ബെംഗളൂരു: ബിദാദി ടൗണ്‍ഷിപ്പ് പദ്ധതി പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് കർഷക സംഘടനകള്‍ ഓഗസ്‌റ്റ് 25ന് ‘വിധാൻ സൗധ ചലോ’ മാർച്ച് നടത്തും.സംയുക്ത ഹൊരാട്ട കർണാടകയും ഭൂമി ഹിതരക്ഷണ സംഘവുമാണ് പ്രതിഷേധത്തിന് നേതൃത്വം നല്‍കുന്നത്. ബിദാദി ടൗണ്‍ഷിപ്പ് പദ്ധതിക്കായി കൃഷിഭൂമി ഏറ്റെടുക്കാനുള്ള നീക്കത്തിനെതിരെയാണ് പ്രതിഷേധം.പദ്ധതി സംബന്ധിച്ച് പഠിക്കാൻ വിരമിച്ച ഹൈക്കോടതി ചീഫ് ജസ്‌റ്റിസിന്റെ നേതൃത്വത്തില്‍ കമ്മിറ്റി രൂപീകരിക്കുമെന്ന് സർക്കാർ നേരത്തെ അറിയിച്ചിരുന്നു. എന്നാല്‍, കമ്മിറ്റി രൂപീകരിക്കുന്നതിനുള്ള ഔദ്യോഗിക ഉത്തരവ് വൈകുന്നതിനെ സംഘടനകള്‍ വിമർശിച്ചു.
ഇതോടെയാണ് കർഷകർ വീണ്ടും പ്രത്യക്ഷ സമരത്തിന് ഇറങ്ങുന്നത്.ബിദാദിയിലെ കർഷകർ 550 ദിവസത്തിലേറെയായി അനിശ്ചിതകാല സമരം നടത്തുകയാണെന്നാണ് സംഘടനകളുടെ അവകാശവാദം. സമരം ചെയ്യുന്ന ഭൂരിഭാഗം കർഷകരുമായും സർക്കാർ ചർച്ച നടത്തിയിട്ടില്ലെന്നും അവർ ആരോപിച്ചു. ജൂലൈ 14ന് മുഖ്യമന്ത്രി ഡികെ ശിവകുമാർ വിഷയം പരിശോധിക്കാൻ കമ്മിറ്റി രൂപീകരിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു.ഓഗസ്‌റ്റ് 9ന് ജസ്‌റ്റിസ് ഗുഹനാഥൻ നരേന്ദ്രയുടെ നേതൃത്വത്തില്‍ കമ്മിറ്റി രൂപീകരിച്ചതായും 30 ദിവസത്തിനകം റിപ്പോർട്ട് നല്‍കുമെന്നും സർക്കാർ അറിയിച്ചിരുന്നു. എന്നാല്‍ കമ്മിറ്റി രൂപീകരിച്ചതിന്റെ ഔദ്യോഗിക ഉത്തരവ് ഇതുവരെ പുറത്തിറങ്ങിയിട്ടില്ലെന്നാണ് പ്രതിഷേധിക്കുന്ന കർഷക സംഘടനകളുടെ ആരോപണം.ഇതിന് പിന്നാലെയാണ് കൃഷിഭൂമി സംരക്ഷിക്കണമെന്നും ബിദാദി ടൗണ്‍ഷിപ്പ് പദ്ധതി ഉപേക്ഷിക്കണമെന്നും ആവശ്യപ്പെട്ടാണ് ഓഗസ്‌റ്റ് 25ന് വിധാൻ സൗധയിലേക്ക് മാർച്ച് നടത്തുന്നത്.
കർഷകർ, തൊഴിലാളികള്‍, സ്ത്രീകള്‍, വിദ്യാർഥികള്‍, യുവാക്കള്‍ എന്നിവർ പ്രതിഷേധത്തില്‍ പങ്കെടുക്കണമെന്ന് സംഘടനകള്‍ ആവശ്യപ്പെട്ടു. പ്രതിഷേധം വലിയ രീതിയില്‍ സംഘടിപ്പിക്കാനാണ് സംഘടനകളുടെ തീരുമാനം.അതിനിടെ പദ്ധതിക്ക് എതിരെ പ്രതിപക്ഷ കക്ഷികളില്‍ നിന്നും എതിർപ്പ് രൂക്ഷമാണ്, പ്രത്യേകിച്ച് ജെഡിഎസ് അടക്കമുള്ള കക്ഷികളാണ് പ്രതിഷേധത്തില്‍ മുൻനിരയില്‍ ഉള്ളത്. പദ്ധതി ഉപേക്ഷിക്കണമെന്നാണ് അവരുടെ ആവശ്യം. ഇതിന്റെ ഭാഗമായി കഴിഞ്ഞ ദിവസങ്ങളില്‍ പലയിടത്തും ജെഡിഎസ് പ്രതിഷേധങ്ങളും സംഘടിപ്പിച്ചിരുന്നു.ബെംഗളൂരുവില്‍ നിന്ന് ഏകദേശം 30 കിലോമീറ്റർ അകലെയായി ഒരു വമ്പൻ സംയോജിത ടൗണ്‍ഷിപ്പ് ഉണ്ടാക്കുവാനാണ് സർക്കാർ പദ്ധതി. ബിദാദി ഹോബ്ലിയിലെ ഭൈരമംഗല, കഞ്ചുഗരണഹള്ളി ഗ്രാമപഞ്ചായത്ത് പ്രദേശങ്ങള്‍ ഉള്‍പ്പെടെ ഏകദേശം 9640 ഏക്കർ ഭൂമി ഇതിനായി ഏറ്റെടുക്കേണ്ടി വരുമെന്നാണ് കരുതുന്നത്. ഇതില്‍ ഏറിയ പങ്കും കൃഷി ഭൂമിയാണ്.