ബെംഗളൂരു: ദളിത് വിരുദ്ധപരാമർശം നടത്തിയതിന് കർണാടക ഹോർട്ടികൾച്ചർ മന്ത്രി എസ്.എസ്. മല്ലികാർജുനുവിന്റെപേരിൽ പോലീസ് കേസെടുത്തു. ഒരു അഭിമുഖത്തിലായിരുന്നു വിവാദപരാമർശം. ദളിത് സംഘടനാപ്രവർത്തകനായ എസ്.എം. ദിവാകർ നൽകിയ പരാതിയിൽ ബെംഗളൂരു രാജാജിനഗർ പോലീസാണ് കേസെടുത്തത്.
ഒരു പാലത്തിന്റെ നിർമാണം വേണ്ടരീതിയിൽ നടത്താത്തതിന് ഉദ്യോഗസ്ഥരെ ശാസിച്ചകാര്യം വിവരിക്കുമ്പോഴാണ് വിവാദപരാമർശം. പ്രവൃത്തി ശരിയായി നടത്തണമെന്നും ദളിതർ ചെയ്യുന്നതുപോലെയാകരുതെന്നും പറഞ്ഞെന്നാണ് അഭിമുഖത്തിൽ വിശദീകരിച്ചത്. ഇതിന്റെ വീഡിയോ പ്രചരിച്ചതോടെയാണ് പരാതിയുയർന്നത്. പരാമർശം വിവാദമായതോടെ, ഉദ്യോഗസ്ഥർ ശരിയായി പ്രവൃത്തി നടത്തണമെന്ന് മാത്രമാണ് താൻ പറഞ്ഞതെന്ന് മന്ത്രി വിശദീകരിച്ചു. ദളിത് വിരുദ്ധ പഴഞ്ചൊല്ല് പറഞ്ഞതിന് കന്നഡനടൻ ഉപേന്ദ്രയ്ക്കെതിരേ കഴിഞ്ഞദിവസം പോലീസ് കേസെടുത്തിരുന്നു. . ഇതിന് പിന്നാലെയാണ് എസ്.എസ്.മല്ലികാർജുനും വിവാദത്തിൽ പെടുന്നത്.