ബെംഗളൂരു: സ്വർണാഭരണങ്ങള്‍ സ്വന്തമാക്കാനായി ഒരു 21 കാരണ് വയോധികയെ കഴുത്തുഞെരിച്ചു കൊലപ്പെടുത്തി, മൃതദേഹം സ്യൂട്ട്കേസില്‍ അടക്കം ചെയ്ത് മോട്ടോർ സൈക്കിളില്‍ കൊണ്ടുപോയി ബെംഗളൂരു നഗരപ്രാന്തത്തിലുള്ള തടാകത്തില്‍ തള്ളി.ബെംഗളൂരു പൊലീസ് 24 മണിക്കൂറിനുള്ളില്‍ കേസ് തെളിയിക്കുകയും പ്രതിയെ അറസ്റ്റിലാക്കുകയും ചെയ്തു.കെംഗേരിയിലെ ചല്ലഘട്ട സ്വദേശിയായ ബോറെ ഗൗഡയുടെ ഭാര്യ ജയമ്മ (61) ആണ് കൊല്ലപ്പെട്ടത്. ഇവരെ കാണാനില്ലെന്ന് കാണിച്ച് പരാതി നല്‍കിയിരുന്നു. ജൂലൈ 21 ന് ഉച്ചയോടെ രാമഹള്ളിയിലെ തിമ്മപ്പ തടാകത്തില്‍ ചുവന്ന സ്യൂട്ട്കേസില്‍ ഒഴുകിനടക്കുന്ന നിലയിലാണ് മൃതദേഹം കണ്ടെത്തിയത്.തുടർന്ന് നടത്തിയ അന്വേഷണത്തില്‍ കുമ്പളഗോഡു പോലീസ് കൊല്ലപ്പെട്ടയാളെ തിരിച്ചറിയുകയും, ചല്ലഘട്ട സ്വദേശിയായ ഗഗൻ ആർ (21) എന്ന പ്രതിയെ 24 മണിക്കൂറിനുള്ളില്‍ അറസ്റ്റ് ചെയ്യുകയും ചെയ്തു.ആഭരണങ്ങള്‍ മോഷ്ടിക്കുകയെന്ന ലക്ഷ്യത്തോടെ ഗഗൻ ജയമ്മയെ കഴുത്തുഞെരിച്ചു കൊലപ്പെടുത്തുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. അവരുടെ സ്വർണ്ണമാലയും കമ്മലുകളും അഴിച്ചെടുത്ത ശേഷം, വീട്ടില്‍ നിന്നെടുത്ത ചുവന്ന സ്യൂട്ട്കേസില്‍ മൃതദേഹം കുത്തിനിറച്ച്, മോട്ടോർ സൈക്കിളില്‍ കൊണ്ടുപോയി തടാകത്തില്‍ തള്ളുകയായിരുന്നു. കേസില്‍ ശാസ്ത്രീയ തെളിവുകള്‍ ശേഖരിക്കുന്നതിന്റെ ഭാഗമായി സിസിടിവി ദൃശ്യങ്ങള്‍ ഉള്‍പ്പെടെയുള്ളവ പരിശോധിച്ചുവരികയാണെന്നും പോലീസ് വ്യക്തമാക്കി.