ബംഗളൂരു: ദണ്ഡുപാളയ ഗ്യാങ്. മോഷണവും കൊടുംക്രൂരതയും ശീലമാക്കിയ ഒരു പറ്റം മനുഷ്യ മൃഗങ്ങള്‍. മോഷണത്തിന് കയറുന്ന വീട്ടിലെ വിലപിടിച്ചതുള്പ്പടെയുള്ള സകലവസ്തുക്കളും കൊള്ളയടിക്കുന്നതിനൊപ്പം അവിടത്തെ താമസക്കാരുടെ മാനവും ജീവനും ഇവര്‍ കവരും.
അതും അതിക്രൂരമായി. ചെയ്യുന്ന തെറ്റില്‍ അല്പംപോലും പശ്ചാത്താപം ഇല്ലെന്ന് മാത്രമല്ല, തങ്ങള്‍ ചെയ്യുന്നതെല്ലാം ശരിയാണെന്ന് വിശ്വസിക്കുന്നവരുമാണ് ഇവര്‍. വീട്ടിലുള്ള ഓരോരുത്തരെയും കഴുത്തറുത്താണ് കൊല്ലുന്നത്. ഇരകളുടെ ചുടുചോര ചീറ്റിയൊഴുകുന്നതും അവരുടെ മരണ വെപ്രാളവും കാണുന്നതാണ് ഇവര്‍ക്ക് ഏറെ സന്തോഷം നല്‍കുന്നത്. 1996 മുതല്‍ 2000 വരെയുള്ള കാലത്താണ് ഇവര്‍ കൊടുംക്രൂരതയുടെ പെരുമഴ തീര്‍ത്തത്.
എത്തുന്നത് കൂട്ടമായി
സാധാരണ മോഷ്ടാക്കള്‍ മോഷണത്തിനിറങ്ങുന്നത് ഒറ്റയ്ക്കോ അല്ലെങ്കില്‍ ഒന്നോ രണ്ടോ പേര് മാത്രമടങ്ങുന്ന സംഘമായാണ്. എന്നാല്‍ ദണ്ഡുപാളയ ഗ്യാങ് മോഷണത്തിനെത്തുന്നത് ഒരു കൂട്ടമായാണ്. സ്ത്രീകളും കുട്ടികളും അടക്കം കുറഞ്ഞത് മുപ്പതുപേരെങ്കിലും ഈ സംഘത്തിലുണ്ടാവും. ഇതിലുള്ള ഓരോരുത്തര്‍ക്കും ഓരോ ഡ്യൂട്ടിയും ഉണ്ടാവും. ബംഗളൂരുവിലെ കെ ആര് പുരം റെയില്‍വേ സ്റ്റേഷന് സമീപത്തുത്തുള്ള ഇവരുടെ ഗ്രാമത്തില്‍ നിന്ന് കുറച്ചുദിവസത്തേക്ക് കഴിയാന്‍ വേണ്ട അത്യാവശ്യ സാധനങ്ങളുമായാണ് ഇവര്‍ മോഷണത്തിനായി യാത്ര തുടങ്ങുന്നത്. ബസുകളിലും ട്രെയിനുകളിലുമാണ് സഞ്ചാരം. വേഷമാേ, സ്വഭാവമോ കണ്ടാല്‍ ക്രൂരതയുടെ ആള്‍രൂപങ്ങളാണ് ഇവരെന്ന് ആരും പറയില്ല. നിഷ്കളങ്കത ജനിപ്പിക്കുന്ന മുഖഭാവമാണ് ഇവരുടെ ഏറ്റവും വലിയ പ്രത്യേകത.
ഈ സഞ്ചാരത്തിനിടയിലാവും മോഷണത്തിന് പറ്റിയ സ്ഥലം ഇവര്‍ കണ്ടുവയ്ക്കുന്നത്. ഒരിക്കലും നഗരത്തിലോ, നഗരത്തോട് ചേര്‍ന്ന് കിടക്കുന്ന സ്ഥലങ്ങളോ ഇവര്‍ മോഷണത്തിനായി തിരഞ്ഞെടുക്കില്ല. എളുപ്പത്തില്‍ തങ്ങളുടെ ഓപ്പറേഷന് വിജയകരമായി പൂര്‍ത്തിയാക്കുന്നതിനാണ് ഇത്. അതുപോലെ പിടിക്കപ്പെടുന്നത് ഒഴിവാക്കാനും.

