ബെംഗളുരു: നമ്മ മെട്രോയിൽ യാത്രക്കാർ കൂടിയതോടെ സർവീസുകളുടെ ഇടവേള കുറയ്ക്കണമെന്ന ആവശ്യം ശക്തം. നിലവിൽ രാവിലെയും വൈകിട്ടും തിരക്കേറിയ സമയങ്ങളിൽ മാത്രമാണ് 5 മിനിറ്റ് ഇടവേളയിൽ സർവീസ് നടത്തുന്നത്. മറ്റുള്ള സമയങ്ങളിൽ 10 മുതൽ 15 മിനിറ്റ് ഇടവേളയിലാണ് സർവീസ്.

ലോക്ഡൗൺ നിയന്ത്രണങ്ങളിൽ ഇളവ് വരുത്തിയതോടെ ജൂലൈയിലാണ് മെട്രോ സർവീസുകൾ പുനരാരംഭിച്ചത്. ആദ്യം യാത്രക്കാരുടെ എണ്ണം കുറവായിരുന്നെങ്കിലും പിന്നീട് പ്രതിദിന യാത്രക്കാരുടെ എണ്ണം ഒന്നരലക്ഷം കടന്നു. മൈസൂരു റോഡ്-കെങ്കേരി റീച്ചിൽ വാണിജ്യ സർവീസ് ആരംഭിച്ചതോടെ കൂടുതൽ സമയം യാത്രക്കാർ കാത്തുനിൽക്കേണ്ടി വരികയാണ്.
മജസ്റ്റിക് ഇന്റർചേഞ്ച് സ്റ്റേഷനിൽ ഗ്രീൻ, പർപ്പിൾ ലൈനിലേക്ക് മാറിക്കയറാനെത്തുന്നവരുടെ എണ്ണം കൂടിയ തോടെ തിരക്ക് നിയന്ത്രിക്കാൻ ജീവനക്കാർക്ക് പലപ്പോഴും സാധിക്കുന്നുമില്ല.കോവിഡ് വ്യാപനം രൂക്ഷമായ സമയത്ത് മെട്രോ ട്രെയിനിൽ പകുതി പേർക്ക് മാത്രമേ യാത്ര ചെയ്യാൻ അനുമതി നൽകിയിരുന്നുള്ളൂ. ഇതോടെയാണ് ഒന്നിടവിട്ട സീറ്റുകളിൽ ഇരിക്കരുതെന്ന ക്രോസ് ചിഹ്നമുള്ള സ്റ്റിക്കറുകൾ സ്ഥാപിച്ചത്. കോവിഡ് നിയന്ത്രണങ്ങളിൽ ഇളവ് വരുത്തിയതോടെ എല്ലാ സീറ്റിലും ഇരുന്ന് യാത ചെയ്യാൻ അനുമതി നൽകിയെങ്കിലും സീറ്റുകളിലെ സ്റ്റിക്കറുകൾ അതേപടി തുടർന്നു.ഇതോടെ ഇരിക്കാൻ സ്ഥലമുണ്ടെങ്കിലും പലരും നിന്ന് തന്നെ യാത്ര ചെയ്യുന്നതും പതിവായി.