ബെംഗളൂരു: നഗരത്തിലെ ബസ് യാത്രക്കാർ നേരിടുന്ന ബുദ്ധിമുട്ടുകൾ മനസിലാക്കാൻ രഹസ്യപരിശോധനയ്ക്കെത്തിയ ഗതാഗതമന്ത്രിയെ ബസിൽ നിന്ന് ഇറക്കിവിട്ട് കണ്ടക്ടർ.ബി.എം.ടി.സി ബസിൽ ഗതാഗത മന്ത്രി ബൈരതി സുരേഷ് നടത്തിയ മിന്നല്പരിശോധനയ്ക്കിടെയാണ് സംഭവം.പണം ചില്ലറയായി കൈയ്യിലില്ലാത്തതിനാണ് ബെംഗളൂരു മെട്രോപൊളിറ്റന്‍ ട്രാന്‍സ്പോര്‍ട്ട് കോർപറേഷൻ (ബിഎംടിസി) കണ്ടക്ടർ മന്ത്രിയോട് ബസിൽനിന്ന് ഇറങ്ങിപ്പോകാൻ ആവശ്യപ്പെട്ടത്.ഹെബ്ബാളിൽനിന്ന് നാഗഷെട്ടിഹള്ളിയിലേക്കുള്ള ബി.എം.ടി.സി ബസിൽ കയറിയ മന്ത്രി രണ്ട് ടിക്കറ്റുകളാണ് ആവശ്യപ്പെട്ടത്. ടിക്കറ്റിനായി അദ്ദേഹം 100 രൂപയുടെ നോട്ട് കണ്ടക്ടർക്ക് നല്‍കുകയും ചെയ്തു. എന്നാല്‍ തുക ചില്ലറയായി നൽകാൻ കണ്ടക്ടർ ആവശ്യപ്പെട്ടു.തന്റെ കയ്യിൽ ചില്ലറയില്ലെന്ന് മന്ത്രി മറുപടി നൽ കിയെങ്കിലും തന്റെ കയ്യിലും ചില്ലറയില്ലെന്നും, കൃത്യമായ തുക നൽകാൻ കഴിയില്ലെങ്കിൽ ബസിൽ നിന്ന് ഇറങ്ങാനും കണ്ടക്ടർ മന്ത്രിയോട് ആവശ്യപ്പെട്ടു.മന്ത്രി മാസ്ക് ധരിച്ചിരുന്നതിനാൽ കണ്ടക്ടർ ഇദ്ദേഹത്തെ തിരിച്ചറിഞ്ഞില്ല. അതേസമയം, കണ്ടക്ടറോട് മറുപടി പറയാതെ മന്ത്രി ബസിൽ നിന്ന് ഇറങ്ങിപ്പോവുകയും ചെയ്തു.നാഗഷെട്ടിഹള്ളിയിൽ നിന്ന് അല്പദൂരം മന്ത്രി ഓട്ടോറിക്ഷയിലും യാത്ര ചെയ്തിരുന്നു. മീറ്ററില്‍ 30 രൂപയാണ് കാണിച്ചതെങ്കിലും ഡ്രൈവർ മന്ത്രിയോട് 36 രൂപ ആവശ്യപ്പെട്ടു. ഇതേക്കുറിച്ചു ചോദിച്ചപ്പോള്‍, മീറ്ററിൽ പിശകുണ്ടെന്നും ഉടന്‍ തന്നെ ശരിയാക്കുമെന്നായിരുന്നു ഡ്രൈവറുടെ മറുപടി. ഒടുവിൽ 40 രൂപ നല്കി മന്ത്രി ഓട്ടോയില്‍ നിന്ന് ഇറങ്ങി.