എത്തുന്നത് രാവിലെ എട്ടിനും പത്തിനും ഇടയില്‍
മോഷണത്തിന് പറ്റിയ വീട് കണ്ടെത്തിക്കഴിഞ്ഞാല്‍ അധികം വൈകാതെ തന്നെ ഓപ്പറേഷന് നടത്തും. മോശമല്ലാത്ത സമ്ബന്നരെന്ന് കരുതുന്നവരുടെ വീടാണ് തിരഞ്ഞെടുക്കുക. വീടുകണ്ടുപിടിച്ചാല് പരിസരം ഉള്‍പ്പടെ കാര്യമായി നിരീക്ഷിക്കും. ആ വീടിന്റെ പരിസരത്ത് മറ്റുവീടുകളുണ്ടോ, മോഷണം നടത്താന്‍ തീരുമാനിച്ച വീട്ടില്‍ എത്രപേരുണ്ട്. അതില്‍ സ്ത്രീകള്‍ എത്ര. കുട്ടികള്‍ എത്ര, പട്ടിയുണ്ടോ എന്നുതുടങ്ങി സകല കാര്യവും ഇവര്‍ മനസിലാക്കിയിരിക്കും. ഇതിനായി ദണ്ഡുപാളയ ഗ്യാങിലുള്ളവര്‍ ആ വീട്ടിലും പരിസരത്തുമെല്ലാം പല വേഷത്തിലും പലപ്രാവശ്യം വന്നിരിക്കും. വീട്ടിലെ ആള്‍ക്കാരുടെ എണ്ണം മനസിലാക്കാന്‍ രാവിലെ എട്ടുമണിക്കും പത്തുമണിക്കും ഇടയിലാണ് ഇവര്‍ എത്തുന്നത്. ജോലിസ്ഥലത്തേക്കും വിദ്യാലയങ്ങളിലേക്കും മറ്റിടങ്ങളിലേക്കും പോകാനായി വീട്ടിലുള്ള എല്ലാവരും ഈ സമയത്ത് പുറത്തിറങ്ങും എന്നതിനാലാണിത്. വീട്ടില്‍ പട്ടിയുണ്ടെങ്കിലും ഇവര്‍ മോഷണം ഉപേക്ഷിക്കും.
മോഷണ ദിവസം തീരുമാനിച്ചാല്‍ പിന്നെ പൂജയാണ്. ഇതില്‍ ബലിതര്‍പ്പണം മുഖ്യം. കോഴിയോ ആടിനെയോ ആണ് ബലികൊടുക്കുന്നത്. ഇവയുടെ കഴുത്തറുത്ത് രക്തം ഒരു പാത്രത്തില്‍ ശേഖരിക്കും. മോഷണത്തിനും കൊലപാതകത്തിനും ഉപയോഗിക്കുന്ന ആയുധങ്ങളില്‍ ഈ രക്തം തളിക്കും. പൂജയ്ക്കുശേഷം ശേഷിക്കുന്ന രക്തം സംഘത്തിലുള്ള എല്ലാവരും കുടിക്കും. അതോടെ പ്രത്യേക ശക്തിയും കഴിവും കൈവരുമെന്നാണ് വിശ്വാസം.
