ബെംഗളൂരു : രാജ്യത്തിന്റെ വിവിധഭാഗങ്ങളിലായി ആയിരക്കണക്കിനു പേരെ കബളിപ്പിച്ച് 854 കോടി രൂപയുടെ സൈബർ നിക്ഷേപത്തട്ടിപ്പ് നടത്തിയ കേസിൽ ആറുപേരെ ബെംഗളൂരു പോലീസ് അറസ്റ്റുചെയ്തു. ബെംഗളൂരു സ്വദേശികളായ മനോജ്, പനീന്ദ്ര, ചക്രധർ, ശ്രീനിവാസ്, സോമശേഖർ, വഷന്ത് എന്നിവരാണ് അറസ്റ്റിലായത്. തട്ടിപ്പിന് നേതൃത്വം വഹിച്ച മൂന്നുപേർ ഒളിവിലാണ്.ഇവരെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും പിടികൂടാനുള്ള ശ്രമത്തിലാണെന്നും ബെംഗളൂരു സിറ്റി പോലീസ് കമ്മിഷണർ ബി. ദയാനന്ദ പറഞ്ഞു.
സെൻട്രൽ ക്രൈംബ്രാഞ്ചാണ് (സി.സി.ബി. കേസ് അന്വേഷിച്ചത്. പ്രതികളിൽനിന്ന് ലാപ്ടോപ്, മൊബൈൽ, ഹാർഡ് ഡിസ്ക് തുടങ്ങിയവ പിടിച്ചെടുത്തു.വൻപലിശ വാഗ്ദാനംചെയ്ത് ഒാൺലൈനായി നിക്ഷേപം സമാഹരിച്ചായിരുന്നു തട്ടിപ്പ്. ബെംഗളൂരുവിൽ മാത്രം 49 ലക്ഷം രൂപയുടെ തട്ടിപ്പ് നടന്നതായി പോലീസ് പറഞ്ഞു. വാട്സാപ്, ടെലഗ്രാം തുടങ്ങിയ സാമൂഹിക മാധ്യമങ്ങളിലൂടെയാണ് പ്രതികൾ നിക്ഷേപകരെ സമീപിച്ചിരുന്നത്. ദിവസം 1000 മുതൽ 5000 രൂപവരെ ലാഭംകിട്ടുമെന്ന് വാഗ്ദാനംചെയ്ത് ആദ്യം ചെറിയതുക നിക്ഷേപിക്കാനാണ് ആവശ്യപ്പെടുന്നത്.ഒട്ടേറെപ്പേർ 1000 രൂപ മുതൽ 10,000 രൂപവരെ നിക്ഷേപിച്ചു.
പിന്നീട് പലരും ലക്ഷം രൂപ മുതൽ പത്തു ലക്ഷത്തിനു മുകളിൽ വരെ നിക്ഷേപിച്ചു.ഈ പണം ഓൺലൈൻ പേമെന്റ് വഴി പ്രതികൾ വിവിധ ബാങ്ക് അക്കൗണ്ടുകളിലേക്ക് മാറ്റി. തുടർന്ന് പണം പിൻവലിക്കാൻ സാധിക്കാത്തതിനെത്തുടർന്നാണ് നിക്ഷേപകർ പോലീസിൽ പരാതി നൽകിയത്.സൈബർ നിക്ഷേപത്തട്ടിപ്പുമായി ബന്ധപ്പെട്ട് രാജ്യത്തിന്റെ വിവിധഭാഗങ്ങളിലായി 5013 കേസുകൾ രജിസ്റ്റർചെയ്തിട്ടുണ്ട്.ബെംഗളൂരുവിലെ വിവിധ പോലീസ് സ്റ്റേഷനുകളിലായിമാത്രം 17 കേസുകളുണ്ട്. പ്രതികൾ സമാഹരിച്ച പണം കള്ളപ്പണം വെളുപ്പിക്കലുമായി ബന്ധപ്പെട്ട അക്കൗണ്ടുകളിലേക്ക് മാറ്റിയതായും ദയാനന്ദ പറഞ്ഞു.
