ബെംഗളൂരു: കർണാടകയില്‍ വിദ്യാർത്ഥിനികള്‍ക്ക് പിന്നാലെ ഇനി ആണ്‍കുട്ടികള്‍ക്കും കെ.എസ്.ആർ.ടി.സി. ബസുകളില്‍ യാത്ര സൗജന്യമാക്കുന്ന വിപ്ലവാത്മക പദ്ധതിക്ക് തുടക്കമായി.ഇതിനായുള്ള പ്രത്യേക യാത്രാ പാസുകളുടെ വിതരണം സംസ്ഥാനത്ത് ആരംഭിച്ചു കഴിഞ്ഞു. ബെംഗളൂരു ഉള്‍പ്പെടെ കർണാടകത്തിന്റെ വിവിധ ഭാഗങ്ങളിലെ സ്‌കൂളുകളിലും കോളേജുകളിലും സർവകലാശാലകളിലും പഠിക്കുന്ന ആയിരക്കണക്കിന് മലയാളി വിദ്യാർത്ഥികള്‍ക്കും വലിയ ആശ്വാസമേകുന്നതാണ് ഈ തീരുമാനം. താമസസ്ഥലത്തുനിന്നു വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്കും തിരിച്ചുമുള്ള യാത്രയ്ക്കാണ് ഈ സൗജന്യ പാസ് ലഭിക്കുക.കർണാടക സർക്കാർ നേരത്തെ നടപ്പാക്കിയ ‘ശക്തി’ പദ്ധതി വഴി സ്ത്രീകള്‍ക്കും വിദ്യാർത്ഥിനികള്‍ക്കും ബസ് യാത്ര സൗജന്യമാക്കിയിരുന്നു.
എന്നാല്‍, ഇത് കർണാടകയിലെ ഔദ്യോഗിക തിരിച്ചറിയല്‍ രേഖകള്‍ ഉള്ളവർക്ക് മാത്രമായി പരിമിതപ്പെടുത്തിയിരുന്നതിനാല്‍ കേരളത്തില്‍ നിന്നുള്ള വിദ്യാർത്ഥികള്‍ക്ക് ഇതിന്റെ പ്രയോജനം ലഭിച്ചിരുന്നില്ല. എന്നാല്‍ പുതിയ പദ്ധതിയില്‍ കർണാടകത്തിന് പുറത്തുനിന്നെത്തി പഠിക്കുന്ന വിദ്യാർത്ഥികളെക്കൂടി ഉള്‍പ്പെടുത്തിയതാണ് മലയാളികള്‍ക്ക് അനുഗ്രഹമായത്. കോളേജില്‍നിന്നുള്ള രേഖകള്‍ക്കൊപ്പം എവിടയാണ് താമസിക്കുന്നതെന്ന് തെളിയിക്കുന്ന വാടക ശീട്ടോ വൈദ്യുതി ബില്ലോ ഹാജരാക്കിയാല്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തും.സൗജന്യ ബസ് പാസ് സ്വന്തമാക്കാൻ വിദ്യാർത്ഥികള്‍ കർണാടക സർക്കാരിന്റെ ഔദ്യോഗിക പോർട്ടലായ ‘സേവാസിന്ധു’ വഴി ഓണ്‍ലൈനായി അപേക്ഷിക്കണം.
സർക്കാരിന്റെ ഓണ്‍ലൈൻ സേവനകേന്ദ്രങ്ങളായ ‘കർണാടക വണ്‍’, ‘ഗ്രാമ വണ്‍’ സെന്ററുകളില്‍ നേരിട്ടെത്തിയും അപേക്ഷ നല്‍കാം (30 രൂപ സർവീസ് ചാർജ് ഈടാക്കുന്നതാണ്). അപേക്ഷകള്‍ അംഗീകരിച്ചു കഴിഞ്ഞാല്‍ കെ.എസ്.ആർ.ടി.സി. ബസ് സ്റ്റാൻഡുകളിലെ കൗണ്ടറുകള്‍ വഴിയോ കർണാടക വണ്‍, ഗ്രാമ വണ്‍ കേന്ദ്രങ്ങള്‍ വഴിയോ പാസുകള്‍ കൈപ്പറ്റാം. സ്‌കൂള്‍, കോളേജ് വിദ്യാർത്ഥികള്‍ക്ക് 10 മാസത്തേക്കുള്ള പാസാണ് ലഭിക്കുക. ഐ.ടി.ഐ. വിദ്യാർത്ഥികള്‍ക്ക് 12 മാസത്തെ കാലാവധിയുള്ള പാസ് വിതരണം ചെയ്യും. ട്രാൻസ്‌പോർട്ട് വകുപ്പിന്റെ കെ.എസ്.ആർ.ടി.സി., ബി.എം.ടി.സി., എൻ.ഡബ്ല്യൂ.കെ.ആർ.ടി.സി., കെ.കെ.ആർ.ടി.സി. ബസുകളില്‍ പാസ് ഉപയോഗിച്ച് യാത്രചെയ്യാം.