ബംഗളൂരു: രാവും പകലും ദസറ ആഘോഷത്തിലലിഞ്ഞ് മൈസൂരു നഗരം. വിനോദസഞ്ചാരികളടക്കം നിരവധി പേരാണ് ദിനേന ദസറയില്‍ പങ്കെടുക്കാനെത്തുന്നത്. 10 ദിവസം നീളുന്ന ആഘോഷ ചടങ്ങുകള്‍ക്ക് ചൊവ്വാഴ്ച സമാപനമാവും.
വിജയദശമി ദിനത്തില്‍ നടക്കുന്ന ജംബോ സവാരി പ്രദക്ഷിണമാണ് ആകര്‍ഷകമായ ചടങ്ങ്. ഈ ഘോഷയാത്രയില്‍ കര്‍ണാടകയുടെ സാംസ്കാരികത്തനിമ വിളിച്ചോതുന്ന നിശ്ചല ദൃശ്യങ്ങളും ഫോക് നൃത്തങ്ങളും ഉണ്ടാകും. നിശ്ചലദൃശ്യങ്ങള്‍ ഒരുക്കാൻ സംസ്ഥാനത്തെ എല്ലാ ജില്ലകളിലെയും ശില്പ കലാകാരന്മാര് ഏതാനും ദിവസങ്ങളായി മൈസൂരുവില്‍ ക്യാമ്ബ് ചെയ്തുവരുകയാണ്.
ബന്ദിപാളയയിലെ എ.പി.എം.സി യാര്‍ഡിലാണ് ശില്പ ക്യാമ്ബ്. പ്ലാസ്റ്റര്‍ ഓഫ് പാരീസ്, തെര്‍മോകോള്‍, ൈപ്ലവുഡ്, പി.വി.സി ബോര്‍ഡ് തുടങ്ങിയ ഉപയോഗിച്ചാണ് നിശ്ചല ദൃശ്യങ്ങള്‍ ഒരുക്കുന്നത്. ആഘോഷത്തിന്റെ ഭാഗമായുള്ള എയ്റോ ഷോ തിങ്കളാഴ്ച വൈകീട്ട് നാലു മുതല്‍ അഞ്ചുവരെ ബന്നിമണ്ഡപ് മൈതാനത്ത് നടക്കും.
ഞായറാഴ്ച നടന്ന പരിശീലനപ്പറക്കല്‍ വീക്ഷിക്കാനും നൂറുകണക്കിന് പേരാണെത്തിയത്. എയ്റോ ഷോയിലേക്ക് ടിക്കറ്റ് മൂലം പ്രവേശനം നിയന്ത്രിച്ചിട്ടുണ്ട്. ഇന്ത്യൻ വ്യോമസേനയുടെ വിവിധ വിമാനങ്ങള്‍ അഭ്യാസപ്രകടനങ്ങളില്‍ പങ്കെടുക്കും. എയ്റോ ഷോക്കുള്ള പാസുകള്‍ മൈസൂരു സിറ്റി പൊലീസ് കമീഷണര്‍ ഓഫിസ് വഴിയാണ് വിതരണം ചെയ്യുന്നത്. ഇതേ പാസുപയോഗിച്ച് തിങ്കളാഴ്ച രാത്രി നടക്കുന്ന ദീപവിതാന റിഹേഴ്സലും വീക്ഷിക്കാം.
ബന്നിമണ്ഡപ് മൈതാനിയിലാണ് ദീപവിതാന പരേഡും അരങ്ങേറുക. പാസ് ലഭിച്ചവര്‍ വൈകീട്ട് മൂന്നോടെ മൈതാനത്തേക്ക് പ്രവേശിക്കണം. വൈകിവരുന്നവരെ പ്രവേശിപ്പിക്കില്ല. വ്യോമസേനയുടെ അക്രോബാറ്റിക് അഭ്യാസ ടീമായ സൂര്യകിരണ്‍ അടക്കമുള്ളവയാണ് എയ്റോഷോയില് അണിനിരക്കുക. കാണികളായെത്തുന്നവര്‍ ആവശ്യമായ വെള്ളവും മറ്റും കരുതണം.
സമാപന ദിവസങ്ങളില്‍ മൈസൂരു നഗരത്തില്‍ ഗതാഗതക്കുരുക്ക് രൂപപ്പെടാൻ സാധ്യതയുള്ളതിനാല്‍ ഇതുവഴി കടന്നുപോകുന്ന അന്തര്‍സംസ്ഥാന യാത്രികര്‍ അടക്കം ആവശ്യമായ മുൻകരുതല്‍ എടുക്കണം.