ഈച്ചപോലും കയറില്ല
ഗ്യാങിലുള്ള എല്ലാവരും മോഷണം നടത്തുന്ന വീട്ടില്‍ കയറില്ല. കുറച്ചുപേര്‍ ആ വീട്ടിലേക്ക് വരുന്ന പ്രധാന വഴിയുടെ പല സ്ഥലങ്ങളിലായി നില്ക്കും. മറ്റുള്ളവര്‍ ഇവിടേക്ക് വരുന്നത് തടയുകയാണ് പ്രധാന ലക്ഷ്യം. കുറച്ചുപേര്‍ക്ക് അയല്‍വാസികളെ നിരീക്ഷിക്കുന്നതാണ് ഡ്യൂട്ടി. മോഷണം നടക്കുന്ന വീട്ടില്‍ നിന്ന് എന്തെങ്കിലും ശബ്ദമോ ബഹളമോ കേട്ടാല്‍പ്പോലും അയല്‍വാസികളുടെ ഇടപെടല്‍ ഒഴിവാക്കുന്നതിനുവേണ്ടിയാണിത്. മോഷണത്തിനുശേഷം കൊള്ളമുതല്‍ വാഹനത്തില്‍ കയറ്റുന്നതുവരെ ഇവര്‍ക്ക് ഡ്യൂട്ടിയുണ്ടാവും.

വെള്ളം ചോദിച്ചെത്തും, പിന്നെ എല്ലാം കവരും
ഒന്നോ രണ്ടോ പേരാണ് മോഷണം നടത്താന്‍ സ്കെച്ചുചെയ്ത വീട്ടില്‍ ആദ്യം എത്തുന്നത്. കുടിവെള്ളം ചോദിച്ചെത്തുന്ന ഇവരില്‍ ഒരു സംശയവും തോന്നാത്തതിനാല്‍ വീട്ടുകാര്‍ വെള്ളമെടുക്കാന്‍ വീട്ടിനുള്ളിലേക്ക് പോകാന്‍ തിരിയും. അപ്പോഴാണ് അപ്രതീക്ഷിതമായ ആക്രമണമുണ്ടാകുന്നത്. മൂര്‍ച്ചയുള്ള ആയുധംകൊണ്ട് പിന്നില്‍ നിന്ന് അടിച്ചുവീഴ്ത്തും. ഒന്ന് നിലവിളിക്കാന്‍ പോലുമാകാതെ ഇര ബോധംകെട്ട് വീഴും. ഇതോടെ ഇരുളില്‍ പലയിടങ്ങളിലായി ഒളിച്ചിരിക്കുന്ന സംഘങ്ങള്‍ വീട്ടിനുള്ളിലേക്ക് ഇരച്ചുകയറും. ഇതിനിടെ തന്നെ വൈദ്യുത, ടെലിഫോണ്‍ ബന്ധങ്ങള്‍ വിച്ഛേദിച്ചിരിക്കും.
വീട്ടിനുള്ളിലെ എല്ലാ മുറികളിലും കയറിയിറങ്ങുന്ന ഇവര്‍ അവിടെയുള്ള വിലപിടിച്ച വസ്തുക്കള്‍ എല്ലാം ഒരിടത്തുകൊണ്ടുവയ്ക്കും. പിന്നീടാണ് താമസക്കാര്‍ക്ക് നേരേ തിരിയുന്നത്. എല്ലാം എടുത്തോ, ജീവന് മാത്രം ബാക്കിതന്നാല് മതി എന്ന് പറഞ്ഞാലൊന്നും ഇവര്‍ അലിയില്ല. അടിച്ച് ബോധംകെടുത്തിയിട്ടിക്കുന്ന ഇരയുടെ മേലാവും ആദ്യത്തെ ക്രൂരത. ആണായിരുന്നാലും പെണ്ണായിരുന്നാലും അയാളെ ലൈംഗികമായി ഉപദ്രവിക്കും. ആണും പെണ്ണും ചേര്‍ന്ന് കൂട്ടമായാണ് ഉപദ്രവിക്കുക. പിന്നീട് കഴുത്തറുത്തുകൊല്ലും. വീട്ടിലുള്ള മറ്റ് അംഗങ്ങളുടെ ഗതിയും ഇതുതന്നെയാവും. കൊച്ചുകുട്ടികളെപ്പോലും വെറുതേ വിടാറില്ല. ഇരയുടെ കഴുത്തില്‍ കത്തിവയ്ക്കുമ്ബോള് കിട്ടുന്ന ലഹരി തനിക്ക് മറ്റൊരിടത്തുനിന്നും ഒരിക്കലും കിട്ടിയിട്ടില്ല എന്നാണ് സംഘത്തില്‍പ്പെട്ട കൃഷ്ണന് എന്നയാള്‍ കേസിന്റെ വിചാരണയ്ക്കിടെ കോടതിയില്‍ പറഞ്ഞത്. ചീറ്റിത്തെറിക്കുന്ന രക്തത്തിന്റെ ഗന്ധവും പ്രാണന് പോകുമ്ബോള്‍ ഇരയുടെ തൊണ്ടയില്‍ നിന്നും വരുന്ന ശബ്ദവുമാണത്രേ ഇവര്‍ക്ക് ഏറെ ഇഷ്ടം.
