ബാംഗ്ലൂർ: ബെംഗളൂരു നഗരത്തിലെ ഗതാഗതക്കുരുക്കഴിക്കാൻ സഹായകമാകുന്ന ഹെബ്ബാള്‍ ജംഗ്‌ഷനിലെ ആറ് വരി തുരങ്കപാതയുടെ നിർമ്മാണത്തിന് വേഗം കൂട്ടി അധികൃതർ. നിലവില്‍ നാല് പ്രമുഖ ഇൻഫ്രാസ്ട്രക്ചർ കമ്പനികള്‍ ബിഡുകള്‍ സമർപ്പിച്ചിട്ടുണ്ട്. ആദാനി ഗ്രൂപ്പ്, ദിലീപ് ബില്‍ഡ്‌കോണ്‍, വിശ്വ സമുദ്ര എഞ്ചിനീയറിംഗ് റെയില്‍ വികാസ് നിഗം ലിമിറ്റഡ് എന്നിവരാണ് ബിഡുകള്‍ സമർപ്പിച്ചിട്ടുള്ളത്.

സാങ്കേതികവും സാമ്പത്തികവുമായ കാര്യങ്ങള്‍ പരിശോധിച്ച ശേഷം കരാറുകാരനെ ബിഡിഎ അന്തിമമാക്കും. ചെലവ്, രൂപകല്‍പ്പന, പൂർത്തിയാക്കേണ്ട സമയം, നിർമ്മാണ സമയത്ത് ട്രാഫിക് നിയന്ത്രിക്കാനുള്ള നടപടികള്‍ എന്നിവയെല്ലാം പരിശോധിച്ച ശേഷമായിരിക്കും കരാർ നല്‍കുക.1,086 കോടി രൂപ ചെലവ് വരുന്ന തുരങ്കപാത യാഥാർത്ഥ്യമാകുന്നതോടെ ബെംഗളരുവിലെ ഗതഗാതപ്രശ്നമങ്ങള്‍ക്ക് വലിയ ആശ്വാസാകുമെന്നാണ് വിലയിരുത്തല്‍.വടക്കൻ ബെംഗളൂരുവിനെയും ഔട്ടർ റിംഗ് റോഡ് ഇടനാഴിയെയും കെംപഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിലേക്കുള്ള പാതയെയും ബന്ധിപ്പിക്കുന്നതാണ് ഹെബ്ബാള്‍ ജംഗ്ഷൻ. യെലഹങ്ക, മന്യത ടെക് പാർക്ക് ഉള്‍പ്പെടെയുള്ള വടക്കൻ പ്രാന്തപ്രദേശങ്ങളില്‍ ജനസംഖ്യ ഉയർന്നതോടെ കടുത്ത ഗതാഗതക്കുരുക്കാണ് ഈ മേഖലയില്‍ അനുഭവപ്പെടുന്നത്.
നിലവിലുള്ള ഫ്ലൈഓവറുകളും സിഗ്നല്‍ ക്രമീകരണങ്ങളുമൊന്നും തിരക്കേറിയ സമയങ്ങളിലെ ഗതാഗതക്കുരുക്കിന് സ്ഥിരം പരിഹാരമല്ല. വിമാനത്താവളത്തിലേക്കുള്ള ദീർഘയാത്രകളും സമീപ പ്രദേശങ്ങളിലെ ഗതാഗത പ്രശ്നങ്ങളുമെല്ലാം ഹെബ്ബാള്‍ ജംഗ്ഷനില്‍ പ്രതിസന്ധി തീർക്കുന്നുണ്ട്.നിർദ്ദിഷ്ട ആറ് വരി ഭൂഗർഭ ഇടനാഴിയുടെ പ്രധാന ലക്ഷ്യം ഉപരിതല ജംഗ്ഷനുകള്‍ ഒഴിവാക്കി വിമാനത്താവളത്തിലേക്കും ദീർഘദൂര യാത്രയ്ക്കും പോകുന്ന വാഹനങ്ങളെ കടത്തിവിടുക എന്നതാണ്. പ്രാദേശിക, ദീർഘദൂര ഗതാഗതം വേർതിരിക്കുന്നതിലൂടെ ഇതുവഴിയുള്ള ഗതാഗതം സുഗമമാകുമെന്നാണ് വിലയിരുത്തുന്നത്.പദ്ധതി കാര്യക്ഷമമായി നടപ്പാക്കിയാല്‍, രാവിലെയും വൈകുന്നേരവുമുള്ള തിരക്കേറിയ സമയങ്ങളില്‍ യാത്രാസമയം ഗണ്യമായി കുറയും.പാതയുടെ സവിശേഷതകള്‍ഏകദേശം 2.2 കിലോമീറ്റർ (2.18-നും 2.204 കിലോമീറ്ററിനും ഇടയില്‍) നീളുന്ന ഭൂഗർഭ പാതയില്‍ ഓരോ ദിശയിലേക്കുമായി രണ്ട് തുരങ്കങ്ങള്‍ വീതമുണ്ടാകും. ഓരോ തുരങ്കത്തിലും മൂന്ന് വരികള്‍ വീതം ആറ് വരിപ്പാതയാണിത്. ഒരു വരിക്ക് 3.5 മീറ്റർ വീതിയും, അടിയന്തര ആവശ്യങ്ങള്‍ക്കായി 0.5 മീറ്റർ ഷോള്‍ഡറുകളുമുണ്ട്.
ഓരോ തുരങ്കത്തിനും ആകെ 10.5 മീറ്റർ വീതിയുണ്ടാകും. എസ്റ്റീം മാളിന് സമീപത്തുനിന്ന് ആരംഭിക്കുന്ന ഈ തുരങ്കപാത, നിലവിലുള്ള ഹെബ്ബാള്‍ ഫ്ലൈഓവർ, വെറ്ററിനറി കോളേജ് (GKVK) ക്യാമ്പസ്, ഹെബ്ബാള്‍ തടാകം എന്നിവയ്ക്ക് താഴെകൂടിയാകും കടന്നുപോകുക.വെല്ലുവിളിതുരങ്കപാതയ്ക്കെതിരെ ഒരു വിഭാഗം വലിയ വിമർശനം ഉയർത്തുന്നുണ്ട്. പാരിസ്ഥിതിക വിഷയങ്ങള്‍ ഉള്‍പ്പെടെയാണ് ഇവർ ചൂണ്ടിക്കാട്ടുന്നത്. ബെംഗളൂരുവിന്റെ അതിവേഗ വളർച്ചയ്ക്ക് ഗ്രേഡ്-സെപ്പറേറ്റഡ് പരിഹാരങ്ങള്‍ അനിവാര്യമാണെന്നാണ് പദ്ധതിയെ അനുകൂലിക്കുന്നവർ വാദിക്കുന്നത്. എന്നാല്‍, ഒരു ജംഗ്ഷനുവേണ്ടി 1,000 കോടി രൂപയിലധികം ചെലവഴിക്കുന്നത് കാര്യക്ഷമമാണോ എന്നും പൊതുഗതാഗത ശക്തിപ്പെടുത്തലിനാണ് ഊന്നല്‍ നല്‍കേണ്ടതെന്നും വിമർശകർ അഭിപ്രായപ്പെടുന്നു.