ചെന്നൈ: സണ്‍ഷേഡില്‍ തൂങ്ങിനില്‍ക്കുന്ന നിലയില്‍ നാട്ടുകാർ രക്ഷപ്പെടുത്തിയ കുഞ്ഞിന്‍റെ മാതാവ് ജീവനൊടുക്കി. ഐ.ടി കമ്ബനി ജീവനക്കാരി രമ്യ (33) ആണ് മരിച്ചത്. കുഞ്ഞ് സണ്‍ഷേഡിലേക്ക് വീണത് അശ്രദ്ധ കൊണ്ടാണെന്ന കുറ്റപ്പെടുത്തലും സൈബർ ആക്രമണവും താങ്ങാനാവാതെയാണ് യുവതി ജീവനൊടുക്കിയത്. തിരുവാരൂർ സ്വദേശി വെങ്കിടേശ്വിന്‍റെ ഭാര്യയായ യുവതി വിഷാദ രോഗത്തിന് ചികിത്സയിലായിരുന്നു. ഇതിനിടെ വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.
ഏപ്രില്‍ 28നായിരുന്നു ഏഴു മാസം പ്രായമുള്ള കുഞ്ഞ് സണ്‍ഷേഡിലേക്ക് വീണ സംഭവമുണ്ടായത്. തിരുമൊള്ളൈവയലിലെ കുടുംബം താമസിക്കുന്ന അപാർട്മെന്‍റിന്‍റെ ബാല്‍ക്കണിയില്‍നിന്നും കുഞ്ഞിന് ഭക്ഷണം കൊടുക്കുന്നതിനിടെ രമ്യയുടെ കൈയില്‍നിന്നും താഴേക്ക് വഴുതിവീഴുകയായിരുന്നു. ഒന്നാം നിലയിലെ തകിട് സണ്‍ഷേഡില്‍ തങ്ങിനിന്ന കുഞ്ഞിനെ അയല്‍ക്കാർ രക്ഷപ്പെടുത്തുകയും ചെയ്തു.
ഇതിന്‍റെ ദൃശ്യങ്ങള്‍ പുറത്തുവരികയും വാർത്തയാകുകയും ചെയ്തിരുന്നു. കുഞ്ഞ് രക്ഷപ്പെട്ടെങ്കിലും ബന്ധുക്കളുടെയും നാട്ടുകാരുടെയും കുറ്റപ്പെടുത്തലും സൈബർ ആക്രമണവും രമ്യക്ക് നേരിടേണ്ടിവന്നു. ഇതോടെ മാനസികമായി തളർന്ന രമ്യ ചികിത്സയിലായിരുന്നു. രണ്ടാഴ്ച മുമ്ബ് മക്കള്‍ക്കൊപ്പം കാരമടയിലെ സ്വന്തം വീട്ടിലെത്തി. ഇവിടെയാണ് രമ്യ ജീവനൊടുക്കിയത്.
ശനിയാഴ്ച രമ്യയുടെ മാതാപിതാക്കളും ഭർത്താവും സമീപത്തെ വിവാഹവീട്ടില്‍ പോയതായിരുന്നു. തിരിച്ചെത്തിയപ്പോഴാണ് രമ്യയെ മരിച്ച നിലയില്‍ കണ്ടെത്തിയത്.