ബംഗളൂരു: ബംഗളൂരുവില്‍ വ്യാജ സ്വർണ്ണ ബിസ്കറ്റ് നല്‍കി കാർ ഡീലറില്‍ നിന്നും 25 ലക്ഷം രൂപ തട്ടിയെടുത്ത സംഭവത്തില്‍ ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തു.വിജയ്നഗർ സ്വദേശിയായ പരാതിക്കാരന്‍ നല്‍കിയ പരാതിയിലാണ് തിലക്നഗർ പൊലീസിന്‍റെ നടപടി. ഇയാളില്‍ നിന്നും 19 ലക്ഷം രൂപയോളം പൊലീസ് കണ്ടെടുത്തു.ചോദ്യം ചെയ്യലില്‍ പ്രതി കുറ്റം സമ്മതിച്ചിട്ടുണ്ട്. പൊലീസിന് ലഭിച്ച രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തിലാണ് ചിത്രദുർഗ മേഖലയില്‍ നിന്നും പ്രതിയെ പിടികൂടിയത് കോടതിയില്‍ ഹാജരാക്കിയ പ്രതിയെ ജൂഡീഷ‍്യല്‍ കസ്റ്റഡിയില്‍ വിട്ടു.ഹരപ്പനഹള്ളിയിലെ കൃഷിഭൂമിയില്‍ ബോർവെല്‍ കുഴിക്കുന്നതിനിടെ ഒന്നരകിലോയോളം സ്വർണ്ണം ലഭിച്ചിട്ടുണ്ടെന്നും ഇത് കുറഞ്ഞ നിരക്കില്‍ തരാമെന്നും പറഞ്ഞ് പ്രതിയും മറ്റൊരാളും പരാതിക്കാരനെ സമീപിക്കുകയായിരുന്നു.വിശ്വാസം പിടിച്ചുപറ്റുന്നതിനായി പ്രതികള്‍ വ്യാജ ബിസ്കറ്റിന്‍റെ ഫോട്ടോയും വാട്സ്‌ആപ്പിലൂടെ അയച്ചു നല്‍കുകയും പിന്നീട് നടന്ന കൂടികാഴ്ചയില്‍ 2 ഗ്രാം സ്വർണ്ണത്തിന്‍റെ സാമ്പിള്‍ കാണിക്കുയും ചെയ്തിരുന്നു.ഈ സാമ്പിള്‍ പരിശോധിച്ച് യഥാർഥ സ്വർണ്ണമാണെന്ന് ഉറപ്പുവരുത്തിയ പരാതിക്കാരൻ ആദ്യം 2 ലക്ഷം രൂപയും പിന്നീട് 23 ലക്ഷം രൂപയും പ്രതികള്‍ക്ക് നല്‍കി.പകരമായി ലഭിച്ച 1.5 കിലോ സ്വർണ്ണമെന്ന് കരുതിയ ബിസ്കറ്റുകള്‍ ജ്വല്ലറിയില്‍ കൊണ്ടുപോയി പരിശോധിച്ചപ്പോഴാണ് അവ വ്യാജമാണെന്ന് തിരിച്ചറിഞ്ഞത്. പൊലീസ് വഞ്ചനാക്കുറ്റത്തിനാണ് കേസെടുത്തിട്ടുള്ളത്. കേസിലെ മറ്റ് പ്രതികള്‍ക്കായി പൊലീസ് അന്വേഷണം തുടരുകയാണ്.