കര്‍ണാടകയിലെ ഇന്ന് സത്യപ്രതിജ്ഞ ചെയ്യുന്ന 24 മന്ത്രിമാരുടെ പട്ടിക പുറത്ത്. എച്ച്.കെ പാട്ടീല്‍, കൃഷ്ണ ബൈറോഗൗഡ, എന്‍. ചെലുവരയസ്വാമി, കെ. വെങ്കടേഷ്, ഡോ. എച്ച്.സി മഹാദേവപ്പ, ഈശ്വര്‍ കാന്തരെ, കാതസാന്ദ്ര എന്‍. രാജണ്ണ, ദിനേശ് ഗുണ്ടുറാവു, ശരണബാസപ്പ ദര്‍ശനപുര്‍, ശിവാന്ദ് പാട്ടീല്‍, തിമ്മാപൂര്‍ രാമപ്പ ബലപ്പ, എസ്.എസ്. മല്ലികാര്‍ജുന്‍, തങ്കടാഗി ശിവരാജ് ശങ്കപ്പ, ഡോ. ശരണപ്രകാശ് രുദ്രപ്പ പാട്ടീല്‍, മംഗല്‍ വൈദ്യ, ലക്ഷ്മി ആര്‍. ഹെബ്ബാള്‍ക്കര്‍, റഹിം ഖാന്‍, ഡി. സുധാകര്‍, സന്തോഷ് എസ്. ലാഡ്, എന്‍.എസ് ബോസ് രാജു, സുരേഷ ബി.എസ്, മധു ബംഗാരപ്പ, ഡോ. എം.സി സുധാകര്‍, ബി. നാഗേന്ദ്ര എന്നിവരാണ് പുതിയ മന്ത്രിമാര്‍.
ലക്ഷ്മി ആര്‍. ഹെബ്ബാള്‍ക്കറാണ് മന്ത്രിസഭയിലെ ഏക വനിത. മുസ്‌ലിം പ്രാതിനിധ്യമായി റഹിം ഖാനും പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുണ്ട്.
ഇന്ന് രാവിലെ 11.45ന് രാജ്ഭവനില്‍ ഗവര്‍ണര്‍ക്ക് മുമ്ബാകെയാണ് സത്യപ്രതിജ്ഞ നടക്കുക. മന്ത്രിസ്ഥാനത്തിന് സമ്മര്‍ദവുമായി 20 ഓളം എം.എല്‍.എമാരും ഡല്‍ഹിയിലെത്തിയിരുന്നു. 34 മന്ത്രിസ്ഥാനങ്ങളുള്ള മന്ത്രിസഭയില്‍ മുഖ്യമന്ത്രിക്കും ഉപമുഖ്യമന്ത്രിക്കുമൊപ്പം എട്ടു മന്ത്രിമാര്‍ 20ന് സത്യപ്രതിജ്ഞ ചെയ്തിരുന്നു.
കര്‍ണാടക സര്‍ക്കാറിന്റെ ഭാവി ലോക്സഭ തെരഞ്ഞെടുപ്പ് ഫലത്തെ ആശ്രയിച്ചെന്ന് കുമാരസ്വാമി
ബംഗളൂരു: കര്‍ണാടകയില്‍ കോണ്‍ഗ്രസ് സര്‍ക്കാറിന്റെ നിലനില്‍പ് 2024ല്‍ നടക്കുന്ന നിയമസഭ തെരഞ്ഞെടുപ്പ് ഫലത്തെ ആശ്രയിച്ചിരിക്കുമെന്ന് ജെ.ഡി-എസ് നിയമസഭ കക്ഷി നേതാവ് എച്ച്.ഡി.
കുമാരസ്വാമി അഭിപ്രായപ്പെട്ടു. നിലവിലെ രാഷ്ട്രീയ സാഹചര്യം വിലയിരുത്തിയാണ് തന്റെ അഭിപ്രായമെന്നും കോണ്‍ഗ്രസുമായി ഭാവിയില്‍ സഖ്യമുണ്ടാക്കിയേക്കുമെന്ന് അതിനര്‍ഥമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
2018ലെ നിയമസഭ തെരഞ്ഞെടുപ്പ് ഫലത്തിനുശേഷം കോണ്‍ഗ്രസും ജെ.ഡി-എസും സഖ്യമുണ്ടാക്കി അധികാരത്തിലേറിയിരുന്നു. എന്നാല്‍, സ്വരച്ചേര്‍ച്ചയില്ലാതിരുന്ന സര്‍ക്കാറിലെ 17 അംഗങ്ങളെ ഓപറേഷൻ താമരയിലൂടെ രാജിവെപ്പിച്ച് ബി.ജെ.പി അധികാരത്തിലേറി.
2019ല്‍ നടന്ന ലോക്സഭ തെരഞ്ഞെടുപ്പില്‍ ജെ.ഡി-എസും കോണ്‍ഗ്രസും സഖ്യമായി മത്സരിച്ചെങ്കിലും ഇരുപാര്‍ട്ടികളും ഓരോ സീറ്റിലൊതുങ്ങി. കോണ്‍ഗ്രസുമായി ഇനിയൊരു സഖ്യമുണ്ടാവില്ലെന്ന് പിന്നീട് ജെ.ഡി-എസ് പ്രഖ്യാപിച്ചിരുന്നു.