ദുബൈ: മേഖലയിലെ സംഘർഷാവസ്ഥയെത്തുടർന്ന് മിസൈല്‍ ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ച സാഹചര്യത്തില്‍ യു.എ.ഇയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഓണ്‍ലൈൻ ക്ലാസുകളിലേക്ക് മാറുന്നു.വെള്ളിയാഴ്ച വരെ രാജ്യത്തെ എല്ലാ നഴ്സറികള്‍ക്കും പൊതു-സ്വകാര്യ സ്കൂളുകള്‍ക്കും വിദൂര വിദ്യാഭ്യാസം (ഓണ്‍ലൈൻ ക്ലാസ്) ഏർപ്പെടുത്തിയതായി വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു.വിദ്യാർത്ഥികള്‍, അധ്യാപകർ, മറ്റ് ഭരണവിഭാഗം ജീവനക്കാർ എന്നിവർക്കെല്ലാം ഈ ഉത്തരവ് ബാധകമാണ്. ഇന്നലെ ഇറാനുമായി ബന്ധപ്പെട്ട പ്രാദേശിക സംഘർഷങ്ങളെത്തുടർന്ന് മിസൈല്‍ ജാഗ്രത നിലവില്‍ വന്നതിനു പിന്നാലെ ആണ് നടപടി. തുടക്കത്തില്‍ ക്ലാസുകള്‍ സാധാരണ നിലയില്‍ തുടരുമെന്ന് സ്കൂള്‍ അധികൃതർ അറിയിച്ചിരുന്നെങ്കിലും, സാഹചര്യം വിലയിരുത്തിയ മന്ത്രാലയം പിന്നീട് ഓണ്‍ലൈൻ ക്ലാസുകളിലേക്ക് മാറാൻ തീരുമാനിക്കുകയായിരുന്നു.
ദുബൈ ഇന്റർനാഷണല്‍ അക്കാദമി, ജെംസ് വിൻചസ്റ്റർ സ്കൂള്‍ തുടങ്ങിയ പ്രമുഖ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ നേരത്തെ തന്നെ സുരക്ഷാ മുൻകരുതലുകള്‍ കർശനമാക്കിയിരുന്നു. വിദ്യാർത്ഥികളെ കെട്ടിടങ്ങള്‍ക്കുള്ളില്‍ തന്നെ ഇരുത്താനും പുറത്തുള്ള കായിക, വിനോദങ്ങള്‍ ഒഴിവാക്കാനും നിർദ്ദേശം നല്‍കിയിട്ടുണ്ട്. ഏതൊരു സാഹചര്യവും നേരിടാൻ ജീവനക്കാർക്ക് മതിയായ പരിശീലനം നല്‍കിയിട്ടുണ്ടെന്നും കുട്ടികളുടെ സുരക്ഷയ്ക്കാണ് മുൻഗണനയെന്നും സ്കൂള്‍ അധികൃതർ വ്യക്തമാക്കി.ഔദ്യോഗിക അധികൃതരുമായി നിരന്തരം ബന്ധപ്പെട്ടുവരികയാണെന്നും സാഹചര്യങ്ങള്‍ മാറുന്നതിനനുസരിച്ച് ആവശ്യമായ മാറ്റങ്ങള്‍ വരുത്തുമെന്നും വിവിധ സ്കൂള്‍ മാനേജ്മെന്റുകള്‍ അറിയിച്ചു.