
ബെംഗളൂരു നഗരത്തിലെ ബാനസവാടി റെയിൽവേ സ്റ്റേഷനിലുൾപ്പെടെ മിക്കയിടങ്ങളിലെയും പ്രീ പെയ്ഡ് ഓട്ടോ കൗണ്ടറുകൾ പ്രവർത്തന രഹിതം. പുലർച്ചെ ട്രെയിൻ ഇറങ്ങുന്ന യാത്രക്കാരെ അമിത നിരക്ക് ഈടാക്കി പിഴിയുന്നതായി പരാതി. ലോക്ഡൗൺ സമയത്ത് അടച്ചിട്ട പ്രീ പെയ്ഡ് കൗണ്ടറുകളാണ് നിയന്ത്രണങ്ങൾ നീക്കി മാസങ്ങൾ കഴിഞ്ഞിട്ടും തുറക്കാത്തത്. നേരത്തെ ഭാഗികമായി പ്രവർത്തിച്ചിരുന്ന കൗണ്ടറുകൾ പോലും ഇപ്പോൾ തുറക്കുന്നില്ല. രാത്രി സമയങ്ങളിൽ മൂന്നിരട്ടി വരെ അധിക നിരക്കാണ് യാത്രക്കാരിൽ നിന്ന് ഈടാക്കുന്നത്. ജോലിക്കും മറ്റുമായി നഗരത്തിൽ ആദ്യമായി എത്തുന്നവരാണ് കൂടുതൽ ചൂഷണത്തിന് ഇരയാകുന്നത്.
ഈടാക്കുന്നത് കൊള്ളനിരക്ക്
ബാനസവാടിയിൽ കേരളത്തിൽ നിന്ന് പുലർച്ചെ 5ന് മുൻപെത്തുന്ന ട്രെയിനുകളിലെ യാത്രക്കാർ തുടർയാത്രയ്ക്കായി ഓട്ടോകളെയാണ് കൂടുതലായി ആശ്രയിക്കുന്നത്. വെബ് ടാക്സികൾ ബുക്ക് ചെയ്യാൻ അറിയാത്ത പ്രായമായവരാണ് ഇതിലേറെയും. ബാനസവാടി റെയിൽവേ സ്റ്റേഷനിൽ നിന്ന് ബസ് സൗകര്യമുള്ള മെയിൻ റോഡ് വരെ 2 കിലോമീറ്റർ ദൂരമുണ്ട്.
200 രൂപ മുതൽ 320രൂപവരെയാണ് കുറഞ്ഞ ദൂരത്തിന് ഓട്ടോക്കാർ ഈടാക്കുന്നത്. ഇത്രയും തുക തരാൻ കഴിയില്ലെന്ന് പറഞ്ഞാൽ ഭീഷണിയായിരിക്കും തിരിച്ച് ലഭിക്കുക. മലയാളി സംഘടനകളുടെ ഏറെക്കാലത്തെ മുറവിളിക്ക് ശേഷമാണ് സ്റ്റേഷനിൽ പ്രീ പെയ്ഡ് കൗണ്ടർ ആരംഭിച്ചത്. രാവിലെ 6 മുതൽ വൈകിട്ട് 6 വരെയാണ് നേരത്തേ കൗണ്ടർ പ്രവർത്തിച്ചിരുന്നത്.
ഡ്രൈവർമാർക്ക് നിസ്സഹകരണം, തിരുത്താൻ ട്രാഫിക് പൊലീസുമില്ല:
“കൊട്ടിഘോഷിച്ച് ഉദ്ഘാടനം നടത്തുന്ന പ്രീ പെയ്ഡ് കൗണ്ടറുകൾ ദിവസങ്ങൾക്കുള്ളിൽ പ്രവർത്തനം നിർത്തുകയാണ്. ഓട്ടോറിക്ഷ ഡ്രൈവർമാർ നിസ്സഹകരണം പ്രഖ്യാപിച്ച് കൗണ്ടറുകളിൽ കയറാറില്ല. ഇവരെ ഇതിലേക്ക് അടുപ്പിക്കാൻ ട്രാഫിക് പൊലീസുകാരും ശ്രമിക്കാറില്ല. ബാനസവാടിയിൽ വഴിയിൽ നിർത്തിയാണ് ഓട്ടോക്കാർ യാത്രക്കാരെ കയറ്റുന്നത്. മീറ്റർ ഇട്ട് ഓടിക്കാൻ ഇവർ ഒരിക്കലും തയാറാകില്ല. ട്രെയിൻ ഇറങ്ങി വരുന്ന യാത്രക്കാരെ പ്ലാറ്റ്ഫോമിൽ കയറിയാണ് ഇവർ ഓട്ടോയിലേക്ക് വിളിച്ചുകൊണ്ടുവരുന്നത്. ട്രാഫിക് പൊലീസിന്റെ സേവനവും ഇവിടെ ലഭിക്കാറില്ല. ബന്ധപ്പെട്ട സ്റ്റേഷനിൽ പലതവണ പരാതികൾ നൽകിയിട്ടും നടപടികൾ മാത്രം ഉണ്ടാകുന്നില്ല.