ബെംഗളൂരു: രാജ്യത്തെ പ്രധാന ഐടി നഗരമായ ബെംഗളൂരുവും ആന്ധ്രാ പ്രദേശിലെ വാണിജ്യ കേന്ദ്രമായ വിജയവാഡയും ബന്ധിപ്പിക്കുന്ന ബെംഗളൂരു – വിജയവാഡ എക്സ്പ്രസ് വേ പുതിയ നേട്ടത്തില്‍.മൂന്ന് വരി വീതിയുള്ള 9.63 കിലോമീറ്റർ 24 മണിക്കൂറിനുള്ളില്‍ പൂർത്തിയാക്കി റെക്കോഡ് തീർത്തു. 24 മണിക്കൂറിനുള്ളില്‍ 10,655 മെട്രിക് ടണ്‍ ബിറ്റുമിനസ് (ഉന്നത നിലവാരമുള്ള ടാറിങ് മിശ്രിതം) സ്ഥാപിച്ചതാണ് മറ്റൊരു നേട്ടം.റെക്കോഡ് നേട്ടം സ്വന്തമാക്കാൻ പദ്ധതിക്കായി 600ലധികം എൻജിനീയർമാരും തൊഴിലാളികളും പ്രവർത്തിച്ചു. ഗുണനിലവാരം ഉറപ്പാക്കാൻ വിദഗ്ധ പരിശോധന നടത്തി. അതിവേഗത്തില്‍ പൂർത്തിയാക്കുന്നതിനായി 70 ടിപ്പറുകള്‍, അഞ്ച് ഹോട്ട് മിക്സ് പ്ലാന്റുകള്‍, ഒരു പേവർ, 17 റോളറുകള്‍ എന്നിവർ പ്രവർത്തിച്ചു.
നിർമാണത്തിലെ റെക്കോഡ് നേട്ടത്തില്‍ അമരാവതിയില്‍ നടന്ന ഔദ്യോഗിക പരിപാടിയില്‍ മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവും കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയും ചേർന്ന് ഗിന്നസ് വേള്‍ഡ് റെക്കോഡ് സർട്ടിഫിക്കറ്റുകള്‍ വെർച്വലായി സമ്മാനിച്ചു. ഇടനാഴിയിലെ ആറ് വരി ദേശീയപാത പദ്ധതിക്ക് കീഴിലാണ് രണ്ട് റെക്കോഡുകളും ആഗോളതലത്തില്‍ ആദ്യമായി സ്ഥാപിക്കപ്പെട്ടത്.കർണാടകയിലെ ബെംഗളൂരുവിനെ ആന്ധ്രാപ്രദേശിലെ വിജയവാഡയുമായി ബന്ധിപ്പിക്കുന്ന 518 മുതല്‍ 535 വരെ കിലോമീറ്റർ ദൈർഘ്യമുള്ള വമ്പൻ പദ്ധതിയാണ് ബെംഗളൂരു – വിജയവാഡ എക്സ്പ്രസ് വേ എന്നും അറിയപ്പെടുന്ന NH-544G. ആറ് വരി പാതയായി നിർമിക്കുന്ന പദ്ധതി നിയന്ത്രിത ഗ്രീൻഫീല്‍ഡ് ഹൈവേയാണ്. നാഷണല്‍ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ (NHAI) നിയന്ത്രിക്കുന്നതാണ് പദ്ധതി.ബെംഗളൂരുവും വിജയവാഡയും തമ്മില്‍ ഏകദേശം 635 കിലോമീറ്റർ അകലമാണുള്ളത്. യാത്രയ്ക്ക് 12 മണിക്കൂർ വേണ്ടിവരികയും ചെയ്യും. ഇടനാഴി രണ്ട് നഗരങ്ങളെ മാത്രമല്ല ബന്ധിപ്പിക്കുന്നത്.
റായലസീമയിലൂടെയാണ് പദ്ധതി കടന്നുപോകുന്നത്. റായലസീമയിലൂടെയുള്ള ഹൈവേ മേഖലയുടെ വളർച്ചയില്‍ പ്രധാന ഘടകമാകും. പദ്ധതി പൂർത്തിയാകുന്നതോടെ ബെംഗളൂരുവിനും വിജയവാഡയ്ക്കും ഇടയിലുള്ള യാത്രാ ദൂരം 635 കിലോമീറ്ററില്‍ നിന്ന് 535 കിലോമീറ്ററായി കുറയും. യാത്രാ സമയം ഏകദേശം 12 മണിക്കൂറില്‍ നിന്ന് ഏകദേശം എട്ട് മണിക്കൂറായി കുറയുകയും ചെയ്യും.ബെംഗളൂരു – വിജയവാഡ ഗ്രീൻഫീല്‍ഡ് ഹൈവേയില്‍ 17 ഇന്റർചേഞ്ചുകള്‍, 10 വഴിയോര സൗകര്യങ്ങള്‍, 5.3 കിലോമീറ്റർ തുരങ്കം എന്നിവ ഉള്‍പ്പെടുന്നുണ്ട്. തലസ്ഥാന മേഖലയായ അമരാവതിയിലേക്കുള്ള കണക്റ്റിവിറ്റി മെച്ചപ്പെടുത്തുന്ന ദേവനഹള്ളി, ചിക്കബല്ലാപുര, ലേപാക്ഷി, കടപ്പ, ഗുണ്ടൂർ എന്നിവയുള്‍പ്പെടെയുള്ള പ്രധാന പ്രദേശങ്ങളിലൂടെ പാത കടന്നുപോകുന്നു. ഏകദേശം 14,000 കോടി ചെലവിലാണ് പദ്ധതി നിർമിക്കുന്നത്. പദ്ധതി പൂർത്തിയാകുന്നതോടെ അടിസ്ഥാന സൗകര്യ നവീകരണം, ചരക്ക് ഗതാഗതം, പ്രാദേശിക വികസനം എന്നിവ സാധ്യമാകും.