ബെംഗളൂരു: ബെംഗളൂരു നമ്മ മെട്രോയുടെ യെല്ലോ ലൈനിലേക്ക് പതിനാലാമത് ട്രെയിൻ എത്തിച്ചേർത്തു. പശ്ചിമ ബംഗാളിലെ ടിറ്റാഗഡ് റെയില്‍ സിസ്റ്റംസ് ലിമിറ്റഡ് നിർമിച്ച് കൈമാറിയ ട്രെയിനാണ് എത്തിച്ചേർന്നിരിക്കുന്നത്.നമ്മ മെട്രോയുടെ ഹെബ്ബഗോഡി ഡിപ്പോയില്‍ എത്തിയ ആറ് കോച്ചുകള്‍ പരസ്പരം ഘടിപ്പിച്ച് പൂർണ ട്രെയിൻ സെറ്റാക്കി മാറ്റി ഇൻസ്പെക്ഷൻ ബേ ലൈനിലേക്ക് മാറ്റിയിട്ടുണ്ട്. 750 കിലോമീറ്റർ ദൈർഘ്യത്തില്‍ ഡൈനാമിക് ടെസ്റ്റിങ് നടത്തിയതിന് ശേഷമായിരിക്കും യാത്രക്കാരുമായി യാത്രയ്ക്ക് സജ്ജമാവുക. രാത്രിസമയങ്ങളിലായിരിക്കും ടെസ്റ്റ്.ടിറ്റാഗഡ് റെയില്‍ സിസ്റ്റംസ് ലിമിറ്റഡില്‍ നിന്ന് 5 മെട്രോ ട്രെയിനുകള്‍ക്കാണ് ബെംഗളൂരു മെട്രോ റെയില്‍ കോർപ്പറേഷൻ ഓർഡർ നല്‍കിയത്. ഇതില്‍ നാലെണ്ണം ഇതിനകം എത്തി. ഇനി ഒരെണ്ണം കൂടിയേ എത്താനുള്ളൂ.നിലവില്‍ 19.75 കിലോമീറ്ററാണ് യെല്ലോ ലൈനിന്റെ ദൈർഘ്യം. ഈ ലൈനില്‍ 10 ട്രെയിനുകള്‍ ഓടുന്നുണ്ട്. 7 മിനിറ്റ് ഇടവേളയിലാണ് ട്രെയിനുകള്‍ ഓടുന്നത്. ആള്‍ത്തിരക്ക് കൂടുതലായതിനാലാണ് ട്രെയിനുകളുടെ എണ്ണത്തില്‍ വർധന വരുത്തുന്നത്. ആകെ അഞ്ച് ട്രെയിനുകള്‍ പുതുതായി ഈ സ്ട്രെച്ചിലേക്ക് എത്തും. ഒരു മാസമാണ് ഇതിന് സമയം കാണുന്നത്.
അഥവാ, ഒരു മാസത്തിനുള്ളില്‍ ട്രെയിനുകള്‍ക്കിടയിലെ സമയം 7 മിനിറ്റില്‍ നിന്ന് 5 മിനിറ്റായി കുറയും.യെല്ലോ ലൈനിലേക്ക് ഇനിയും 6 ട്രെയിനുകള്‍ വരാനുണ്ട്. ഈ ട്രെയിനുകള്‍ ബിഇഎംഎല്‍ ആണ് ഡെലിവർ ചെയ്യുക. ഇവ 2027ല്‍ ലഭിക്കുമെന്നാണ് വിവരം. ഇവ കൂടി വരുന്നതോടെ യെല്ലോ ലൈനില്‍ ആകെ ട്രെയിനുകളുടെ എണ്ണം 21 ആകും. ഈ ട്രെയിനുകളില്‍ രണ്ടെണ്ണം അടിയന്തിര ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്നതിനായി (റിസർവ് ട്രെയിനുകള്‍) മാറ്റിവെക്കുമെന്നും റിപ്പോർട്ടുകളുണ്ട്.ബെംഗളൂരു മെട്രോയുടെ സുപ്രധാന റൂട്ടുകളിലൊന്നാണ് യെല്ലോ ലൈൻ. ഐടി ഹബ്ബുകളായ ഇലക്‌ട്രോണിക് സിറ്റി, ബോമ്മസന്ദ്ര തുടങ്ങിയ മേഖലകളിലൂടെയാണ് ഈ പാത പോകുന്നത്. 19.75 കിലോമീറ്റർ നീളമുള്ള ഈ റൂട്ടില്‍ ആകെ 16 സ്റ്റേഷനുകളാണുള്ളത്.ഡ്രൈവറില്ലാ സാങ്കേതികവിദ്യ ഉപയോഗിച്ചാണ് ഈ സ്ട്രെച്ചില്‍ ട്രെയിനുകള്‍ ഓടുന്നത്.