ഇന്ത്യ പാക് സംഘർഷം രൂക്ഷമായതിനാൽ ബെംഗളൂരുവിൽ നിന്ന് അഞ്ച് നഗരങ്ങളിലേക്കുള്ള ഫ്ലൈറ്റ് സർവീസുകൾ നിർത്തലാക്കി. മറ്റ് പ്രധാന നഗരങ്ങളിൽ നിന്നുള്ള വിമാന സർവീസുകളും നിർത്തിവെച്ചിട്ടുണ്ട്. മുംബൈ എയർപോർട്ട് താൽക്കാലികമായി അടച്ചു. ബെംഗളൂരുവിൽ നിന്ന് ജമ്മു കശ്മീർ, രാജസ്ഥാനിലെ ജോധ്പൂർ, യുപിയിലെ അയോധ്യ, ലഖ്‌നൗ, ഗാസിയാബാദ് എന്നിവിടങ്ങളിലേക്കുള്ള വിമാന സർവീസുകളാണ് റദ്ദാക്കിയിരിക്കുന്നത്.
ബെംഗളൂരുവിലെ കെമ്പെഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിൽ, ചില വിമാനങ്ങൾക്ക് നിയന്ത്രണങ്ങളുണ്ട്. വിമാനത്താവളത്തിൽ എത്തുന്നതിനുമുമ്പ് യാത്രക്കാർ അതത് എയർലൈനുകളുടെ ഫ്ലൈറ്റ് ഷെഡ്യൂളുകൾ പരിശോധിക്കണമെന്ന് നിർദേശം നൽകിയിട്ടുണ്ട്. അതത് എയർലൈനുകളുടെ ഔദ്യോഗിക ട്വിറ്റർ അക്കൗണ്ടുകൾ വഴി യാത്രക്കാർക്ക് ഫ്ലൈറ്റ് ഷെഡ്യൂളുകളിലെ മാറ്റങ്ങൾ അറിയാനാകും.
മൺസൂൺ; മുംബൈ വിമാനത്താവളം അടച്ചു : വിമാന സർവീസുകളിൽ തടസ്സമുണ്ടാകാൻ സാധ്യതയുണ്ടെന്ന് മംഗലാപുരം വിമാനത്താവളവും യാത്രക്കാരെ അറിയിച്ചിട്ടുണ്ട്. മുംബൈ വിമാനത്താവളവും അടച്ചിട്ടു. വിമാനത്താവളം ആറു മണിക്കൂറാണ് അടച്ചിട്ടത് . മൺസൂണിന് മുന്നോടിയായി നിർണായക റൺവേ അറ്റകുറ്റപ്പണികൾക്കായാണ് മുംബൈയിലെ ഛത്രപതി ശിവാജി മഹാരാജ് അന്താരാഷ്ട്ര വിമാനത്താവളം അടച്ചിട്ടതെന്നാണ് അറിയിപ്പ്.. . നഗരത്തിലേക്കും പുറത്തേക്കും പറക്കുന്ന വിമാന യാത്രക്കാർ വിമാന ഷെഡ്യൂളുകൾ പരിശോധിക്കണമെന്ന് നിർദ്ദേശമുണ്ട്
എന്നാൽ ഇന്ത്യാ പാക് സംഘർഷം മൂലം രാജ്യത്ത് കൂടുതൽ വിമാനത്താവളങ്ങൾ അടച്ചിട്ടുണ്ട്. അടച്ച വിമാനത്താവളങ്ങൾ ഏതൊക്കെ?ശ്രീനഗർ, ജമ്മു, ലേ,,ചണ്ഡീഗഡ്, അമൃത്‍സർ, ലുധിയാന, പട്യാല, ബതിന്ദാ, ഹൽവാര, പത്താൻകോട്ട്, ഭുന്തർ, ഷിംല, ഗഗ്ഗൽ, ധർമ്മശാല, കിഷൻഗഡ്, ജയ്സാൽമീർ, ജോധ്പുർ, ബിക്കാനീർ, മുന്ദ്ര, ജാംനഗർ, രാജ്കോട്ട്,പോർബന്തർ ,കാണ്ഡല, കേശോദ്, ഭുജ്, ഗ്വാളിയാർ, ഹിൻഡൻ എന്നീ വിമാനത്താവളങ്ങൾ ഇതോടകം തന്നെ അടച്ചിട്ടുണ്ട്. 430-ഓളം വിമാന സർവീസുകളാണ് ഇതോടകം നിർത്തലാക്കിയിരിക്കുന്നത്.
എയർഇന്ത്യ, ഇൻഡിഗോ, സ്പൈസ്ജെറ്റ് എന്നിവയുടെയൊക്കെ നൂറുകണക്കിന് വിമാനങ്ങൾ റദ്ദാക്കിയിട്ടുണ്ട്. എയർപോർട്ട് അടച്ചത് വിമാന സർവീസുകളെ ബാധിച്ചതായി ആകാശ എയർ അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്. ഇത് യാത്രാ പദ്ധതികളെ ബാധിച്ചേക്കാമെന്ന് കമ്പനി വ്യക്തമാക്കി. ഫ്ലൈറ്റ് സ്റ്റാറ്റസ് ഇവിടെ പരിശോധിക്കുനന്തിനുള്ള ലിങ്കും ആകാശ എയർ ഉപഭോക്താക്കൾക്ക് നൽകിയിട്ടുണ്ട്. +91 9606 112131 എന്ന കോൾ സെൻ്റർ നമ്പറും കമ്പനി പങ്കുവെച്ചു.