നാലു വര്‍ഷത്തെ ഇടവേളക്കു ശേഷം ഇന്ത്യയുടെ ആഡംബര ട്രെയിന്‍ ഡെക്കാന്‍ ഒഡീസി വീണ്ടും വരുന്നു
ഇന്ത്യൻ റെയില്‍വേയുടെ ആഡംബര ട്രെയിന്‍ ഡെക്കാന്‍ ഒഡീസി വീണ്ടും സജീവമാവുന്നു. കോവിഡിനെ തുടര്‍ന്ന് നിര്‍ത്തിവെച്ച ഈ ട്രെയിന്‍ സര്‍വീസ് നാലു വര്‍ഷത്തെ ഇടവേളക്കു ശേഷമാണ് പുനരാരംഭിച്ചിരിക്കുന്നത്.പഞ്ചനക്ഷത്ര സൗകര്യങ്ങളുള്ള ഡെക്കാന്‍ ഒഡീസി മഹാരാഷ്‌ട്ര ടൂറിസം ഡെവലപ്‌മെന്റ് കോര്‍പറേഷനും ഇന്ത്യന്‍ റെയില്‍വേയും ചേര്‍ന്നാണ് നിര്‍മിച്ചത്.ഒരാഴ്ച നീളുന്ന യാത്രാ പാക്കേജുകളാണ് ഡെക്കാന്‍ ഒഡീസി സഞ്ചാരികള്‍ക്കു നല്‍കുന്നത്.
മുംബൈയില്‍ നിന്നും ഡല്‍ഹിയിലേക്കാണ് ആദ്യ യാത്ര ആരംഭിച്ചിരിക്കുന്നത്.ഏഴു രാത്രിയും എട്ടു പകലും നീളുന്ന ഈ യാത്രക്കിടെ വഡോദര, ജയ്പുര്‍, ജോധ്പുര്‍, ഉദയ്പുര്‍, ആഗ്ര, സവായ് മധോപുര്‍ എന്നിവിടങ്ങളിലാണ് സ്റ്റോപ്പുകളുള്ളത്.ആദ്യഘട്ടത്തില്‍ 16 കോച്ചുകളാണ് ഡെക്കാന്‍ ഒഡീസിക്കുണ്ടാവുക. ഇത് ആവശ്യം വര്‍ധിക്കുന്നതിന് അനുസരിച്ച് 21 കോച്ചുകളാക്കി ഉയര്‍ത്തുമെന്ന് എം.ടി.ഡി.സി എം.ഡി ശ്രദ്ധ ജോഷി ശര്‍മ്മ അറിയിച്ചിട്ടുണ്ട്.
അടുത്ത അഞ്ചു വര്‍ഷത്തേയ്‌ക്ക് ഡെക്കാന്‍ ഒഡീസിയുടെ നടത്തിപ്പ് സ്വകാര്യ കമ്ബനിയായ ഇബിക്‌സിനെയാണ് എം.ടി.ഡി.സി ഏല്‍പിച്ചിരിക്കുന്നത്.ഭക്ഷണം, വിനോദ പരിപാടികള്‍, താമസം, ലോഞ്ച് സൗകര്യങ്ങള്‍, വിനോദസഞ്ചാര കേന്ദ്രങ്ങള്‍ സന്ദര്‍ശിക്കല്‍ എന്നിങ്ങനെയുള്ള സൗകര്യങ്ങളും ഡെക്കാന്‍ ഒഡീസിയിലെ യാത്രികര്‍ക്ക് ലഭിക്കും. ഇടവേളക്കു ശേഷം അറ്റകുറ്റ പണികള്‍ക്കും മുഖം മിനുക്കലിനും ശേഷമാണ് ഡെക്കാന്‍ ഒഡീസി വീണ്ടും എത്തിയിരിക്കുന്നത്