ബംഗളൂരു: ബി.എം.ടി.സിയുടെ എ.സി. ബസായ വജ്രയില്‍ സഞ്ചരിക്കാന്‍ ജനുവരി ഒന്നുമുതല്‍ ചെലവേറും.വജ്ര ബസുകളുടെ ദിവസ, മാസ പാസുകളുടെ നിരക്ക് 20 ശതമാനം വര്‍ധിപ്പിക്കാന്‍ ബി.എം.ടി.സി തീരുമാനിച്ചു. ഡീസല്‍വില വര്‍ധിച്ചതോടെ എ.സി. ബസുകളുടെ സര്‍വിസ് ചെലവ് കുത്തനെ വര്‍ധിക്കുന്നത് വലിയ പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നത്.ഈ സാഹചര്യത്തെ മറികടക്കുകയാണ് നിരക്ക് വര്‍ധനയിലൂടെ ലക്ഷ്യമിടുന്നതെന്ന് അധികൃതര്‍ വ്യക്തമാക്കി.
കഴിഞ്ഞവര്‍ഷം യാത്രക്കാരെ ആകര്‍ഷിക്കുന്നതിന്റെ ഭാഗമായി ടിക്കറ്റ് നിരക്ക് 34 ശതമാനത്തോളം കുറച്ചിരുന്നു. എന്നാല്‍, യാത്രക്കാരുടെ എണ്ണത്തില്‍ നേരിയ വര്‍ധനയുണ്ടായെങ്കിലും വരുമാനത്തില്‍ വര്‍ധനയുണ്ടായില്ല. എന്നാല്‍ എ.സി. ബസുകളിലെ പാസ് നിരക്കുകള്‍ വര്‍ധിപ്പിച്ചെങ്കിലും സാധാരണ ബസ് പാസുകളുടെ നിരക്കില്‍ വര്‍ധനയുണ്ടായിട്ടില്ലെന്ന് അധികൃതര്‍ അറിയിച്ചു. നിലവില്‍ 100 രൂപയായിരുന്ന ദിവസ പാസിന്റെ നിരക്ക് 120 രൂപയായും പ്രതിമാസ പാസിന്റെ നിരക്ക് 1500 രൂപയില്‍നിന്ന് 1800 രൂപയുമായാണ് വര്‍ധിക്കുക.
ഇതിനൊപ്പം ചിലയിടങ്ങളിലേക്കുള്ള സാധാരണ ടിക്കറ്റ് നിരക്കിലും മാറ്റം വരും. മാഗഡിയിലേക്കുള്ള സര്‍വിസുകളില്‍ 10 രൂപയും ആനേക്കല്‍, ദൊഡ്ഡബെല്ലാപുര എന്നിവിടങ്ങളിലേക്കുള്ള സര്‍വിസുകളില്‍ അഞ്ചുരൂപ വീതവുമാണ് വര്‍ധിപ്പിക്കുക. ഈ പ്രദേശങ്ങളിലേക്കുള്ള സര്‍വിസുകളുടെ നടത്തിപ്പിന്റെ ചെലവ് വര്‍ധിച്ചതായാണ് കാരണമായി അധികൃതര്‍ ചൂണ്ടിക്കാട്ടുന്നത്.നോണ്‍ എ.സി ബസുകളിലെ മാസ പാസുകളുപയോഗിച്ച് ഞായറാഴ്ചകളില്‍ സൗജന്യമായി വജ്രബസുകളില് യാത്രചെയ്യാമെന്ന ആനുകൂല്യവും പിന്‍വലിച്ചിട്ടുണ്ട്.
മറ്റു ദിവസങ്ങളിലെന്നപോലെ സാധാരണ പാസുള്ളവര്‍ ഈ ബസുകളില്‍ കയറുമ്ബോള്‍ അധികതുക നല്‍കണം. ജനുവരി ഒന്നുമുതല്‍ 25 രൂപയാണ് അധിക തുകയായി നല്‍കേണ്ടത്.ബസ് പാസ് നിരക്ക് വര്‍ധിപ്പിച്ചത് ഇത്തരം പാസുകളെടുക്കുന്ന ഐ.ടി ജീവനക്കാര്‍ ഉള്‍പ്പെടെയുള്ളവരെയാണ് ബാധിക്കുക. വൈറ്റ് ഫീല്‍ഡ്, ഇലക്ട്രോണിക് സിറ്റി എന്നിവിടങ്ങളിലേക്ക് സര്‍വിസ് നടത്തുന്ന എ.സി ബസുകളില്‍ സഞ്ചരിക്കുന്നവരില്‍ ഏറെയും ഐ.ടി ജീവനക്കാരാണ്.
