Home Featured ഒരേ ദിവസം 4 പേരെ കൊലപ്പെടുത്തിയെന്ന കേസിലെ പ്രതിയെ കര്‍ണാടക സര്‍കാര്‍ ജയില്‍ മോചിതനാക്കുന്നു; പ്രതിഷേധവുമായി ഇരകളുടെ ബന്ധുക്കള്‍

ഒരേ ദിവസം 4 പേരെ കൊലപ്പെടുത്തിയെന്ന കേസിലെ പ്രതിയെ കര്‍ണാടക സര്‍കാര്‍ ജയില്‍ മോചിതനാക്കുന്നു; പ്രതിഷേധവുമായി ഇരകളുടെ ബന്ധുക്കള്‍

മംഗ്‌ളുറു: കുടുംബത്തിലെ നാലംഗങ്ങളെ ഒരേ ദിവസം കൊലപ്പെടുത്തിയെന്ന കേസിലെ പ്രതിയെ ജയില്‍മോചിതനാക്കാന്‍ സര്‍കാര്‍ തീരുമാനം.ദക്ഷിണ കന്നഡ ജില്ലയിലെ പ്രവീണ്‍ കുമാര്‍ (60) ആണ് ബെലഗാവി ഹിന്‍ഡലഗ ജയില്‍ നിന്ന് നല്ല നടപ്പ് ആനുകൂല്യത്തില്‍ മോചിതനാവുന്നത്. 1994 ഫെബ്രുവരി 23ന് അര്‍ധരാത്രി വാമഞ്ചൂരിലെ തന്റെ പിതാവിന്റെ ഇളയ സഹോദരി അപ്പി ഷെരിഗാര്‍ത്തി, അവരുടെ മക്കളായ ഗോവിന്ദ, ശകുന്തള, പേരക്കുട്ടി ദീപിക എന്നിവരെ ഇയാള്‍ കൊന്നതായാണ് കേസ്.

പണത്തിനുവേണ്ടി നടത്തിയ കൂട്ടക്കൊലയായിരുന്നു അതെന്ന് പൊലീസ് കണ്ടെത്തിയിരുന്നു.മംഗ്‌ളുറു ജില്ലാ സെഷന്‍സ് കോടതി 2002ല്‍ വിധിച്ച വധശിക്ഷ 2003 ഒക്ടോബര്‍ 28ന് കര്‍ണാടക ഹൈകോടതി ശരിവെക്കുകയും ചെയ്തതാണ്. തുടര്‍ന്ന് സുപ്രീം കോടതിയും വധശിക്ഷ ശരിവച്ചു. ഇതിനെതിരെ രാഷ്ട്രപതിക്ക് സമര്‍പിച്ച ദയാഹര്‍ജി 10 വര്‍ഷത്തോളം പരിഗണിക്കാതെ കിടന്നു.

മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധി വധക്കേസില്‍ മൂന്ന് പ്രതികളുടെ ശിക്ഷ ജീവപര്യന്തമായി ഇളവുചെയ്ത് സുപ്രീം കോടതി പുറപ്പെടുവിച്ച വിധി പ്രവീണ്‍ കുമാറിന് നിയമത്തിന്റെ കച്ചിത്തുരുമ്ബാവുകയായിരുന്നു. ഹരജി പരിഗണിച്ച സുപ്രീംകോടതി ഇയാളുടെ ശിക്ഷയും 2014 ജനുവരിയില്‍ ജീവപര്യന്തമാക്കി.കേരള ഗവര്‍ണറായിരുന്ന അന്നത്തെ ചീഫ് ജസ്റ്റിസ് പി സദാശിവത്തിന്റെ നേതൃത്വത്തിലുള്ള മൂന്നംഗ ബെഞ്ചിന്റേതായിരുന്നു വിധി.

പ്രവീണ്‍ കുമാറിനെ കൂടാതെ 14 പ്രതികള്‍ക്ക് ആ ആനുകൂല്യം ലഭിച്ചു. കാട്ടുകള്ളന്‍ വീരപ്പന്റെ കൂട്ടാളികളായിരുന്ന ബിലവേന്ദ്രന്‍, സൈമണ്‍, ജ്ഞാനപ്രകാശം, മീസെക്കര മാഡയ്യ, ബലാത്സംഗക്കൊലക്കേസ് പ്രതികളായ ശിവു, ജഡേസ്വാമി എന്നിവരാണ് കര്‍ണാടകയില്‍ നിന്ന് ആ ഇളവ് ലഭിച്ച മറ്റുള്ളവര്‍.

പണത്തിനുവേണ്ടി സ്വന്തം കുടുംബാംഗങ്ങളെ കൊലപ്പെടുത്തിയ ഒരാളെ ഏത് മാനദണ്ഡത്തിലാണെങ്കിലും പുറത്തുവിടുന്നത് സമൂഹത്തിന് വെല്ലുവിളിയാണെന്ന് കൊല്ലപ്പെട്ട അപ്പിയുടെ ബന്ധു സീതാറാം ഗുരുപൂര്‍ പറഞ്ഞു. സര്‍കാര്‍ തീരുമാനത്തെ വകുപ്പുതലങ്ങളിലും നിയമപരമായും ഇടപെട്ട് തിരുത്താന്‍ ശ്രമിക്കും. കൊല്ലപ്പെട്ട നാലുപേരില്‍ ശകുന്തളയുടെ ഭര്‍ത്താവ് വിദേശത്ത് നിന്ന് വന്ന സാഹചര്യം മനസിലാക്കിയാണ് പ്രവീണ്‍ കൂട്ടക്കൊല നടത്തിയതെന്ന് സീതാറാം പറഞ്ഞു.

‘ധാരാളം പണവും സ്വര്‍ണവും വീട്ടില്‍ ഉണ്ടാവും എന്ന് അയാള്‍ കണക്കുകൂട്ടി. രാത്രി ആ വീട്ടില്‍ ഉറങ്ങി അര്‍ധരാത്രി എഴുന്നേറ്റ് ഓരോരുത്തരെയായി ചുറ്റികയില്‍ തലക്കടിച്ച്‌ കൊല്ലുകയായിരുന്നു. മംഗ്‌ളുറു കോടതിയില്‍ നിന്ന് ബെലഗാവി ജയിലിലേക്ക് കൊണ്ടുപോവുന്നതിനിടെ അയാള്‍ പൊലീസിനെ വെട്ടിച്ച്‌ രക്ഷപ്പെട്ടിരുന്നു. ഗോവയിലേക്ക് കടന്ന് അവിടെ യുവതിയെ വിവാഹം ചെയ്ത് ജീവിച്ചു.

ആ ദാമ്ബത്യത്തില്‍ പെണ്‍കുട്ടി ജനിച്ച വേളയില്‍ അപ്പിയുടെ മരുമകന്‍ പ്രവീണിനെ ക്കുറിച്ച്‌ വിവരം നല്‍കുന്നവര്‍ക്ക് ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു. ഇതേത്തുടര്‍ന്ന് ലഭിച്ച വിവരം പിന്തുടര്‍ന്ന് ഗോവയില്‍ ചെന്നാണ് പ്രത്യേക അന്വേഷണ സംഘം പ്രതിയെ അറസ്റ്റ് ചെയ്തത്’, വൃത്തങ്ങള്‍ അറിയിച്ചു.

You may also like

error: Content is protected !!
Join Our WhatsApp Group