ബെംഗളൂരു: കർണാടകയില്‍ ബസ് നിരക്ക് വർധിക്കാനുള്ള സാധ്യത ശക്തം. നിരക്ക് പരിഷ്കരണത്തിനുള്ള ആവശ്യങ്ങള്‍ പരിശോധിക്കാൻ കർണാടക സർക്കാർ കമ്മിറ്റി രൂപീകരിച്ചു.ഇന്ധന വില, അറ്റകുറ്റപ്പണി ചെലവുകള്‍, സംസ്ഥാന ഗതാഗത കോർപറേഷനുകളുടെ സാമ്പത്തിക ഭാരം എന്നിവയുള്‍പ്പെടെയുള്ള വർധിച്ചുവരുന്ന പ്രവർത്തന ചെലവുകള്‍ക്കിടയിലാണ് ഈ നീക്കം. സർക്കാരിന് ശുപാർശകള്‍ നല്‍കുന്നതിന് മുൻപ് പാനല്‍ ആവശ്യം പഠിക്കും.വിരമിച്ച ഐഎഎസ് ഉദ്യോഗസ്ഥൻ അതുല്‍ കുമാർ തിവാരിയെ ചെയർമാനായി നിയമിച്ച കമ്മിറ്റിയാണ് നിരക്ക് പരിഷ്കരണം ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ പഠിക്കുക. പാർലമെന്ററി കാര്യ, നിയമനിർമാണ വകുപ്പിന്റെ വിരമിച്ച സെക്രട്ടറി ദ്വാരകനാഥ് ബാബു, സിഐഎസ്ടിയുപി പ്രസിഡന്റും ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസിലെ (ഐഐഎസ്‌സി) സിവില്‍ എൻജിനീയറിങ് (ഗതാഗതം) പ്രൊഫസറുമായ അബ്ദുള്‍ റാവൂഫ് പിഞ്ചാരി എന്നിവരെ അംഗങ്ങളായി നിയമിച്ചു.
നിരക്ക് പരിഷ്കരണങ്ങള്‍, സർചാർജുകള്‍, ഫീസ് എന്നിവ ശുപാർശ ചെയ്യുന്നതിന് മുൻപ് കമ്മിറ്റി നിർദേശങ്ങള്‍ പരിശോധിക്കുകയും ആർടിസികളുടെ സാമ്പത്തിക സ്ഥിതി – ഇന്ധന വില, സ്പെയർ പാർട്സ്, അറ്റകുറ്റപ്പണി, ബസ് സംഭരണം, ജീവനക്കാരുടെ ശമ്പളം എന്നിവ വിലയിരുത്തുകയും ചെയ്യും.ഉയർന്ന ഇന്ധന വില കണക്കിലെടുത്ത് സർക്കാർ മിതമായ നിരക്ക് വർധനവ് പരിഗണിക്കുന്നുണ്ടെന്ന് ഗതാഗത മന്ത്രി ബിഎസ് സുരേഷ് അടുത്തിടെ പറഞ്ഞിരുന്നു. അന്തിമ തീരുമാനത്തിന് മുൻപ് ഈ നിർദേശം മുഖ്യമന്ത്രി ഡികെ ശിവകുമാറുമായും മന്ത്രിസഭയുമായും ചർച്ച ചെയ്യുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.കർണാടക സ്റ്റേറ്റ് റോഡ് ട്രാൻസ്‌പോർട്ട് കോർപറേഷൻ (കെഎസ്‌ആർടിസി) മാനേജിങ് ഡയറക്ടർ ശിവകുമാർ കെബി എക്സ് ഒഫീഷ്യോ മെമ്പർ – സെക്രട്ടറിയായി പ്രവർത്തിക്കും.കമ്മിറ്റി ഒരു സ്വതന്ത്ര സ്ഥാപനമായി പ്രവർത്തിക്കുമെന്നും അതിന്റെ അടുത്ത നടപടി ഉടൻ രൂപീകരിക്കുമെന്നും ശിവകുമാർ പറഞ്ഞു.
കമ്മിറ്റിയുടെ രൂപീകരണം സുഗമമാക്കുന്നതിനായി ഗതാഗത വകുപ്പ് കഴിഞ്ഞ വർഷം 1989ലെ കർണാടക മോട്ടോർ വാഹന നിയമങ്ങളില്‍ അധ്യായം 5A ചേർത്തു.ജൂണ്‍ ആദ്യം കെഎസ്‌ആർടിസി, എൻഡബ്ല്യുകെആർടിസി, കെകെആർടിസി എന്നിവയ്‌ക്കൊപ്പം 33 ശതമാനം നിരക്ക് വർധനവ് ആവശ്യപ്പെട്ടപ്പോള്‍ ബിഎംടിസി 40 ശതമാനം നിരക്ക് വർധനവ് ആവശ്യപ്പെട്ടു. ഡീസല്‍ വിലയും ജീവനക്കാരുടെ വേതനവും വർധിച്ചതിനാല്‍ പ്രവർത്തനച്ചെലവ് വർധിച്ചതായി കോർപറേഷനുകള്‍ ന്യായീകരിച്ചു. ആർടിസികള്‍ അവസാനമായി 2025 ജനുവരി 5 മുതല്‍ നിരക്ക് 15ശതമാനം വർധിപ്പിരുന്നു. ഇതിന് മുൻപായി 2014ല്‍ ബിഎംടിസിയും 2020ല്‍ മറ്റ് കോർപറേഷനുകളും നിരക്ക് പരിഷ്കരിച്ചു.2026 ജൂലൈ ഒന്ന് മുതല്‍ 12.5 ശതമാനം ശമ്പള വർധനവ് വാർഷിക ചെലവിലേക്ക് 873.64 കോടി രൂപ കൂട്ടിച്ചേർക്കും. അതേസമയം ഡീസല്‍ വിലയില്‍ ലിറ്ററിന് 7.81 രൂപ വർധനവ് വാർഷിക ഇന്ധന ബില്‍ 395 കോടി രൂപ വർധിപ്പിക്കും.