പുതുവത്സരാഘോഷം അതിരുകടക്കരുത്, ഓർമ്മപ്പെടുത്തി പൊലീസിന്റെ ലഘുചിത്രം;എല്ലായിടത്തും കർശന പരിശോധനക്ക് നിർദ്ദേശം
തിരുവനന്തപുരം:* പുതുവർഷം ആഘോഷിക്കാൻ ഒരുങ്ങുന്നവർക്ക് കർശന മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്ത്. മതിമറന്ന ആഘോഷങ്ങളിൽ പങ്കെടുക്കുന്നവരെ ബോധവാരന്മാരാക്കാനായി ലഘുചിത്രവും പങ്കുവെച്ചാണ് കേരള പൊലീസ് രംഗത്ത് എത്തിയിരിക്കുന്നത്. എ ഡി ജി പി എം.ആർ അജിത് കുമാർ ഐ പി എസിന്റെ ഫേസ്ബുക് പേജിലൂടെയാണ് ബോധവത്കരണ വീഡിയോ പുറത്തുവിട്ടിരിക്കുന്നത്.
പോയ വർഷങ്ങളിൽ ഉണ്ടായ അപകടങ്ങളുടെ കണക്കും അപകട ദൃശ്യങ്ങളും അടക്കം പങ്കുവെച്ചാണ് വീഡിയോ ചിത്രീകരിച്ചിരിക്കുന്നത്. ആഘോഷങ്ങളാകാം എന്നാൽ അതിരു വിടരുതെന്നാണ് വീഡിയോ നൽകുന്ന സന്ദേശം. അതിരുകടന്ന ആഘോഷങ്ങളിൽ പങ്കെടുക്കുന്നവർക്കെതിരെ നിയമനടപടികൾ സ്വീകരിക്കുമെന്നും വീഡിയോയിലൂടെ മുന്നറിയിപ്പും പൊലീസ് നൽകുന്നുണ്ട്. എല്ലാവർക്കും നല്ലൊരു പുതുവർഷം ആശംസിച്ചു കൊണ്ടാണ് പൊലീസിന്റെ ലഘുചിത്രം അവസാനിപ്പിച്ചിരിക്കുന്നത്.
അതേസമയം സമയം പുതുവത്സരാഘോഷത്തിനിടയിൽ പൊലീസ് പട്രോളിങ് ശക്തമാക്കാന്‍ സംസ്ഥാന പൊലീസ് മേധാവി നിര്‍ദ്ദേശം നൽകിയിട്ടുണ്ട്. പുതുവത്സരാഘോഷവേളയില്‍ ക്രമസമാധാനം ഉറപ്പാക്കുന്നതിന് വേണ്ട നടപടി സ്വീകരിക്കണമെന്നാണ് സംസ്ഥാന പൊലീസ് മേധാവി അനില്‍ കാന്ത് ജില്ലാ പോലീസ് മേധാവിമാര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുള്ളത്.
ഷോപ്പിങ് കേന്ദ്രങ്ങള്‍, മാളുകള്‍, പ്രധാന തെരുവുകള്‍, റെയില്‍വേ സ്റ്റേഷനുകള്‍, ബസ് സ്റ്റാന്റ്, വിമാനത്താവളം എന്നിവിടങ്ങളില്‍ പൊലീസ് പട്രോളിങും നിരീക്ഷണവും ശക്തമാക്കണമെന്നും ഡി ജി പി ആവശ്യപ്പെട്ടിട്ടുണ്ട്. ആഘോഷങ്ങളോടനുബന്ധിച്ച് അയല്‍സംസ്ഥാനങ്ങളില്‍ നിന്ന് സ്പിരിറ്റ് കടത്താനുള്ള സാധ്യത കണക്കിലെടുത്ത് വാഹനപരിശോധന കര്‍ശനമാക്കും.
ആഘോഷവേളകളില്‍ മയക്കുമരുന്ന് ഉപയോഗിക്കാൻ സാധ്യതയുള്ളതിനാല്‍ അതിനെതിരെ ജാഗ്രത പുലര്‍ത്താനും സംസ്ഥാന പൊലീസ് മേധാവി നിര്‍ദ്ദേശിച്ചിട്ടുണ്ട്.