ബെംഗളൂരു: നഗരത്തിലെ ഐടി മേഖലയെ ബന്ധിപ്പിക്കുന്ന പ്രധാന പാതയായ ഔട്ടർ റിംഗ് റോഡ് വൻ നവീകരണത്തിനൊരുങ്ങുന്നു. സില്‍ക്ക് ബോർഡ് ജങ്ഷൻ മുതല്‍ കെആർ പുരം വരെയുള്ള 17 കിലോമീറ്റർ റോഡ് 450 കോടി രൂപ ചെലവില്‍ നവീകരിക്കാനാണ് സർക്കാർ അനുമതി നല്‍കിയിരിക്കുന്നത്.റോഡില്‍ വൈറ്റ് ടോപ്പിങ് ഉള്‍പ്പെടെയുള്ള പ്രവൃത്തികള്‍ ഒക്ടോബറില്‍ ആരംഭിക്കാനാണ് ലക്ഷ്യമിടുന്നത്.നിരവധി ഐടി കമ്പനികളും വൻകിട സ്ഥാപനങ്ങളും സ്ഥിതി ചെയ്യുന്ന ഈ പാതയില്‍ നിർമ്മാണം തുടങ്ങാൻ പോവുന്നതിനാല്‍ വലിയ തോതിലുള്ള ഗതാഗത നിയന്ത്രണങ്ങളും വഴിതിരിച്ചുവിടലുകളും ഉണ്ടാകാൻ സാധ്യതയുണ്ട്.
റോഡ് നവീകരണത്തിനൊപ്പം യാത്രക്കാർക്കുള്ള അടിസ്ഥാന സൗകര്യങ്ങളും മെച്ചപ്പെടുത്തുമെന്നാണ് അറിയിച്ചിരിക്കുന്നത്.റോഡിന്റെ ഇരുവശങ്ങളിലും കുറഞ്ഞത് 3 മീറ്റർ വീതിയുള്ള തുടർച്ചയായ ഫുട്‌പാത്തുകള്‍ നിർമ്മിക്കാനാണ് നിർദേശം. സൈഡ് റോഡുകളില്‍ 1.8 മീറ്റർ വരെ വീതിയുള്ള ഫുട്‌പാത്തുകള്‍ ഒരുക്കും. ബസ് സ്‌റ്റോപ്പുകള്‍, യാത്രക്കാരെ കയറ്റുകയും ഇറക്കുകയും ചെയ്യുന്ന പോയിന്റുകള്‍ എന്നിവയും മെച്ചപ്പെടുത്തും. ടാക്‌സി, ബസ് ഡ്രോപ്പ്-ഓഫ്, പിക്കപ്പ് പോയിന്റുകള്‍ പ്രത്യേകം അടയാളപ്പെടുത്താനും ലഭ്യമായ ബഫർ ഏരിയകള്‍ ഇതിനായി ഉപയോഗിക്കാനും നിർദേശം നല്‍കിയിട്ടുണ്ട്.
നിർമ്മാണകാലത്തെ ഗതാഗതക്കുരുക്ക് കുറയ്ക്കുന്നതിനായി ആഭ്യന്തര റോഡുകള്‍ പരമാവധി ഉപയോഗിച്ച് വാഹനങ്ങള്‍ വഴിതിരിച്ചുവിടാനും നിർദേശം നല്‍കിയിട്ടുണ്ട്. ഔട്ടർ റിംഗ് റോഡ് കമ്പനീസ് അസോസിയേഷൻ, പോലീസ് എന്നിവരുമായി വിശദമായ ചർച്ച നടത്തിയ ശേഷമേ അന്തിമ ട്രാഫിക് മാനേജ്മെന്റ് പദ്ധതി തയ്യാറാക്കാവൂ എന്നും മന്ത്രി നിർദേശിച്ചു.നിലവില്‍ തന്നെ രൂക്ഷമായ ഗതാഗതക്കുരുക്ക് അനുഭവപ്പെടുന്ന സില്‍ക്ക് ബോർഡ്-കെആർ പുരം പാതയില്‍ നിർമ്മാണപ്രവൃത്തികള്‍ ആരംഭിക്കുന്നതോടെ യാത്രാസമയം താല്‍ക്കാലികമായി വർധിക്കാനിടയുണ്ട്.
