മുംബൈ: 1993 ല്‍ മുംബൈയില്‍ എത്തിയത് മുതല്‍ താന്‍ അനുഭവിച്ച കഷ്ടപ്പാടുകളും പോരാട്ടങ്ങളും തുറന്ന് പറഞ്ഞ് സംവിധായകന് അനുരാഗ് കാശ്യപ്. ഒന്ന് കിടക്കാന്‍ പോലും സ്ഥലം കിട്ടാത്ത രാത്രികളെക്കുറിച്ചും. ആദ്യകാലത്ത് കരിയറില്‍ നേരിട്ട തിരിച്ചടികളെക്കുറിച്ചും അനുരാഗ് തുറന്നു പറയുന്നുണ്ട്.
മാഷബിള്‍ ഇന്ത്യയുടെ ബോംബെ ജേര്‍ണി പ്രോഗ്രാമിലാണ് അനുരാഗ് തന്റെ അനുഭവങ്ങള്‍ വിവരിക്കുന്നത്. പരിപാടിയില്‍ താന്‍ മുപ്പത് കൊല്ലത്തില്‍ എത്രത്തോളം മുംബൈ മാറിയെന്ന് കണ്ടറിഞ്ഞുവെന്നാണ് അനുരാഗ് പറയുന്നത്. കിടക്കാന്‍ സ്ഥലം ഇല്ലാതെ താന്‍ ഒരു കാലത്ത് കിടന്നുറങ്ങിയ തെരുവുകള്‍ മുതല്‍ മുംബൈയിലെ ഒരോ അരികും മൂലയും പരിപാടിയില്‍ അനുരാഗ് കാശ്യപ് കാണിച്ചുതരുന്നുണ്ട്.
“അന്ന് ജുഹു സർക്കിളിന് നടുവിൽ ഒരു പൂന്തോട്ടമുണ്ടായിരുന്നു; സിഗ്നലുകളൊന്നും ഇല്ലാത്ത ഒരു റൗണ്ട് എബൗട്ടായിരുന്നു. അക്കാലത്ത് ഇവിടെ രാത്രി ഉറങ്ങാറുണ്ട്. പക്ഷേ ചിലപ്പോൾ അവിടെ നിന്നും ഞങ്ങളെ പുറത്താക്കും. പിന്നെ വെർസോവ ലിങ്ക് റോഡിലേക്ക് പോകും, അവിടെ ഒരു വലിയ ഫുട്പാത്ത് ഉണ്ട്. അവിടെ ആളുകൾ വരിവരിയായി ഉറങ്ങാറുണ്ടായിരുന്നു. പക്ഷേ അവിടെ കിടന്നുറങ്ങാൻ 6 രൂപ കൊടുക്കണം” -തന്റെ ആദ്യകാലത്തെ അവസ്ഥ അനുരാഗ് വിവരിച്ചു.
തന്റെ സംവിധാന കരിയറില്‍ ആദ്യകാലത്തെ പ്രശ്നങ്ങളും അനുരാഗ് തുറന്നു പറയുന്നു. “ആദ്യത്തെ ചിത്രം നിന്നു പോയി. രണ്ടാമത്തെ ചിത്രം ബ്ലാക്ക് ഫ്രൈഡേ റിലീസിന്റെ ഒരു ദിവസം മുന്‍പ് പ്രതിസന്ധിയിലായി. ഇതോടെ ഞാന്‍ റൂമില്‍ അടച്ചിരിക്കാന്‍ തുടങ്ങി. ഇത് എന്നെ കുടിയനാക്കി. ഇതോടെ ആരതി ( ആരതി ബജാജ് – അനുരാഗിന്റെ മുന്‍ ഭാര്യ) എന്നെ വീട്ടില്‍ നിന്നും പുറത്താക്കി. അന്ന് എന്റെ മകള്‍ക്ക് നാലു വയസായിരുന്നു. വിവിധ പ്രൊജക്ടുകളില്‍ നിന്നും ഞാന്‍ പുറത്തായി” – അനുരാഗ് പറയുന്നു.
