ബെംഗളൂരു: നഗരത്തിലെ ഗതാഗത കുരുക്ക് കുറയ്ക്കുന്നതിന്റെ ഭാഗമായി ബെംഗളൂരു ഡെവലപ്മെന്റ് അതോറിറ്റി (ബിഡിഎ) ബെല്ലാരി റോഡില്‍ ഹെബ്ബാളിനും മേക്ര സർക്കിളിനും ഇടയില്‍ നിർദ്ദേശിച്ചിട്ടുള്ള ഒരു ചെറിയ തുരങ്കത്തിനും മേല്‍പ്പാലത്തിനുമായി രണ്ട് നിർമ്മാണ കമ്പനികളെ തിരഞ്ഞെടുത്തു.ഏകദേശം 1580 കോടി രൂപയാണ് ഈ പദ്ധതികളുടെ മൊത്തം ചെലവ് കണക്കാക്കുന്നത്. നഗരത്തിലെ ഗതാഗത പദ്ധതികള്‍ക്ക് ബെംഗളൂരു മെട്രോപൊളിറ്റൻ ലാൻഡ് ട്രാൻസ്പോർട്ട് അതോറിറ്റിയുടെ അനുമതി നിർബന്ധമായിരിക്കെ, ബിഡിഎ ഇത് മറികടന്നെന്ന് ആശങ്കകള്‍ ഉയരുന്നുണ്ട്.
ഹൈദരാബാദ് ആസ്ഥാനമായുള്ള റിത്വിക് പ്രോജക്റ്റ്സ് ലിമിറ്റഡാണ് ഹെബ്ബാളിലെ കർണാടക വെറ്ററിനറി, ആനിമല്‍ ആൻഡ് ഫിഷറീസ് സയൻസസ് യൂണിവേഴ്സിറ്റി കാമ്പസിലൂടെ കടന്നുപോകുന്ന 2.2 കിലോമീറ്റർ ദൈർഘ്യമുള്ള, മൂന്ന് വരികളുള്ള ഇരുദിശ അടിപ്പാതയുടെ നിർമ്മാണത്തിന് ഏറ്റവും കുറഞ്ഞ തുക ക്വോട്ട് ചെയ്തിരിക്കുന്നത്. എഎംആർ ഇന്ത്യ ലിമിറ്റഡ് ഈ പദ്ധതിയില്‍ സംയുക്ത സംരംഭ പങ്കാളിയായി പ്രവർത്തിക്കും.ബിഡിഎയുടെ കണക്കാക്കിയ പദ്ധതിച്ചെലവിനേക്കാള്‍ ഏകദേശം 4.8 ശതമാനം അധികമായി, 1,139.67 കോടി രൂപയാണ് കമ്പനി ക്വോട്ട് ചെയ്തത്. ദിലീപ് ബില്‍ഡ്കോണ്‍, മാക്സ് ഇൻഫ്രാ (ഐ) പ്രൈവറ്റ് ലിമിറ്റഡ് എന്നിവയുള്‍പ്പെടെ നാല് കമ്പനികള്‍ ടെൻഡറില്‍ പങ്കെടുത്തു. സെംഇന്ത്യ ആദ്യം താല്‍പ്പര്യം പ്രകടിപ്പിച്ചെങ്കിലും പിന്നീട് പ്രതികരണമില്ലാതിരുന്നെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. ഇതിനിടെ ബല്ലാരി റോഡില്‍ യുഎഎസ് സ്റ്റാഫ് ക്വാർട്ടേഴ്സ് മുതല്‍ മേക്ര സർക്കിള്‍ വരെയുള്ള നാല് വരി മേല്‍പ്പാലത്തിന്റെ ടെൻഡർ നടപടികളും പൂർത്തിയായി.പദ്ധതിയുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ പറയുന്നതനുസരിച്ച്, നേരത്തെ ഔറോബിന്ദോ റിയല്‍റ്റി ആൻഡ് ഇൻഫ്രാസ്ട്രക്ച്ചർ എന്നറിയപ്പെട്ടിരുന്ന ഹൈദരാബാദ് ആസ്ഥാനമായുള്ള ഔറോ ഇൻഫ്രാ പ്രൈവറ്റ് ലിമിറ്റഡ് ആണ് മേല്‍പ്പാല നിർമ്മാണത്തിന് ഏറ്റവും കുറഞ്ഞ തുകയായ 440.01 കോടി രൂപ ക്വോട്ട് ചെയ്ത് കരാർ നേടിയത്.
പദ്ധതികളുടെ പ്രായോഗികതയെക്കുറിച്ച് ആദ്യമായി ചോദ്യങ്ങള്‍ ഉയർന്നത് ധനകാര്യ വകുപ്പില്‍ നിന്നായിരുന്നു. ഉദ്യോഗസ്ഥർ ഈ നിർദ്ദേശങ്ങളെ ഉയർന്ന ചെലവുള്ളവയാണെന്നും, പൂർത്തിയാകുമ്പോള്‍ പുതിയ ഗതാഗതക്കുരുക്കുകള്‍ സൃഷ്ടിക്കുമെന്നും മുന്നറിയിപ്പ് നല്കി. ധനകാര്യ വകുപ്പ് അനുമതി നല്‍കാതെ ഫയല്‍ തിരിച്ചയക്കുകയായിരുന്നു.തുടർന്ന്, നഗരവികസന വകുപ്പിലെ (യുഡിഡി)യും ബിഡിഎയിലെയും ഉദ്യോഗസ്ഥർ ഈ പദ്ധതികളെ ന്യായീകരിച്ചു. റോഡ് വികസിപ്പിക്കുന്നതിനുള്ള ഭൂമി ഏറ്റെടുക്കല്‍ ഏറെക്കുറെ അസാധ്യമാണെന്ന് അവർ വാദിച്ചു. നിർദ്ദിഷ്ട മേല്‍പ്പാലം മേക്ര സർക്കിളിലെ സാധ്യമായ ഗതാഗതക്കുരുക്കിന് പരിഹാരമാകുമെന്നും അവർ ഉറപ്പിച്ചു പറഞ്ഞു.സർക്കാരിന്റെ നിലപാടിലെ വൈരുദ്ധ്യങ്ങളെയും പലരും നിശിതമായി വിമർശിച്ചു. വലിയ തുരങ്കം നിർമ്മിക്കാൻ പത്ത് വർഷമെടുക്കുമെന്നതിനാല്‍ ചെറിയ തുരങ്കത്തെ സർക്കാർ ന്യായീകരിക്കുന്നു. എന്നാല്‍, ചെറിയ തുരങ്കം അപര്യാപ്തമാണെന്ന് വാദിച്ച്, വലിയ തുരങ്കത്തിനുള്ള ന്യായീകരണവും അവർ കണ്ടെത്തുന്നുവെന്നാണ് പൊതുവെ ഉയരുന്ന ആക്ഷേപം.