ബ്ലൂലൈൻ മെട്രോയ്ക്കായുള്ള ബെംഗളൂരു നിവാസികളുടെ കാത്തിരിപ്പ് ഇനിയും നീളും. ഏകദേശം 19 കിലോമീറ്റർ നീളുന്ന പാത ഈ വർഷം അവസാനത്തോടെ തുറക്കാനായി ബിഎംആർസിഎല്‍ ലക്ഷ്യം.എന്നാല്‍ എന്നാല്‍ പദ്ധതി അടുത്ത വർഷം ആദ്യമോ അല്ലെങ്കില്‍ പകുതിയോടെയോ മാത്രമേ പ്രവർത്തനം തുടങ്ങൂവെന്നാണ് ഏറ്റവും പുതിയ റിപ്പോർട്ട്.സില്‍ക്ക് ബോർഡിനും കെആർ പുരയ്ക്കും ഇടയിലാണ് ബ്ലൂലൈൻ പാത. ഇവിടേക്കുള്ള ഫ്ളൈ ഓവർ പ്രവർത്തനങ്ങള്‍ വേഗത്തില്‍ പുരോഗമിക്കുന്നുണ്ടെന്ന് അധികൃതർ അറിയിച്ചു. എന്നാല്‍ പലയിടത്തും പണികള്‍ വൈകുന്നുണ്ടെന്നും അതിനാല്‍ ഈ വർഷം മെട്രോ തുറന്നക്കാൻ സാധിക്കില്ലെന്നും അധികൃതരെ ഉദ്ധരിച്ച് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്തു.
‘കെആർ പുരയ്ക്കും എച്ച്‌എസ്‌ആർ ലേ ഔട്ടിനും ഇടയില്‍ ഒക്ടോബറോടെ ട്രയല്‍ റണ്‍ നടത്താനായിരുന്നു ആലോചന. എന്നാല്‍ പലയിടങ്ങളിലും ഇപ്പോഴും ജോലികള്‍ പൂർത്തിയാക്കാനുണ്ട്. അതുകൊണ്ട് തന്നെ പാത തുറക്കാൻ 2027 ആയേക്കും’, ഉദ്യോഗസ്ഥർ വിശദീകരിച്ചു.പണി പൂർത്തിയാക്കാനുള്ള ഭാഗങ്ങളിലൊന്ന് ബയ്യപ്പനഹള്ളി ഡിപ്പോയിലേക്കുള്ള കണക്ടിവിറ്റിയാണ്. ട്രെയിനുകളുടെ പ്രവർത്തനത്തിനും അറ്റക്കുറ്റപ്പണികള്‍ക്കും നിർണായകമാണിത്. മാത്രമല്ല മരത്തഹള്ളിയിലും സെൻട്രല്‍ സില്‍ക്ക് ബോർഡിലും പണികള്‍ പൂർത്തിയായിട്ടുണ്ട്. സാങ്കേതിക വെല്ലുവിളി കാരണം പല സ്റ്റേഷനുകളുടെ പണികളും ബാക്കിയുണ്ട്.ഉയർന്ന സമ്മർദ്ദമുള്ള ഗ്യാസ് പൈപ് ലൈൻ, വാട്ടർ പൈപ് ലൈൻ ഉള്‍പ്പെടെയുള്ള തടസങ്ങള്‍ കാരണം ഇബ്ലൂരിലെ സ്റ്റേഷൻ നിർമ്മാണം വളരേയേറെ വൈകിയിരുന്നു. സ്ഥലം ഏറ്റെടുപ്പും വെല്ലുവിളിയായി. തൂടാതെ നിർദ്ദിഷ്ട സർജാപ്പൂർ-ഹെബ്ബാള്‍ മെട്രോ കോറിഡോറുമായി ബ്ലൂ ലൈൻ ബന്ധിപ്പിക്കുന്നത് സംബന്ധിച്ച് അന്തിമ ഡിസൈൻ ഉണ്ടാക്കുന്നതിലും കാലതാമസം നേരിട്ടു.
തദ്ദേശ അധികാരികളില്‍ നിന്നും ട്രാഫിക് പോലീസില്‍ നിന്നുമുള്ള അനുമതി ലഭിക്കുന്നത് വൈകിയതോടെ സെൻട്രല്‍ സില്‍ക്ക് ബോർഡില്‍ മെട്രോ തൂണുകള്‍ നിർമ്മിക്കുന്നതും വൈകി. ട്രാക്ക് ക്രമീകരണങ്ങള്‍ക്ക് ഏറ്റവും അത്യാവശ്യമായ മെട്രോ തൂണുകള്‍ ഇനിയും പൂർത്തിയായിട്ടില്ല. അഴുക്കുചാലുകളുടെ നിർമ്മാണവും പാതിവഴിയിലാണ്. അതുപോലെ തന്നെ യെല്ലോ ലൈൻ സ്റ്റേഷനെ ബ്ലൂ ലൈനുമായി ബന്ധിപ്പിക്കുന്ന ട്രാവലേറ്ററുടെ നിർമ്മാണവും ഇതുവരെ തുടങ്ങിയിട്ടില്ല.അതേസമയം പണി വൈകുന്നത് ഔട്ടർ റിങ് റോഡിനെ ആശ്രയിക്കുന്ന ആയിരക്കണക്കിന് യാത്രക്കാർക്ക് വലിയ തിരിച്ചടിയാകും. കാരണം വൈകാതെ തന്നെ ഔട്ടർ റിങ് റോഡില്‍ വൈറ്റ് ടാപ്പിംഗ് ജോലികള്‍ തുടങ്ങാനൊരുങ്ങുകയാണ് സർക്കാർ. പണികള്‍ക്ക് മന്ത്രിസഭ അനുമതി നല്‍കിയാല്‍ ഉടൻ തന്നെ പണികള്‍ ആരംഭിക്കും. അതോടെ പൊതുവെ ഗതാഗതക്കുരുക്ക് രൂക്ഷമായ ഇവിടെ സ്ഥിതി കൂടുതല്‍ വഷളാകും. ബ്ലൂ ലൈൻ മെട്രോ പ്രവർത്തനസജ്ജമായ ശേഷം മാത്രമേ ഇവിടെ റോഡ് പണികള്‍ നടത്താവൂവെന്ന അഭ്യർത്ഥനയാണ് ജനം ഉയർത്തുന്നത്.