റോഡരികിലെ അനധികൃത കൈയേറ്റങ്ങള്‍ നീക്കം ചെയ്യാനും പൊതുസ്ഥലങ്ങളില്‍ സ്വകാര്യ സ്ഥാപനങ്ങള്‍ സ്ഥാപിച്ചിട്ടുള്ള ട്രാൻസ്ഫോർമറുകള്‍ കണ്ടെത്തി മാറ്റാനും നിർദേശം നല്‍കിയിട്ടുണ്ട്.പ്രധാന റോഡില്‍ ആവശ്യമായ സ്ഥലങ്ങളില്‍ ബസ് ബേകള്‍ നിർമ്മിക്കാനും പദ്ധതിയുണ്ട്. ഇതിലൂടെ ബസുകള്‍ പ്രധാന ഗതാഗത പാതയില്‍ തടസം സൃഷ്‌ടിക്കുന്നത് കുറയ്ക്കാനും പൊതുഗതാഗതം കൂടുതല്‍ കാര്യക്ഷമമാക്കാനും സാധിക്കുമെന്നാണ് പ്രതീക്ഷ. സില്‍ക്ക് ബോർഡ് മുതല്‍ കെആർ പുരം വരെയുള്ള 17 കിലോമീറ്റർ ഭാഗത്തിന്റെ വികസനവുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം യോഗം നടന്നിരുന്നു.
പദ്ധതിയുമായി ബന്ധപ്പെട്ട് മന്ത്രി മുഖ്യമന്ത്രിയുടെ സാമ്പത്തിക ഉപദേഷ്‌ടാവ് എല്‍കെ അതീഖ്, ജിബിഎ ചീഫ് കമ്മീഷണർ മഹേശ്വർ റാവു, സ്പെഷ്യല്‍ കമ്മീഷണർ നിതേഷ്, ഡെപ്യൂട്ടി പോലീസ് കമ്മീഷണർ ഷാഹില്‍ ബഗ്ല, ബി-സ്മൈല്‍ ടെക്‌നിക്കല്‍ ഡയറക്‌ടർ പ്രഹ്ലാദ്, ചീഫ് എൻജിനീയർമാർ, എക്‌സിക്യൂട്ടീവ് എൻജിനീയർമാർ തുടങ്ങിയ ഉദ്യോഗസ്ഥരുമായാണ് യോഗം നടന്നത്.ബെംഗളൂരുവിന്റെ ഏറ്റവും പ്രധാനപ്പെട്ട ടെക് ഇടനാഴികളിലൊന്നിനെ ദീർഘകാലാടിസ്ഥാനത്തില്‍ നവീകരിക്കുകയാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം. മെച്ചപ്പെട്ട റോഡുകള്‍, സുരക്ഷിതമായ ഫുട്‌പാത്തുകള്‍, ക്രമീകരിച്ച ബസ് സ്‌റ്റോപ്പുകള്‍, പ്രത്യേക പിക്കപ്പ്-ഡ്രോപ്പ് പോയിന്റുകള്‍ എന്നിവ പൊതുഗതാഗതം കൂടുതല്‍ സൗകര്യപ്രദമാക്കുമെന്നാണ് പ്രതീക്ഷ.
എന്നാല്‍ നിർമാണം ആരംഭിക്കുന്ന ആദ്യഘട്ടത്തില്‍ ഗതാഗതക്കുരുക്ക് രൂക്ഷമാകാനുള്ള സാധ്യത അധികൃതർ കണക്കിലെടുക്കേണ്ടതുണ്ടെന്നാണ് യാത്രക്കാരുടെ പ്രധാന ആവശ്യം. ഒക്ടോബർ മുതല്‍ സില്‍ക്ക് ബോർഡ്-കെആർ പുരം റൂട്ടിലൂടെ യാത്ര ചെയ്യുന്നവർ നിർമ്മാണ മേഖലകളും ട്രാഫിക് വഴിതിരിച്ചുവിടലുകളും സംബന്ധിച്ച ഔദ്യോഗിക അറിയിപ്പുകള്‍ പരിശോധിച്ച് ഉറപ്പാക്കിയ ശേഷം മാത്രം യാത്ര നടത്തുന്നതാണ് ഉചിതം.