ബെംഗളൂരു : വനിതാദിനത്തിൽ സ്ത്രീകൾക്ക് സൗജന്യ യാത്രയൊരുക്കാൻ ബി.എ.ടി.സി. ഇതുസംബന്ധിച്ച നിർദേശം സർക്കാരിന് സമർപ്പിച്ചതായി ബി.എം.ടി.സി. അധികൃതർ വ്യക്തമാക്കി. അനുമതി ലഭിച്ചാലുടൻ ഔദ്യോഗിക പ്രഖ്യാപനമുണ്ടാകും. പൊതുഗതാഗത സംവിധാനത്തെ പ്രോത്സാഹിപ്പിക്കണമെന്ന സന്ദേശം കൂടി ഇതിലൂടെ പ്രചരിപ്പിക്കാൻ കഴിയുമെന്നാണ് ബി.എം.ടി.സി.യുടെ പ്രതീക്ഷ.
നേരത്തേയും വനിതാദിനത്തിൽ സ്ത്രീകൾക്ക് ബി.എം.ടി.സി. യാത്രാസൗജന്യം അനുവദിച്ചിരുന്നു. ഒട്ടേറെ സ്ത്രീകളാണ് അന്ന് ബി.എം.ടി.സി.യുടെ സൗജന്യസേവനം ഉപയോഗപ്പെടുത്തിയത്. സൗജന്യയാത്രയ്ക്ക് സർക്കാരിന്റെ അനുമതി ലഭിച്ചാൽ വനിതാ ദിനത്തിൽ കൂടുതൽ സർവീസുകൾ നടത്താനും അധികൃതർ ലക്ഷ്യമിടുന്നുണ്ട്. 20 ലക്ഷം സ്ത്രീകളെങ്കിലും സൗകര്യം ഉപയോഗപ്പെടുത്തുമെന്നാണ് ബി.എം.ടി.സി.യുടെ വിലയിരുത്തൽ.പ്രതിദിനം ശരാശരി 10 ലക്ഷം സ്ത്രീകളാണ് ബി.എം.ടി.സി. ബസുകളിൽ സഞ്ചരിക്കുന്നത്.
കെ.എസ്.ഇ.ബിയില്‍ സ്മാര്‍ട്ട് മീറ്റര്‍ പദ്ധതി: വിദഗ്ധ സമിതി ഈ മാസം 15ന് റിപ്പോര്‍ട്ട് സമര്‍പ്പിക്കും
തിരുവനന്തപുരം: കെ.എസ്.ഇ.ബിയില്‍ സ്മാര്‍ട്ട് മീറ്റര്‍ നടപ്പിലാക്കുന്നത് പഠിക്കാനായി നിയോഗിച്ച വിദഗ്ധ സമിതി ഈ മാസം 15ന് റിപ്പോര്‍ട്ട് സമര്‍പ്പിക്കും.ഫെബ്രുവരി 28 നായിരുന്നു സമയപരിധിയെങ്കിലും സാങ്കേതിക കാരണങ്ങളാല്‍ സമയം നീട്ടി നല്‍കുകയായിരുന്നു.
അതിനിടെ മീറ്റര്‍ റീഡര്‍മാരെ നിയമിക്കണമെന്നാവശ്യപ്പെട്ട് ഉദ്യോഗാര്‍ത്ഥികള്‍ മാര്‍ച്ച് 23 മുതല്‍ തിരുവനന്തപുരത്തെ വൈദ്യുതി ഭവന് മുന്നില്‍ അനിശ്ചിതകാല നിരാഹാര സമരം തുടങ്ങുമെന്ന് അറിയിച്ചിട്ടുണ്ട്.സ്മാര്‍ട്ട് മീറ്റര്‍ പദ്ധതി കെ.എസ്.ഇ.ബി നേരിട്ട് നടത്തണമെന്നാവശ്യവുമായി തൊഴിലാളി യൂണിയനുകളും ഓഫീസര്‍ സംഘടനകളും പ്രതിഷേധിച്ചതോടെയാണ് സര്‍ക്കാര്‍ ഇടപെട്ട് വിദഗ്ധ സമിതിയെ നിയോഗിച്ചത്.
സി ഡാക്കിന്റെ സാങ്കേതിക വിദ്യ പ്രയോജനപ്പെടുത്തി സ്മാര്‍ട്ട് മീറ്റര്‍ കെ.എസ്.ഇ.ബി നേരിട്ട് ഏറ്റെടുത്ത് നടത്തുന്നതിന്റെ സാധ്യത പരിഗണിക്കുകയാണ് കമ്മിറ്റി. കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശപ്രകാരം 2025 മാര്‍ച്ചില്‍ സ്മാര്‍ട്ട് മീറ്റര്‍ വ്യാപനം പൂര്‍ത്തിയാക്കണം. വിദഗ്ധ സമിതി റിപ്പോര്‍ട്ട് വരുന്നതിന് മുമ്ബ് തന്നെ കെ.എസ്.ഇ.ബി ടെണ്ടര്‍ നടപടികള്‍ തുടങ്ങിയിട്ടുണ്ട്.കേന്ദ്രസര്‍ക്കാര്‍ വ്യവസ്ഥകള്‍ പാലിക്കാതെ സ്മാര്‍ട്ട് മീറ്റര്‍ നടപ്പിലാക്കിയാല്‍ ഗ്രാന്‍ഡ് നഷ്ടപ്പെടുമോയെന്ന ആശങ്കയിലാണ് ബോര്‍ഡ്.കെ.എസ്.ഇ.ബി നേരിട്ട് നടത്താനാണ് തീരുമാനമെങ്കില്‍ കേന്ദ്രസര്‍ക്കാര്‍ അനുശാസിക്കുന്ന സമയപരിധിക്കുള്ളില്‍ സ്മാര്‍ട്ട് മീറ്റര്‍ സ്ഥാപിക്കാനാവുമോയെന്ന് ഉറപ്പുമില്ല.
ഇതെല്ലാം ഉള്‍പ്പെടുത്തിയാകും റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നത്. സ്‌പോട്ട് ബില്ലിങ് അടക്കം പ്രോത്സാഹിപ്പിക്കാന്‍ കെ.എസ്.ഇ.ബി ഒരുങ്ങുമ്ബോഴും മീറ്റര്‍ റീഡര്‍മാരെ നിയമിക്കുന്നില്ലെന്നാണ് ഉദ്യോഗാര്‍ഥികളുടെ പരാതി