ബെംഗളൂരു: ഐടി നഗരമായ ബെംഗളൂരു ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന നമ്മ മെട്രോ ബ്ലൂ ലൈൻ ഇടനാഴിയുടെ നിർമാണം വൈകുന്നു.സെൻട്രല്‍ സില്‍ക്ക് ബോർഡ് മുതല്‍ കെആർ പുരം വരെയുള്ള 19 കിലോമീറ്റർ ദൈർഘ്യമുള്ള പാതയിലെ വാണിജ്യ സർവീസുകള്‍ 2027 ആദ്യത്തോടെയോ അല്ലെങ്കില്‍ ആ വർഷം പകുതിയോടെയോ മാത്രമേ ആരംഭിക്കുകയുള്ളൂ എന്ന റിപ്പോർട്ടാണ് പുറത്തുവരുന്നത്.2026 അവസാനത്തോടെ ഇടനാഴി പ്രവർത്തനക്ഷാമം ആകുമെന്നായിരുന്നു സൂചനകള്‍. എന്നാല്‍, പ്രധാനപ്പെട്ട സിവില്‍ – സിസ്റ്റം ജോലികള്‍ പൂർത്തിയാകാനുണ്ടെന്നും അതിനാല്‍ മുൻ നിശ്ചയിച്ച സമയം പാലിക്കാൻ കഴിയില്ലെന്നും ബാംഗ്ലൂർ മെട്രോ റെയില്‍ കോർപ്പറേഷൻ ലിമിറ്റഡ് (ബിഎംആർസിഎല്‍) ഉന്നത ഉദ്യോഗസ്ഥർ വ്യക്തമാക്കി.
നിലവില്‍ സർവീസ് നടത്തുന്ന യെല്ലോ ലൈനുമായി ബ്ലൂ ലൈനിനെ ബന്ധിപ്പിക്കുന്ന ട്രാവലേറ്ററിന്റെ ടെൻഡർ നടപടികള്‍ മാത്രമേ ഇതുവരെ പൂർത്തിയായിട്ടുള്ളൂ.മറാത്തഹള്ളി, സെൻട്രല്‍ സില്‍ക്ക് ബോർഡ് എന്നിവിടങ്ങളിലെ വയഡക്‌ട് ജോലികള്‍ ഇതുവരെ പൂർത്തിയായിട്ടില്ല. ഗെയില്‍ ഗ്യാസ് പൈപ്പ്‌ലൈൻ, കുടിവെള്ള പൈപ്പ്‌ലൈനുകള്‍, മറ്റ് ഭൂഗർഭ കേബിളുകള്‍ എന്നിവ മാറ്റുന്ന നടപടികളും നിർമാണത്തെ ബാധിച്ചു. സർജാപൂർ – ഹെബ്ബാള്‍ മെട്രോ ലൈനുമായി ബന്ധിപ്പിക്കുന്നതിനുള്ള അന്തിമ ഡിസൈൻ തയാറാക്കുന്നതിലുണ്ടായ കാലതാമസവും പദ്ധതിയുടെ വേഗത്തിന് തിരിച്ചടിയായി. ബ്ലൂ ലൈനും യെല്ലോ ലൈനും തമ്മിലുള്ള ആസൂത്രിത കണക്ഷൻ പോലും പൂർത്തിയായിട്ടില്ല. രണ്ട് സ്റ്റേഷനുകളെയും ബന്ധിപ്പിക്കുന്ന ട്രാവലേറ്ററിന്റെ ജോലി ഇതുവരെ ആരംഭിച്ചിട്ടില്ല. ഇപ്പോഴും ടെൻഡർ ഘട്ടത്തിലാണ്.സെൻട്രല്‍ സില്‍ക്ക് ബോർഡില്‍ വയഡക്‌ട് തൂണുകള്‍ക്കായുള്ള അനുമതി വൈകിയതും ഡ്രെയിനേജ് നിർമാണം നീണ്ടുപോകാൻ കാരണമായി.
റോഡ് ഗതാഗതത്തെ ആശ്രയിക്കുന്നവർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഇടനാഴിയാണ് ബ്ലൂ ലൈൻ. ഔട്ടർ റിങ് റോഡിലൂടെ കടന്നുപോകുന്ന ബ്ലൂ ലൈൻ നഗരത്തിലെ ഐടി സംരംഭങ്ങളിലും തൊഴില്‍ കേന്ദ്രങ്ങളും ജോലി ചെയ്യുന്നവർക്ക് ഏറെ സഹായകരമാണ്.ഔട്ടർ റിങ് റോഡില്‍ 450 കോടി രൂപ ചെലവില്‍ വൈറ്റ് – ടോപ്പിങ് പദ്ധതി ഗ്രേറ്റർ ബെംഗളൂരു അതോറിറ്റി ആസൂത്രണം ചെയ്യുന്നുണ്ട്. 2026 ഒക്ടോബർ മുതല്‍ 2027 ജനുവരിവരെ ഏറ്റെടുക്കാൻ ഉദ്ദേശിക്കുന്ന ജോലികള്‍ അംഗീകാരത്തിനായി കാത്തിരിക്കുകയാണ്. ബെംഗളൂരുവിലെ ഏറ്റവും തിരക്കേറിയ ഇടനാഴികളില്‍ ഒന്നാണ് ഔട്ടർ റിങ് റോഡ്. നൂറുകണക്കിന് ഐടി കമ്പനികളാണ് പ്രദേശത്തുള്ളത്. ഇവിടെ ഏകദേശം എട്ട് ലക്ഷം മുതല്‍ 10 ലക്ഷം വരെ ആളുകള്‍ ജോലി ചെയ്യുന്നുണ്ടെന്നാണ് റിപ്പോർട്ട്.