മറ്റു ഭാഷകളിലേക്ക് നിരവധി മലയാള ചിത്രങ്ങളാണ് സമീപകാലത്ത് റീമേക്ക് ചെയ്യപ്പെട്ടത്. അതിലൊന്നായിരുന്നു ലൂസിഫറിന്‍റെ തെലുങ്ക് റീമേക്ക് ആയ ഗോഡ്‍ഫാദര്‍. മലയാളത്തില്‍ റെക്കോര്‍ഡ് കളക്ഷന്‍ നേടിയ ചിത്രത്തിന്‍റെ റീമേക്ക് ശ്രദ്ധിക്കപ്പെട്ടുവെങ്കിലും ബോക്സ് ഓഫീസില്‍ തരംഗമൊന്നും തീര്‍ത്തില്ല. മോഹന്‍ രാജ ആയിരുന്നു റീമേക്കിന്‍റെ സംവിധാനം. ഇപ്പോഴിതാ പൃഥ്വിരാജ്- മോഹന്‍ലാല്‍ ടീമിന്‍റെ അടുത്ത ചിത്രവും തെലുങ്കിലേക്ക് എത്തുകയാണെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍.
ലൂസിഫറിന് ശേഷം മോഹന്‍ലാലിനെ നായകനാക്കി പൃഥ്വിരാജ് ഒരുക്കിയ ബ്രോ ഡാഡിയാണ് തെലുങ്ക് റീമേക്കിന് ഒരുങ്ങുന്നതായി തെലുങ്ക് മാധ്യമങ്ങള്‍ പറയുന്നത്. ചിരഞ്ജീവി ആയിരിക്കും ഇതിലും നായകന്‍. ചിരഞ്ജീവിയുടെ കരിയറിലെ 156-ാം ചിത്രം വെങ്കി കുടുമുല സംവിധാനം ചെയ്യുമെന്നാണ് നേരത്തേ കേട്ടിരുന്നത്. എന്നാല്‍ ഈ പ്രോജക്റ്റ് നടന്നില്ല. ഇതിനു പിന്നാലെയാണ് ചിരു- 156 ബ്രോ ഡാഡിയുടെ റീമേക്ക് ആയിരിക്കുമെന്ന റിപ്പോര്‍ട്ടുകള്‍ എത്തിത്തുടങ്ങിയത്.
ബംഗരാജു അടക്കമുള്ള ചിത്രങ്ങള്‍ ഒരുക്കിയ കല്യാണ്‍ കൃഷ്ണയുടെ പേരാണ് ചിത്രത്തിന്‍റെ സംവിധായകനായി പറഞ്ഞുകേള്‍ക്കുന്നത്. ബ്രോ ഡാഡിയില്‍ പൃഥ്വിരാജും കല്യാണി പ്രിയദര്‍ശനും അവതരിപ്പിച്ച കഥാപാത്രങ്ങളായി സിദ്ദു ജൊണ്ണലഗഡ്ഡയും ശ്രീ ലീലയും എത്തുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. സുസ്മിത കോനിഡേയ ആയിരിക്കും ചിത്രത്തിന്‍റെ നിര്‍മ്മാണം.
അതേസമയം പ്രോജക്റ്റ് സംബന്ധിച്ച ഔദ്യോഗിക പ്രതികരണങ്ങളൊന്നും ഇതുവരെ എത്തിയിട്ടില്ല.കെ എസ് രവീന്ദ്ര സംവിധാനം ചെയ്ത വാള്‍ട്ടര്‍ വീരയ്യ ആണ് ചിരഞ്ജീവിയുടെ അവസാന ചിത്രം. ഇത്തവണത്തെ സംക്രാന്തി റിലീസ് ആയി ജനുവരി 13 ന് ആയിരുന്നു ചിത്രത്തിന്‍റെ റിലീസ്. ആദ്യ 3 ദിനങ്ങളില്‍ നിന്നു തന്നെ ആഗോള ബോക്സ് ഓഫീസില്‍ നിന്ന് 100 കോടി ക്ലബ്ബില്‍ ഇടംപിടിച്ച ചിത്രമാണിത്. ഒരു മാസത്തിനിപ്പുറം ഫെബ്രുവരി 27 ന് നെറ്റ്ഫ്ലിക്സിലൂടെ ഒടിടി റിലീസ് ആയും എത്തിയിരുന്നു ചിത്രം. ഒടിടി റിലീസിന് ശേഷവും ആന്ധ്രയിലും തെലങ്കാനയിലും ചില തിയറ്ററുകളില്‍ പ്രദര്‍ശനം.