മോഷണവസ്തുക്കള്‍ ലോറിയില്‍ കയറ്റിക്കഴിഞ്ഞാല്‍ എത്രയും പെട്ടെന്ന് സ്ഥലം വിടും. പിന്നെ നേരേ എത്തുന്നത് സ്വന്തം ഗ്രാമത്തിലായിരിക്കും.

സ്വര്‍ണം മുതിര്‍ന്നയാള്‍ക്ക്
ഒരേ കുടുംബക്കാരാണ് ദണ്ഡുപാളയ ഗ്യാങിലുള്ളതെന്നതിനാല് ഇവര്‍ തമ്മില്‍ മോഷണമുതല്‍ പങ്കുവയ്ക്കുന്നതിനെച്ചൊല്ലിയുള്ള കലഹമേയില്ല. സ്വര്‍ണം സംഘത്തിലെ മുതിര്‍ന്ന സ്ത്രീക്ക് അവകാശപ്പെട്ടതാണ്. അവര്‍ സ്വര്‍ണാഭരണങ്ങളെ ഇടിച്ച് ചപ്പിച്ച് രൂപമാറ്റം വരുത്തും. പിന്നീടാണ് വില്‍ക്കുന്നത്. അങ്ങനെകിട്ടുന്ന പണം പങ്കിട്ടെടുക്കും. ഒരിക്കലും മാേഷ്ടിച്ചെടുക്കുന്ന സ്വര്‍ണാഭരണങ്ങള്‍ സംഘത്തിലാരും ഉപയോഗിക്കില്ല. അതുപോലെതന്നെ മറ്റു സാധനങ്ങളും.1930കളില്‍ ആന്ധ്രയില്‍ നിന്ന് കുടിയേറ്റിയ വെങ്കട് സ്വാമി എന്നയാളാണ് ദണ്ഡുപാളയക്കാരുടെ ഗ്രാമം സ്ഥാപിച്ചത്. ഇയാളുടെ ബന്ധുക്കളും കുടുംബക്കാരുമായിരുന്നു ഇവിടത്തെ അംഗങ്ങളെല്ലാം. ക്രമേണ അവര്‍ മോഷണത്തിലേക്ക് തിരിയുകയായിരുന്നു.
കൊടുംക്രൂരരാണെന്ന് സത്യമാണെങ്കിലും ഇവര്‍ എത്രപേരെ കൊന്നിട്ടുണ്ടെന്നോ എത്രവീടുകളില്‍ മോഷണം നടത്തിയിട്ടുണ്ടെന്നോ ഉള്ളതിന് വ്യക്തമായ കണക്കുകള്‍ ലഭ്യമല്ല. ക്വട്ടേഷനും മറ്റുമായി രാഷ്ട്രീപ്പാര്‍ട്ടികള്‍ പോലും ഇവരെ ഉപയോഗപ്പെടുത്തിയെന്നും ചിലര്‍ പറയുന്നുണ്ട്. സത്യം എന്തുതന്നെയായാലും ഗ്യാങിലുള്ള ഒട്ടുമുക്കാല്‍പ്പേരും ഇപ്പോള്‍ ജയിലിലാണ്. ഇവരുടെ കഥ സിനിമായിട്ടുമുണ്ട്.