Home Featured പ്രധാനമന്ത്രി കര്‍ണാടകയില്‍; സന്ദര്‍ശനം തെരഞ്ഞെടുപ്പിന് ഒന്നരമാസം മാത്രം ശേഷിക്കെ

പ്രധാനമന്ത്രി കര്‍ണാടകയില്‍; സന്ദര്‍ശനം തെരഞ്ഞെടുപ്പിന് ഒന്നരമാസം മാത്രം ശേഷിക്കെ

by admin

ബംഗളൂരു: തെരഞ്ഞെടുപ്പിന് ഇനി ഒന്നരമാസം മാത്രം ശേഷിക്കേ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് കര്‍ണാടകയിലെത്തും. ബെംഗളുരുവിലും തുമകുരുവിലുമായി ഒരു കൂട്ടം വികസനപദ്ധതികള്‍ മോദി ഉദ്ഘാടനം ചെയ്യും.രാവിലെ 11.30യ്ക്ക് ഇന്ത്യ എനര്‍ജി വീക്ക് പരിപാടി ബെംഗളുരുവില്‍ ഉദ്ഘാടനം ചെയ്യുന്ന മോദി,11 സംസ്ഥാനങ്ങളിലായി ഇ 20 ഇന്ധനം ലഭ്യമാകുന്ന 84 റീട്ടെയ്ല്‍ കേന്ദ്രങ്ങളും ഓണ്‍ലൈനായി ഉദ്ഘാടനം ചെയ്യും.

ഹരിത ഇന്ധനം പ്രോത്സാഹിപ്പിക്കാനായി കേന്ദ്ര ഊര്‍ജമന്ത്രാലയം സംഘടിപ്പിക്കുന്ന ഗ്രീന്‍ റാലിയും മോദി ഫ്‌ളാഗ് ഓഫ് ചെയ്യും. ഉച്ചയ്ക്ക് മോദി തുമകുരുവിലെത്തും. വൈകിട്ട് മൂന്നരയോടെ ഏഷ്യയിലെ ഏറ്റവും വലിയ ഹെലികോപ്റ്റര്‍ നിര്‍മ്മാണശാല മോദി രാജ്യത്തിന് സമര്‍പ്പിക്കും. തുമകുരു ഇന്‍ഡസ്ട്രിയല്‍ ടൗണ്‍ഷിപ്പിനും മോദി തറക്കല്ലിടും. തുമുകുരുവിലെ തിപ്തൂരിലും ചിക്കനായകഹള്ളിയിലും ജല്‍ജീവന്‍ മിഷന്റെ കീഴില്‍ 600 കോടിയോളം ചെലവ് പ്രതീക്ഷിക്കുന്ന രണ്ട് കുടിവെള്ളപദ്ധതികളും മോദി ഉദ്ഘാടനം ചെയ്യും

ഏഷ്യയിലെ ഏറ്റവും വലിയ ഹെലികോപ്റ്റര്‍ നിര്‍മ്മാണ ഫാക്ടറിയാണ് ഇന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തിന് സമര്‍പ്പിക്കുക. 2016-ലാണ് കര്‍ണാടകയിലെ തുമകുരുവില്‍ ഈ ഹെലികോപ്റ്റര്‍ നിര്‍മ്മാണ ഫാക്ടറിക്ക് പ്രധാനമന്ത്രി തറക്കല്ലിട്ടത്. തദ്ദേശീയമായി ഒരു വര്‍ഷം 100 ഹെലികോപ്റ്ററുകള്‍ വരെ നിര്‍മ്മിക്കാന്‍ കഴിയുന്ന തരത്തില്‍ ഫാക്ടറിയെ വിപുലപ്പെടുത്താനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.

615 ഏക്കറില്‍ പരന്നുകിടക്കുന്ന വിശാലമായ ഹെലികോപ്റ്റര്‍ നിര്‍മ്മാണ സമുച്ചയം. അതാണ് തുമകുരുവിലെ ഹെലികോപ്റ്റര്‍ നിര്‍മ്മാണ ഫാക്ടറി. ഹിന്ദുസ്ഥാന്‍ ഏയ്‌റോനോട്ടിക്‌സ് ലിമിറ്റഡിന്റെ കീഴിലുള്ള ഈ ഹെലികോപ്റ്റര്‍ ഫാക്ടറിയില്‍ നിര്‍മ്മിച്ച ആദ്യ ലൈറ്റ് യൂട്ടിലിറ്റി ഹെലികോപ്റ്റര്‍ പറക്കലിന് തയ്യാറായിക്കഴിഞ്ഞു.നിലവില്‍ 30 ഹെലികോപ്റ്ററുകള്‍ വരെ ഒരു വര്‍ഷം നിര്‍മ്മിക്കാനുള്ള സൗകര്യങ്ങള്‍ ഈ ഫാക്ടറിയില്‍ തയ്യാറാണ്. ഘട്ടം ഘട്ടമായി ഇത് വര്‍ഷം 100 ആക്കി ഉയര്‍ത്തുകയെന്നതാണ് കേന്ദ്രസര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.

ചെറു യുദ്ധഹെലികോപ്റ്ററുകളുടെ നിര്‍മ്മാണവും സര്‍വീസ്, റിപ്പയര്‍ അടക്കമുള്ള സൗകര്യങ്ങളും ഭാവിയില്‍ ഈ ഫാക്ടറിയില്‍ ഒരുക്കും. ആദ്യ ഇരുപത് വര്‍ഷം കൊണ്ട് 3-15 ടണ്‍ വരെ ഭാരമുള്ള 1000 ഹെലികോപ്റ്ററുകള്‍ നിര്‍മ്മിക്കാനാണ് ലക്ഷ്യം. കയറ്റുമതിയിലൂടെ അടക്കം 4 ലക്ഷം കോടിയുടെ വരുമാനമാണ് പ്രതീക്ഷിക്കുന്നത്. സ്വയം പര്യാപ്ത ഇന്ത്യയെന്ന പ്രധാനമന്ത്രിയുടെ പദ്ധതിയുടെ ഭാഗമായാണ് ഈ ഫാക്ടറി നിര്‍മ്മിച്ചത്.

ഭൂമി ഇടപാടുകാരനെ വെട്ടിക്കൊന്നു

ബംഗളൂരു: മംഗളൂരുവില്‍ റിയല്‍ എസ്റ്റേറ്റ് സ്ഥാപനം നടത്തിപ്പുകാരനെ വെട്ടിക്കൊന്നു. പങ്കല മണ്ടേഡിയിലെ ശരത് ഷെട്ടിയെയാണ് (41) ആയുധധാരികളായ സംഘം വെട്ടി കൊലപ്പെടുത്തിയത്.ഞായറാഴ്ച വൈകീട്ട് കാപ് പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ പങ്കല ശ്രീജനാര്‍ദന ക്ഷേത്രം പരിസരത്തെ കടയുടെ മുന്നിലാണ് സംഭവം. അക്രമിസംഘം ഉടന്‍ കടന്നുകളഞ്ഞു. ഷെട്ടിയെ പ്രദേശവാസികള്‍ അടുത്തുള്ള സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. കാപ് സി.ഐ കെ.സി. പൂവയ്യ, സബ് ഇന്‍സ്പെക്ടര്‍ ബി. സുമ എന്നിവര്‍ നടപടികള്‍ സ്വീകരിച്ചു.

You may also like

error: Content is protected !!
Join Our WhatsApp Group