പെണ്ണാണെന്ന വ്യാജേന ചാറ്റ് ചെയ്‌ത് വിളിച്ചുവരുത്തി; യുവാവിനെ കൊലപ്പെടുത്തിയ കേസില്‍ പ്രതി പിടിയില്‍
രാജ്‌നന്ദ്ഗാവ് : ഛത്തീസ്‌ഗഢിലെ മേധാ ഗ്രാമത്തില്‍ യുവാവിനെ കൊലപ്പെടുത്തിയ കേസില്‍ പ്രതിയെ പിടികൂടി പൊലീസ്. എല്‍ബി നഗര്‍ സ്വദേശിയായ കൊമേശ് സാഹുവാണ് മരിച്ചത്. മേധ ഗ്രാമവാസിയായ സോനു എന്ന് വിളിക്കുന്ന ദേവേന്ദ്ര സിന്‍ഹയെ പൊലീസ് പിടികൂടി. പെണ്ണാണെന്ന വ്യാജേന കോമേശുമായി ദേവേന്ദ്ര സിന്‍ഹ ചാറ്റ് ചെയ്‌ത് വിളിച്ചുവരുത്തിയായിരുന്നു കൊലപാതകം. മെയ് മൂന്നിന് ഒരു കല്യാണത്തില്‍ പങ്കെടുക്കണമെന്ന് പറഞ്ഞാണ് കോമേശ് വീട്ടില്‍ നിന്ന് ഇറങ്ങിയത്. എന്നാല്‍ യുവാവ് വീട്ടില്‍ തിരിച്ചെത്തിയില്ല. ഫോണില്‍ വിളിച്ചെങ്കിലും ബന്ധപ്പെടാനായില്ല.
തുടര്‍ന്ന് വീട്ടുകാര്‍ തെരച്ചില്‍ ആരംഭിച്ചു. മെയ് നാലിന് ബന്ധുക്കള്‍ ചിച്ചോല പൊലീസില്‍ പരാതി നല്‍കി. പൊലീസ് നടത്തിയ തെരച്ചിലില്‍ മെയ് അഞ്ചിന് മേധ ഗ്രാമത്തിലെ കുറ്റിക്കാട്ടില്‍ നിന്ന് കോമേശിന്‍റെ മൃതദേഹം കണ്ടെത്തി. കൊലപാതകത്തിന് കേസ് എടുത്ത് പൊലീസ് അന്വേഷണം ആരംഭിച്ചു. തുടര്‍ന്ന് പൊലീസ് കോമേശിന്‍റെ ഫോണ്‍ ലൊക്കേഷന്‍ കണ്ടെത്തി. ഇയാളുടെ മൊബൈല്‍ മേധ ഗ്രാമവാസിയായ ദേവേന്ദ്ര സിന്‍ഹയുടെ പക്കലുണ്ടെന്ന് പൊലീസ് കണ്ടെത്തി. തുടര്‍ന്ന് സോനുവിനെ വിളിച്ചുവരുത്തി പൊലീസ് ചോദ്യം ചെയ്‌തു. ചോദ്യം ചെയ്യലില്‍ ഇയാള്‍ കുറ്റം സമ്മതിച്ചു. എട്ട് മാസം മുന്‍പ് മാന്‍സി എന്ന വ്യാജ അക്കൗണ്ടിലൂടെ ദേവേന്ദ്ര സിന്‍ഹ കോമേശുമായി ചാറ്റിങ് ആരംഭിച്ചു.
പെണ്ണാണെന്ന വ്യാജേന പണം തട്ടിയെടുക്കാനായിരുന്നു ദേവേന്ദ്രയുടെ ലക്ഷ്യം. ഒരു ലക്ഷം രൂപ ആവശ്യപ്പെട്ട് മെയ് മൂന്നിന് ദേവേന്ദ്ര സിന്‍ഹ കൊമേഷ് സാഹുവിനെ മേധ ഗ്രാമത്തിലേക്ക് വിളിച്ചുവരുത്തി.പണവുമായി വന്ന കോമേശിനോട് തന്നെ മാന്‍സി അയച്ചതാണെന്നും പണം തന്‍റെ കൈയില്‍ തരണമെന്നും ദേവേന്ദ്ര സിന്‍ഹ പറഞ്ഞു. എന്നാല്‍, മാന്‍സിയുടെ കൈയിലേ പണം നല്‍കു എന്ന് കോമേശ് ദേവേന്ദ്ര സിന്‍ഹയോട് പറഞ്ഞു. തുടര്‍ന്ന് ഇരുവരും തമ്മില്‍ തര്‍ക്കമാകുകയും ഒടുവില്‍ ദേവേന്ദ്രയാണ് മാന്‍സി എന്ന പേരില്‍ ചാറ്റ് ചെയ്‌തിരുന്നതെന്ന് കോമേശ് തിരിച്ചറിയുകയും ചെയ്‌തു.
തര്‍ക്കം ഒടുവില്‍ കൊലപാതകത്തില്‍ കലാശിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. പ്രതിയില്‍ നിന്ന് ഒരു ലക്ഷം രൂപയും കൊലപാതകത്തിന് ഉപയോഗിച്ച കത്തിയും മൊബൈല്‍ ഫോണും പൊലീസ് പിടിച്ചെടുത്തു.