Home Featured കര്‍ണാടകയില്‍ ഐവിഎഫ് ചികിത്സയെ തുടര്‍ന്ന് യുവതി മരിച്ചു, വ്യാജ ഡോക്ടര്‍ ദമ്ബതികള്‍ അറസ്റ്റില്‍; അന്വേഷണത്തില്‍ ഞെട്ടല്‍

കര്‍ണാടകയില്‍ ഐവിഎഫ് ചികിത്സയെ തുടര്‍ന്ന് യുവതി മരിച്ചു, വ്യാജ ഡോക്ടര്‍ ദമ്ബതികള്‍ അറസ്റ്റില്‍; അന്വേഷണത്തില്‍ ഞെട്ടല്‍

ബംഗളൂരു: കര്‍ണാടകയില്‍ കൃത്രിമ ഗര്‍ഭധാരണത്തിനുള്ള ഐവിഎഫ് ചികിത്സയെ തുടര്‍ന്ന് യുവതി മരിച്ച സംഭവത്തില്‍ വ്യാജ ഡോക്ടര്‍ ദമ്ബതികള്‍ അറസ്റ്റില്‍. പത്താംക്ലാസ് വിദ്യാഭ്യാസം മാത്രമുള്ള ദമ്ബതികള്‍ ഐവിഎഫ് ചികിത്സയ്ക്ക് ലക്ഷങ്ങളാണ് വാങ്ങിയിരുന്നത്. കുട്ടികളില്ലാത്ത നൂറ് കണക്കിന് ദമ്ബതികള്‍ക്ക് ഇവര്‍ ചികിത്സ നല്‍കിയതായി പൊലീസ് പറയുന്നു.

തുമകുരു ജില്ലയിലാണ് സംഭവം. ഐവിഎഫ് ചികിത്സയെ തുടര്‍ന്ന് യുവതി മരിച്ച സംഭവത്തില്‍ വാണി, മഞ്ജുനാഥ് എന്നിവരാണ് അറസ്റ്റിലായത്. ഇവര്‍ വ്യാജ ഡോക്ടര്‍മാരാണെന്ന് പൊലീസ് പറയുന്നു. ഡോക്ടര്‍മാരാണ് എന്ന് അവകാശപ്പെട്ട് കുട്ടികളില്ലാത്ത നൂറ് കണക്കിന് ദമ്ബതികളെയാണ് ഇവര്‍ ചികിത്സിച്ചത്. ചികിത്സയ്ക്ക് ലക്ഷങ്ങളാണ് ഇവര്‍ വാങ്ങിയിരുന്നത്.

അന്വേഷണത്തില്‍ ഇവര്‍ക്ക് പത്താംക്ലാസ് വിദ്യാഭ്യാസം മാത്രമാണ് ഉള്ളതെന്ന് തിരിച്ചറിഞ്ഞതായി പൊലീസ് പറയുന്നു. യുവതിയുടെ മരണത്തില്‍ ഭര്‍ത്താവ് മല്ലികാര്‍ജ്ജുന്‍ ആണ് പൊലീസില്‍ പരാതി നല്‍കിയത്.

കല്യാണം കഴിഞ്ഞ് 15 വര്‍ഷമായിട്ടും കുട്ടികള്‍ ഉണ്ടാവാതിരുന്നതിനെ തുടര്‍ന്ന് മല്ലികാര്‍ജ്ജുനും ഭാര്യയും വിഷമത്തിലായിരുന്നു. ഇവരെ വാണിയും മഞ്ജുനാഥും സമീപിക്കുകയായിരുന്നു. കുട്ടികള്‍ ഉണ്ടാവാന്‍ സഹായിക്കാമെന്ന് വാഗ്ദാനം നല്‍കിയാണ് ഇവര്‍ ദമ്ബതികളെ സമീപിച്ചതെന്ന് പൊലീസ് പറയുന്നു.

ചികിത്സയുടെ ഭാഗമായി നാലുലക്ഷം രൂപയാണ് നല്‍കിയത്. അശാസ്ത്രീയ രീതിയിലുള്ള ഐവിഎഫ് ചികിത്സയ്ക്ക് പിന്നാലെ യുവതിക്ക് ആരോഗ്യപ്രശ്‌നങ്ങള്‍ കണ്ടുതുടങ്ങി. ഗര്‍ഭധാരണവുമായി ബന്ധപ്പെട്ട നല്ല ലക്ഷണങ്ങളാണ് എന്ന് പറഞ്ഞ് ദമ്ബതികളെ ഇവര്‍ വിശ്വസിപ്പിച്ചു. ശാരീരിക പ്രശ്‌നങ്ങള്‍ക്ക് ചികിത്സയ്ക്കായി എത്തുമ്ബോള്‍ ഓരോ തവണയും പണം വാങ്ങാറുണ്ടെന്നും പരാതിയില്‍ പറയുന്നു.

വ്യാജ ഐവിഎഫ് ചികിത്സയെ തുടര്‍ന്ന് യുവതിയുടെ വൃക്കയ്ക്കും തലച്ചോറിനും ഹൃദയത്തിനും തകരാറുകള്‍ സംഭവിച്ചു. മറ്റൊരു ആശുപത്രിയില്‍ ചികിത്സയിലിരിക്കേ കഴിഞ്ഞദിവസമാണ് യുവതി മരിച്ചത്.

You may also like

error: Content is protected !!
Join Our WhatsApp Group