടറെയും ചുമതലപ്പെടുത്തിയിട്ടുണ്ട്.
മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ശേഷം കോണ്‍ഗ്രസ് പ്രഖ്യാപിച്ച ആറ് ഗ്യാരന്റികള്‍ക്കും രേവന്ത് റെഡ്ഡി അംഗീകാരം നല്‍കിയിരുന്നു.