‘പത്തു വര്‍ഷത്തിനു കാത്തിരിപ്പിനും പ്രാര്‍ത്ഥനയ്ക്കും ഒടുവില്‍ ദൈവം തന്ന നിധി. ഒടുവില്‍ ദൈവം തന്നെ തിരിച്ചെടുത്തു’ – ഇന്‍ഡോറില്‍ മലിന ജല ദുരന്തമുണ്ടായ ഭഗീരത്പുരയില്‍ ഒരു വയോധികന് വിലപിച്ചുകൊണ്ടിരുന്നു.പത്തു വര്‍ഷത്തെ നീണ്ട കാത്തിരിപ്പിനും പ്രാര്‍ത്ഥനകള്‍ക്കും ചികിത്സകള്‍ക്കും ശേഷമാണ്ആ കുടുംബത്തിലേക്ക് ആ വെളിച്ചം എത്തിയത്. എന്നാല്‍ വിധിയുടെ ക്രൂരത ആ കുഞ്ഞിനെ അവര്‍ക്കൊപ്പം വിട്ടത് ആറു മാസം മാത്രം. ഇന്‍ഡോറിലെ ഭഗീരത്പുരയില്‍ മലിനജലം കുടിച്ച് വയറിളക്കവും ഛര്‍ദ്ദിയും ബാധിച്ച് മരിച്ച ആറ് മാസം പ്രായമുള്ള അവ്യാന്, ഇന്ത്യയിലെ ഏറ്റവും വൃത്തിയുള്ള നഗരമെന്ന് അറിയപ്പെടുന്ന ഇന്‍ഡോറിലെ ഭരണകൂട വീഴ്ചയുടെ നൊമ്ബരമായി മാറുകയാണ്.
മറാത്തി മൊഹല്ലയിലെ സാഹു കുടുംബത്തില്‍ ഇപ്പോള്‍ കനത്ത നിശബ്ദതയാണ്. ഡിസംബര്‍ 29-നാണ് അവ്യാന് ഈ ലോകത്തോട് വിടപറഞ്ഞത്. കുഞ്ഞിന്റെ വിയോഗത്തില്‍ തളര്‍ന്ന കുടുംബം സര്‍ക്കാര്‍ പ്രഖ്യാപിച്ച ധനസഹായം നിരസിച്ചു. ‘ഞങ്ങളുടെ കുട്ടി പോയി, ഈ പണം നല്കിയാല് അവനെ തിരികെ കിട്ടുമോ? ഞങ്ങള്‍ക്ക് സര്‍ക്കാരിന്റെ പണമല്ല വേണ്ടത്, ഞങ്ങളുടെ കുഞ്ഞിനെയാണ്,’ എന്ന് മുത്തശ്ശി കൃഷ്ണ സാഹു വിതുമ്ബിക്കൊണ്ട് ചോദിക്കുന്നു. കുഞ്ഞിന്റെ ജനനത്തിനായി ഹുസൈന് ടെക്രി ദര്‍ഗയില്‍ നേര്‍ച്ചകളും വ്രതങ്ങളും എടുത്തിരുന്ന മുത്തശ്ശിക്ക് ഈ നഷ്ടം താങ്ങാവുന്നതിലും അപ്പുറമാണ്.അമ്മയുടെ മുലപ്പാല്‍ തികയാതെ വന്നപ്പോള്‍ ടാപ്പില്‍ നിന്നുള്ള വെള്ളം ചേര്‍ത്ത് തയ്യാറാക്കിയ പാല്‍പ്പൊടിയാണ് അവ്യാന് നല്‍കിയിരുന്നത്. ആ കുടിവെള്ളത്തില്‍ കലര്‍ന്ന വിഷമാണ് തന്റെ പിഞ്ചുകുഞ്ഞിന്റെ ജീവനെടുത്തതെന്ന് കുടുംബം ആരോപിക്കുന്നു. ആരോഗ്യവാനായി ജനിച്ച കുഞ്ഞിന് പെട്ടെന്നുണ്ടായ അസുഖം മണിക്കൂറുകള്‍ക്കുള്ളില്‍ മരണം സംഭവിക്കാന്‍ കാരണമാവുകയായിരുന്നു.ഭഗീരത്പുരയില്‍ കഴിഞ്ഞ ഒമ്ബത് ദിവസത്തിനിടെ 1400-ലധികം ആളുകള്‍ക്കാണ് മലിനജലം വഴി രോഗം ബാധിച്ചത്. 15 പേര് മരിച്ചതായി നാട്ടുകാര്‍ അവകാശപ്പെടുമ്ബോള്‍ ആരോഗ്യവകുപ്പ് നാല് മരണം മാത്രമേ സ്ഥിരീകരിച്ചിട്ടുള്ളൂ. 32-ഓളം പേര് ഇപ്പോഴും തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്. ഭരണകൂടത്തിന്റെ അനാസ്ഥയില്‍ ഇനിയൊരു അമ്മയ്ക്കും തന്റെ കുഞ്ഞിനെ നഷ്ടപ്പെടരുത് എന്ന പ്രാര്‍ത്ഥനയോടെ വിങ്ങുകയാണ് ഈ പ്രദേശം.