ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ നിന്ന് അമൃത്സറിലേക്ക് പറന്ന എയർ ഇന്ത്യ വിമാനം ലാൻഡിംഗ് ശ്രമത്തിനിടെ അടിയന്തിര സാഹചര്യത്തില്‍ പാകിസ്ഥാന്റെ വ്യോമാതിർത്തിയില്‍ പ്രവേശിച്ചതായി എയർലൈൻ സ്ഥിരീകരിച്ചു.ജൂണ്‍ 22ന് നടന്ന ഈ സംഭവത്തെക്കുറിച്ച് വ്യോമയാന നിയന്ത്രണ ഏജൻസിയായ ഡിജിസിഎയ്ക്ക് റിപ്പോർട്ട് നല്‍കിയിട്ടുണ്ടെന്നും ആഭ്യന്തര അന്വേഷണം ആരംഭിച്ചതായും അധികൃതർ ബുധനാഴ്ച അറിയിച്ചു. എഐ479 എന്ന വിമാനം അട്ടാരി അതിർത്തിക്ക് സമീപം അന്താരാഷ്ട്ര അതിർത്തി മറികടന്ന് രണ്ട് മിനിറ്റില്‍ താഴെ സമയം മാത്രമാണ് പാക് വ്യോമാതിർത്തിയില്‍ തുടർന്നത്.
എന്നാല്‍ റഡാർ വെക്ടറിംഗിനിടെയുണ്ടായ ഈ താല്‍ക്കാലിക വ്യോമാതിർത്തി ലംഘനം പാകിസ്ഥാൻ എയർ ട്രാഫിക് കണ്‍ട്രോളുമായി മുൻകൂട്ടി ഏകോപിപ്പിച്ചാണ് നടത്തിയതെന്ന് ഡിജിസിഎ വ്യക്തമാക്കി.അമൃത്സർ വിമാനത്താവളത്തിലുണ്ടായ കനത്ത വിമാനത്തിരക്കാണ് ഈ അടിയന്തിര സാഹചര്യത്തിലേക്ക് നയിച്ചത്. വിമാനത്താവളത്തില്‍ പക്ഷിയിടിച്ചതിനെ തുടർന്ന് റണ്‍വേ പരിശോധന നടക്കുന്നതിനാല്‍ ലാൻഡിംഗിന് തൊട്ടുമുമ്പ് എയർ ഇന്ത്യ വിമാനത്തോട് ആകാശത്ത് തന്നെ വട്ടമിട്ടു പറക്കാൻ എടിസി നിർദ്ദേശം നല്‍കിയിരുന്നു. തുടർന്ന് ലാൻഡിംഗ് ഒഴിവാക്കി വിമാനം വീണ്ടും ഉയർത്തുന്നതിനിടയിലാണ് വിമാനം അബദ്ധത്തില്‍ അതിർത്തി കടന്നത്. അമൃത്സറിലെ തിരക്ക് തുടർന്നതോടെ വിമാനം പിന്നീട് ഡല്‍ഹിയിലെ ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് തന്നെ തിരിച്ചുവിട്ടു.
ഡല്‍ഹിയിലെത്തി ഇന്ധനം നിറച്ച ശേഷം വൈകുന്നേരത്തോടെയാണ് വിമാനം യാത്രക്കാരുമായി അമൃത്സറില് തിരിച്ചെത്തിയത്.സംഭവത്തില്‍ സുരക്ഷാ ഭീഷണികളൊന്നും ഉണ്ടായിരുന്നില്ലെങ്കിലും, വിവരം കൃത്യസമയത്ത് റിപ്പോർട്ട് ചെയ്യാത്തതിനെ തുടർന്ന് അമൃത്സറിലെ എയർ ട്രാഫിക് കണ്‍ട്രോളർക്കെതിരെയും വിമാനം നിയന്ത്രിച്ചിരുന്ന പൈലറ്റുമാർക്കെതിരെയും ഡിജിസിഎ പ്രാഥമിക അച്ചടക്ക നടപടി സ്വീകരിച്ചിട്ടുണ്ട്. ഇതിന് സമാനമായ മറ്റൊരു സംഭവം ദിവസങ്ങള്‍ക്ക് മുൻപ് ഇന്ത്യയിലും നടന്നിരുന്നു. ജൂണ്‍ 12ന് ലാഹോറില്‍ നിന്ന് ദുബായിലേക്ക് പോവുകയായിരുന്ന ഫ്ലൈ ജിന്നയുടെ 9പി514 എന്ന പാക് വിമാനം മോശം കാലാവസ്ഥയെത്തുടർന്ന് വഴിതിരിച്ചുവിട്ടപ്പോള്‍ പഞ്ചാബിന് മുകളിലൂടെ ഇന്ത്യൻ വ്യോമാതിർത്തിയില്‍ പ്രവേശിച്ചിരുന്നു.