ഓണ്‍ലൈൻ ഓഹരി വിപണി നിക്ഷേപത്തില്‍ ഉയർന്ന വരുമാനം നല്‍കാമെന്ന് വാഗ്ദാനം ചെയ്ത് നടന്ന തട്ടിപ്പില്‍ മംഗളൂരുവിലെ യുവാവിന് 76.32 ലക്ഷം രൂപ നഷ്ടപ്പെട്ടതായി പരാതി.ഡിസംബർ 12ന് ടെലിഗ്രാം ആപ്പില്‍ സാഗരിക അഗർവാളില്‍നിന്ന് പരാതിക്കാരന് ഒരു സന്ദേശം ലഭിച്ചതായി പൊലീസ് പറഞ്ഞു. നിക്ഷേപത്തിനായി വാട്സ്‌ആപ്പില്‍ ഓണ്‍ലൈൻ ലിങ്ക് പരാതിക്കാരന് ലഭിച്ചു. ഒരു ലോഗിൻ ഐഡിയും പാസ്‌വേഡും സൃഷ്ടിക്കാൻ നിർദേശിച്ചു.ഡിസംബർ 20ന് പരാതിക്കാരൻ നിർദേശം ലഭിച്ച ബാങ്ക് അക്കൗണ്ടിലേക്ക് 1200 ദിർഹം (27,600 രൂപ) നിക്ഷേപിച്ചു.
ആ മാസം ഒരു ചെറിയ ലാഭവിഹിതം ലഭിച്ചു. ഉയർന്ന വരുമാനം നല്‍കാമെന്ന വാഗ്ദാനത്തില്‍ ഡിസംബർ 20 മുതല്‍ മാർച്ച് 11 വരെ ഗഡുക്കളായി ആകെ 76,32,145 രൂപ നല്‍കാൻ നിർബന്ധിതനായി.തട്ടിപ്പുകാർ സൃഷ്ടിച്ച വ്യാജ അക്കൗണ്ടിലെ ലാഭതുക ഏകദേശം 1.36 കോടി രൂപയിലെത്തി. ലാഭവിഹിതത്തോടൊപ്പം നിക്ഷേപിച്ച തുകയും തിരികെ നല്‍കാൻ പരാതിക്കാരൻ ആവശ്യപ്പെട്ടപ്പോള്‍ നികുതി അടക്കാതെ പണം തിരികെ നല്‍കാൻ കഴിയില്ലെന്ന് പറഞ്ഞു. വഞ്ചിക്കപ്പെട്ടുവെന്ന് മനസ്സിലാക്കിയ ശേഷം സി.ഇ.എൻ സ്റ്റേഷനില്‍ പരാതി നല്‍കി.
ഇൻസ്റ്റഗ്രാമിലൂടെ പെണ്‍കുട്ടികളെ വശീകരിച്ച് നഗ്ന വീഡിയോ സ്വന്തമാക്കി ഭീഷണിപ്പെടുത്തിയ യുവാവ് പിടിയില്‍
സമൂഹമാധ്യമത്തിലൂടെ നിരവധി പെണ്‍കുട്ടികളെ വശീകരിച്ച് ഭീഷണിപ്പെടുത്തി അശ്ലീല വീഡിയോ അയപ്പിച്ച പ്രതിയെ കോഴിക്കോട് റൂറല്‍ സൈബർ ക്രൈം പോലീസ് അറസ്റ്റ് ചെയ്തു.തലശ്ശേരി സ്വദേശി സഹീമാണ് പൊലീസിൻ്റെ പിടിയിലായത്. ഇൻസ്റ്റഗ്രാം അക്കൗണ്ടില്‍ നിന്ന് പെണ്‍കുട്ടികളുടെ പ്രൊഫൈല്‍ ഫോട്ടോ സ്വന്തമാക്കി പെണ്‍കുട്ടികളുടെ പേരില്‍ വ്യാജ ഇൻസ്റ്റഗ്രാം അകൗണ്ടുണ്ടാക്കി മറ്റു പെണ്‍കുട്ടികളുമായി പ്രതി സൗഹൃദം സ്ഥാപിക്കുകയായിരുന്നു.വിവിധങ്ങളായ ടാസ്‌കുകള്‍ നല്‍കി ഭീഷണിപ്പെടുത്തി പെണ്‍കുട്ടികളെ വീഡിയോ കോളിന് നിർബന്ധിപ്പിച്ച് അവരുടെ അശ്ലീല വീഡിയോ കരസ്ഥമാക്കി പ്രതി റെക്കോർഡ് ചെയ്ത് സൂക്ഷിച്ചതായും പൊലീസ് പറഞ്ഞു.
ഒരേ സമയം നിരവധി അകൗണ്ടുകളില്‍ നിന്ന് വിദഗ്ദമായി ചാറ്റ് ചെയ്യുന്ന രീതിയാണ് പ്രതി അവലംബിച്ചിരുന്നത്. പ്രതി നിശ്ചിത സമയത്തേക്ക് വാട്‌സ്‌ആപ് നമ്ബറുകള്‍ പെയ്‌ഡ് അപ്ലിക്കേഷൻ വഴി കരസ്ഥമാക്കിയാണ് ഇത്തരം കുറ്റകൃത്യത്തില്‍ ഏർപ്പെട്ടത്.ഇത്തരത്തിലുള്ള നിരവധി പെണ്‍കുട്ടികളുടെ വീഡിയോകള്‍ പ്രതിയുടെ ഫോണില്‍ നിന്ന് അന്വേഷണ സംഘം കണ്ടെത്തി. ഇതുമായി ബന്ധപ്പെട്ട് നിരവധി പരാതികളാണ് സൈബർ പൊലീസിന് ലഭിച്ചത്. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. വടകര കോടതിയില്‍ ഹാജരാക്കിയ തലശ്ശേരി സ്വദേശി സഹീമിനെ വിശദമായ അന്വേഷണത്തിനായി പൊലീസ് കസ്റ്റഡില്‍ വിട്ടു. റൂറല്‍ ജില്ലാ പൊലീസ് മേധാവി കെ ഇ ബൈജുവിൻ്റ നിർദ്ദേശ പ്രകാരം ഇൻസ്പെക്ടർ രാജേഷ് കുമാറിൻ്റെ നേതൃത്വത്തിലുള്ള സൈബർ ടീമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.