സൂററ്റ്: പട്ടിണി കിടന്ന് മരിച്ച ഭിക്ഷക്കാരനില്‍ നിന്നും ഒരു ലക്ഷത്തിലധികം രൂപ കണ്ടെത്തി. കൈയില്‍ പണമുണ്ടായിട്ടാണ് 50കാരൻ ദിവസങ്ങളോളം പട്ടിണി കിടന്ന് മരിച്ചതെന്ന് പൊലീസ് പറയുന്നു.
ഭിക്ഷക്കാരൻ പട്ടിണി കിടക്കുന്ന വിവരം സമീപത്തുള്ള കടയുടമയാണ് വല്‍സാദ് പൊലീസിനെ വിളിച്ച് അറിയിച്ചത്. ഗാന്ധി ലൈബ്രറിക്ക് സമീപമാണ് ഇയാള്‍ കിടക്കുന്നതെന്ന് കടയുടമ പറഞ്ഞതനുസരിച്ച് പൊലീസുകാര്‍ അവിടേയ്‌ക്കെത്തി. ആരോഗ്യനില വഷളായെന്ന് കണ്ടതോടെ ഭിക്ഷക്കാരനെ ഉദ്യോഗസ്ഥര്‍ ആശുപത്രിയിലെത്തിച്ചു. തുടര്‍ന്ന് ആശുപത്രി ജീവനക്കാരാണ് ഇയാളുടെ വസ്ത്രത്തില്‍ നിന്നും 1.14 ലക്ഷം രൂപ കണ്ടെടുത്തത്. 500, 200, 100,20,10ന്റെ നോട്ടുകള്‍ കെട്ടുകളാക്കിയാണ് വച്ചിരുന്നത്. ഷര്‍ട്ടിന്റെയും പാന്റിന്റെയും പോക്കറ്റുകളില്‍ ചെറിയ പ്ലാസ്റ്റിക് ബാഗുകളിലാക്കി പൊതിഞ്ഞ നിലയിലായിരുന്നു.
ആശുപത്രിയില്‍ വച്ച് ഭിക്ഷക്കാരൻ ചായ ചോദിച്ചിരുന്നു. ഇയാളുടെ രക്തത്തില്‍ പഞ്ചസാരയുടെ അളവ് വളരെ കുറവായിരുന്നു. ഡ്രിപ്പിട്ട ശേഷം ചികിത്സ ആരംഭിച്ചു. എന്നാല്‍, ഒരു മണിക്കൂറിനുള്ളില്‍ ഇയാള്‍ മരിച്ചു. ദിവസങ്ങളോളം പട്ടിണി കിടന്നതാവാം മരണകാരണമെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മരിച്ചയാളുടെ പേര് ഉള്‍പ്പെടെയുള്ള മറ്റ് വിവരങ്ങള്‍ ഇതുവരെ പുറത്തുവിട്ടിട്ടില്ല.