ഡല്‍ഹി: ബെംഗളൂരു സ്ഫോടനക്കേസിലെ വാദം ഒരു വർഷത്തിനകം പൂർത്തിയാക്കണമെന്ന് നിർദേശം നല്‍കി സുപ്രീം കോടതി. വിചാരണക്കോടതി മാറ്റിയതിനെതിരെ അബ്ദുല്‍ നാസർ മദനി നല്‍കിയ ഹർജി പരിഗണിച്ച ഘട്ടത്തിലാണ് ജസ്റ്റിസ് ബിവി നാഗരത്ന അധ്യക്ഷയായ ബെഞ്ച് ഇത്തരമൊരു നിർദേശം നല്‍കിയത്.പതിനാറ് വർഷം നീണ്ട നടപടികള്‍ക്കൊടുവില്‍ വിധി പറയാനിരിക്കെയാണ് കോടതി മാറ്റിയത്. ഇതുമൂലം കേസില്‍ മൂന്ന് വർഷമായി നടത്തിയ അന്തിമവാദം വീണ്ടും ആവർത്തിക്കേണ്ടി വരുമെന്നും മദനി ചൂണ്ടിക്കാട്ടി.ഇതേ കേസിലെ കൂട്ടുപ്രതിക്ക് ഒരു വർഷത്തിനകം വാദം പൂർത്തിയാക്കാൻ നേരത്തെ സുപ്രീം കോടതി ഉത്തരവ് നല്‍കിയിരുന്നു. ഈ ഉത്തരവ് തനിക്കും ബാധകമാക്കണമെന്നായിരുന്നു മദനിയുടെ ആവശ്യം. ഈ അപേക്ഷ അംഗീകരിച്ചാണ് നടപടികള്‍ ഒരു വർഷത്തിനകം പൂർത്തിയാക്കാൻ സുപ്രീം കോടതി നിർദേശിച്ചിരിക്കുന്നത്. വാദം ഇനിയും നീളരുതെന്നും പതിനാറ് വർഷമായി നടപടികള്‍ തുടരുകയാണെന്നും കേസില്‍ മദനിക്കായി ഹാജരായ അഭിഭാഷകരായ ഹാരീസ് ബീരാൻ, അസർ അസീസ് എന്നിവർ കോടതിയെ അറിയിച്ചു.
