ബെംഗളൂരു: അടുത്ത വർഷം നടക്കാനിരിക്കുന്ന കർണാടക നിയമസഭ തിരഞ്ഞെടുപ്പിനെ ആത്മവിശ്വാസത്തോടെ നോക്കി കാണുകയാണ് കോൺഗ്രസ് നേതൃത്വം.സംസ്ഥാനത്ത് പാർട്ടി അധികാരത്തിൽ വരുമെന്ന് ഉറപ്പുണ്ടെന്നും ആ അവസരം ഒരിക്കലും നഷ്ടപ്പെടുത്തില്ലെന്നും നിയമസഭ തിരഞ്ഞെടുപ്പിൽ സ്വീകരിക്കേണ്ട പാർട്ടി തന്ത്രത്തെക്കുറിച്ച് രാഹുൽ ഗാന്ധി ഉൾപ്പെടെയുള്ള മുതിർന്ന നേതാക്കളുമായുള്ള ചർച്ചയ്ക്ക് ശേഷം ഡികെ ശിവകുമാർ പറഞ്ഞു.
പാർട്ടിയുടെ നിലവിലെ അവസ്ഥ, ശക്തി, ദൗർബല്യങ്ങൾ, ഏറ്റെടുക്കേണ്ട വിഷയങ്ങൾ, നമ്മൾ എടുത്തുപറയേണ്ട സർക്കാരിന്റെ പരാജയങ്ങൾ എന്നിവയെക്കുറിച്ച് അഖിലേന്ത്യാ കോൺഗ്രസ് കമ്മിറ്റി വിശദമായ സർവേ നടത്തിയിട്ടുണ്ട്. സർക്കാർ നൽകിയ വാഗ്ദാനങ്ങളും പരിശോധിച്ചെങ്കിലും ഒന്നും പാലിക്കപ്പെട്ടില്ല.
ഈ വിഷയങ്ങളെല്ലാം രാഹുൽ ഗാന്ധിയുമായി വിശദമായി ചർച്ച ചെയ്തെന്നാണ് ഡികെ ശിവകുമാർ വ്യക്തമാക്കുന്നത്.ഒരു സമയത്ത് പാർട്ടിയിൽ നിന്ന് അകന്ന സമൂഹത്തിലെ ചില വിഭാഗങ്ങൾ ഇപ്പോൾ വീണ്ടും ഞങ്ങളിലേക്ക് ആകർഷിക്കപ്പെടുന്നുണ്ട്. ഞങ്ങളുടെ അംഗബലം മെച്ചപ്പെടുകയാണ്. മറ്റ് പാർട്ടികളുടെ പിന്തുണയില്ലാതെ സംസ്ഥാനത്ത് കോൺഗ്രസ് സർക്കാർ ഉണ്ടാകുമെന്ന് ഞങ്ങളുടെ നേതാക്കൾക്ക് ആത്മവിശ്വാസമുണ്ടെന്നും ഡികെഎസ് പറഞ്ഞു.
തദ്ദേശ സ്വയംഭരണ മണ്ഡലങ്ങളിൽ കൗൺസിൽ തിരഞ്ഞെടുപ്പിൽ) മാണ്ഡ്യ, തുംകുരു, കോലാർ എന്നിവ നേരത്തെ ഞങ്ങളുടെ കൈവശമായിരുന്നില്ല. എന്നാൽ ഇപ്പോൾ ഈ സീറ്റുകളിലെല്ലാം ഞങ്ങൾ വിജയിച്ചു.
തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികൾ പോലും ഞങ്ങൾക്ക് വോട്ട് ചെയ്തു. ഇത് കോൺഗ്രസിന്റെ വിജയത്തിന്റെ വലിയ സൂചനകളാണ് നൽകുന്നത് കോൺഗ്രസ് വിവിധ തരത്തിലുള്ള സർവേകൾ സംസ്ഥാനത്ത് നടത്തിയിട്ടുണ്ട്. അതിൽ നിന്നും ലഭിച്ച നമ്പറുകളിൽ ഞങ്ങൾ സംതൃപ്തരാണെന്നും അദ്ദേഹം അറിയിച്ചു.