ബെംഗളൂരു: ആദ്യത്തെ ഡബിള്‍ ഡെക്കർ മേല്‍പ്പാലം തുറക്കാൻ വൈകിയേക്കുമെന്ന് സൂചന. ബെംഗളൂരു ട്രാഫിക് പോലീസ് (ബിടിപി) നടത്തിയ പരിശോധനയില്‍ രാഗിഗുഡ്ഡയ്ക്ക് സമീപമുള്ള ഓറോബിന്ദോ ജംഗ്ഷനില്‍ ഗതാഗതക്കുരുക്കിന് സാധ്യതയുണ്ടെന്ന കണ്ടെത്തലാണ് തിരിച്ചടിയായത്.ഇതോടെ തിരക്കേറിയ സമയങ്ങളില്‍ സിഗ്നല്‍ സമയം കൂട്ടാനുള്ള ആലോചനയിലാണ് അധികൃതർ. കൂടാതെ ഇറക്കത്തിന് ശേഷമുള്ള രണ്ട് ഇടത് തിരിവുകള്‍ അടച്ചിടുന്നതും പരിഗണിക്കും.രാഗിഗുഡ്ഡ, ബിടിഎം ലേഔട്ട്, എച്ച്എസ്ആർ ലേഔട്ട് എന്നിവിടങ്ങളെ ബന്ധിപ്പിച്ചുകൊണ്ടുള്ളതാണ് 5.1 കിലോമീറ്റർ ദൈർഘ്യമുള്ള ഈ ഡബിള്‍ ഡെക്കർ മേല്‍പ്പാലം.
2024-ല്‍ ഇത് ഭാഗികമായി തുറന്നിരുന്നു. സില്‍ക്ക് ബോർഡ് മുതല്‍ രാഗിഗുഡ്ഡ വരെയുള്ള ഭാഗമാണ് തുറന്നത്. ഈ മാസത്തോടെ തന്നെ പൂർണമായും തുറക്കാനാണ് നിലവില്‍ ബാംഗ്ലൂർ മെട്രോ റെയില്‍ കോർപ്പറേഷൻ ലിമിറ്റഡ് (ബിഎംആർസിഎല്‍) ലക്ഷ്യമിടുന്നത്. ഇതിൻ്റെ ഭാഗമായാണ് ബിടിപി മറ്റ് വകുപ്പുകളുമായി ചേർന്ന് കഴിഞ്ഞയാഴ്ച വിശദമായ പരിശോധന നടത്തിയത്.രാഗിഗുഡ്ഡ മെട്രോ സ്റ്റേഷനടുത്തുള്ള ഇറക്കത്തില്‍ മാരാനഹള്ളി റോഡില്‍ നിന്ന് വരുന്ന വാഹനങ്ങളും കൂടി ചേരുമ്പോള്‍ തൊട്ടടുത്ത ജംഗ്ഷനില്‍ കുരുക്കിന് കാരണമാകുമെന്നാണ് പരിശോധനയില്‍ കണ്ടെത്തിയത്. മേല്‍പ്പാലത്തിലൂടെയുള്ള യാത്ര 16-ാം മെയിൻ, ഈസ്റ്റ് എൻഡ്, 28-ാം മെയിൻ, 29-ാം മെയിൻ, 8-ാം മെയിൻ എന്നീ അഞ്ച് സിഗ്നലുകള്‍ ഒഴിവാക്കാൻ സാധിക്കുമന്നതിനാലാണ് ഈ ഭാഗത്തേക്ക് കൂടുതല്‍ വാഹനങ്ങള്‍ എത്തിച്ചേരുന്നത്.
കൂടാതെ ജംഗ്ഷന് തൊട്ടുമുമ്പുള്ള രണ്ട് ഇടത് തിരിവുകള്‍ ഒഴിവാക്കാൻ സാധിക്കുമെന്നതും ഈ വഴിയിലേക്ക് കൂടുതല്‍ യാത്രക്കാർ എത്താൻ കാരണമാകും. സ്വാഭാവികമായും ഇത് തിരക്ക് വർധിപ്പിക്കുമെന്ന് അധികൃതർ കരുതുന്നു.ഈ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനായി ഇപ്പോള്‍ ഡബിള്‍ ഡെക്കർ ഇറങ്ങുന്ന ഭാഗത്തെ വാഹനങ്ങള്‍ക്കായി ഗ്രീൻ സിഗ്നലിന്റെ ദൈർഘ്യം കൂട്ടാനാണ് ട്രാഫിക് പോലീസ് തീരുമാനിച്ചിട്ടുണ്ട്. ഇത് ജംഗ്ഷനില്‍ വാഹനങ്ങള്‍ കെട്ടിക്കിടക്കുന്നത് തടയും. തിരക്കേറിയ സമയങ്ങളില്‍ ഈ രണ്ട് ഇടത് തിരിവുകളും അടച്ചിട്ട് തിരക്ക് കുറക്കാനും പോലീസ് പദ്ധതിയിടുന്നുണ്ട്.മേല്‍പ്പാലത്തിന്റെ ഒരു ഭാഗം തുറന്നതിന് ശേഷം ഈ മേല്‍പ്പാലത്തില്‍ വാഹനങ്ങളുടെ എണ്ണത്തില്‍ വലിയ വർദ്ധനവുണ്ടായതായി ദക്ഷിണ ഡിവിഷനിലെ ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് ദി ഹിന്ദു റിപ്പോർട്ട് ചെയ്തു. സില്‍ക്ക് ബോർഡ് ജംഗ്ഷനില്‍ നിന്ന് വരുന്നവർക്ക് യാത്രാ സമയം 30% വരെ ലാഭിക്കാൻ കഴിയുമെന്നതിനാല്‍ ഇനിയും വാഹനത്തിൻ്റെ എണ്ണത്തില്‍ വലിയ വർധനവ് ഉണ്ടാകുമെന്നാണ് ഉദ്യോഗസ്ഥർ പറയുന്നത്.