‘ഞാന്‍ അപ്പോഴും പോരാടിക്കൊണ്ടിരുന്നു ഞാന്‍ എഴുതിയ, ഞാന്‍ ഭാഗമായ സിനിമകളില്‍ നിന്ന് പോലും ഞാന്‍ പുറത്തായി മൊത്തം സംവിധാനങ്ങളോടും, സിനിമ രംഗത്തോടും അന്ന് എനിക്ക് വെറുപ്പായിരുന്നു” – അനുരാഗ് പറയുന്നു.
ഗ്യാംഗ്സ് വെസപ്പൂരിലൂടെ നടത്തിയ മടങ്ങിവരവും മറ്റും അനുരാഗ് പിന്നീട് ഓര്‍ത്തെടുക്കുന്നുണ്ട്. ഈ എപ്പിസോഡില്‍. അതേ സമയം അനുരാഗിന്റെ പുതിയ ചിത്രമായ ഓള്‍മോസ്റ്റ് പ്യാര് വിത്ത് ഡിജെ മോഹബത്ത് ഫെബ്രുവരി 3 ന് റിലീസാകും. ഒരു കൌമാര പ്രണയകഥയാണ് ചിത്രം പറയുന്നത്.
കേന്ദ്ര ബഡ്ജറ്റ്; സ്വര്‍ണവും വെള്ളിയും ഇനി തൊട്ടാല്‍ പൊള്ളും, തുണിക്കും വിലകൂടും
ന്യൂഡല്‍ഹി: ആഭരണം വാങ്ങാന്‍ കാത്തിരുന്നവര്‍ക്ക് തിരിച്ചടിയായി 2023ലെ യൂണിയന് ബഡ്ജറ്റ്. സ്വര്‍ണം, വെള്ളി, വജ്രം എന്നിവയ്ക്ക് വില കൂടുമെന്ന് കേന്ദ്ര ധനമന്ത്രി നിര്‍മലാ സീതാരാമന് ബഡ്ജറ്റ് അവതരണത്തില്‍ വ്യക്തമാക്കി.
വസ്ത്രങ്ങള്‍ക്കും വില വര്‍ദ്ധിക്കും.
ബഡ്ജറ്റ് ദിനമായ ഇന്ന് സംസ്ഥാനത്ത് സ്വര്‍ണവില വര്‍ദ്ധിച്ചിരിക്കുകയാണ്. ഇന്ന് സ്വര്‍ണം പവന് 200 രൂപയുടെ വര്‍ദ്ധനവാണ് ഉണ്ടായത്. ഇതോടെ ഒരു പവന് വില 42,200 രൂപയായി. കഴിഞ്ഞ ദിവസം 120 രൂപ സ്വര്‍ണത്തിന് സംസ്ഥാനത്ത് കുറഞ്ഞിരുന്നു. ഇന്ന് 22 കാരറ്റ് സ്വര്‍ണം ഗ്രാമിന് 25 രൂപയാണ് ഉയര്‍ന്നത്. ഇതോടെ ഗ്രാം വില 5290 രൂപയായി വര്‍ദ്ധിച്ചിരിക്കുകയാണ്.
സംസ്ഥാനത്ത് ഇന്ന് വെള്ളി വിലയിലും മാറ്റമുണ്ടായി. ഒരു ഗ്രാം സാധാരണ വെള്ളിയുടെ വിലയില്‍ ഒരു രൂപയുടെ വര്‍ദ്ധനവാണുണ്ടായത്. ഇതോടെ വിപണി വില 75 രൂപയായി. അതേസമയം ഹാള്‍മാര്‍ക്ക് വെള്ളിയുടെ വില 90 രൂപയാണ്. ഒരു കാരറ്റ് (0.2 ഗ്രാം) ഡയമണ്ടിന് 65,000 രൂപയാണ് കേരളത്തില്‍ വില.