ബെംഗളുരു:കർണാടകയിലെ കോണ്‍ഗ്രസ് സർക്കാരിനെ പ്രതിസന്ധിയിലാക്കി ബുള്‍ഡോസർ വിവാദം കത്തുന്നു. കേരളാ മുഖ്യമന്ത്രി പിണറായി വിജയനും മുതിർന്ന കോണ്‍ഗ്രസ് നേതാവ് പി.ചിദംബരവുമടക്കം രാഷ്ട്രീയമായി ഉയർത്തിയ വിമർശനത്തിന് പിന്നാലെ ഇടപെട്ട് കോണ്‍ഗ്രസ് നേതൃത്വം. കർണാടക കോണ്‍ഗ്രസില്‍ നിന്ന് എ ഐ സി സി വിശദീകരണം തേടി. കെ.സി.വേണുഗോപാലാണ് കർണാടക കോണ്‍ഗ്രസ് അധ്യക്ഷൻ ഡികെ ശിവകുമാറില്‍ നിന്ന് വിശദീകരണം തേടിയത്. വീടുകള്‍ പൊളിച്ചു മാറ്റിയ സംഭവം വിവാദത്തിലായതോടെയാണ് നടപടി. കയ്യേറ്റ സ്ഥലമാണ് ഒഴിപ്പിച്ചതെന്നും നടപടികള്‍ പാലിച്ചാണ് ഒഴിപ്പിക്കല്‍ നടത്തിയതെന്നുമാണ് ഡി.കെ.ശിവകുമാറിന്റെ വിശദീകരണം. ഒഴിപ്പിക്കല്‍ നടപടി വിവാദമായതോടെ കുടിയൊഴിപ്പിച്ചവർക്ക് വീടുകള്‍ നിർമിച്ച് നല്‍കുമെന്ന് സർക്കാർ പ്രഖ്യാപിച്ചു. 200 ഫ്ലാറ്റുകള്‍ അടങ്ങിയ സമുച്ചയം നിർമിച്ച് നല്‍കാനാണ് ആലോചന.
സർവേ നടപടികള്‍ തുടങ്ങാൻ ജില്ലാ ഭരണകൂടത്തിന് നിർദേശം നല്കി.സർക്കാർ ഭൂമി കയ്യേറി താമസിക്കുന്നവർ എന്നാരോപിച്ചാണ് ബെംഗളൂരു യെലഹങ്കയില്‍ മുസ്ലീം ഭൂരിപക്ഷ മേഖലയില്‍ മുന്നൂറോളം വീടുകള്‍ തകർത്തത്. മുതിർന്ന കോണ്‍ഗ്രസ് നേതാവ് പി. ചിദംബരത്തിന്റെ വിമർശനത്തിന് പിന്നാലെ കേരള മുഖ്യമന്ത്രി പിണറായി വിജയനും കർണാടക കോണ്‍ഗ്രസിനെ വിമർശിച്ച് രംഗത്തെത്തി. ബെംഗളൂരു സോളിഡ് വേസ്റ്റ് മാനേജ്മെന്റ് ലിമിറ്റഡ് ആണ് ഡിസംബർ 20 ന് പുലർച്ചെ യെലഹങ്കയില്‍ വീടുകള്‍ പൊളിച്ചത്. അനധികൃതമായി താമസിപ്പിക്കുന്നവരെ ഒഴിപ്പിക്കാൻ എന്ന പേരില്‍ പുലർച്ചെ 4.15 നാണ് വസീം ലേ ഔട്ടിലും ഫക്കീർ കോളനിയിലും സർക്കാർ ബുള്‍ഡോസറുകള്‍ വീടുകളുടെ അടിത്തറ പിഴുതുമാറ്റിയത്. യുപിയിലുള്‍പ്പെടെ ബിജെപിയുടെ ബുള്‍ഡോസർ രാജിനെ വിമർശിക്കുന്ന കോണ്‍ഗ്രസ്, യെലഹങ്കയില്‍ ബുള്‍ഡോസർ രംഗത്തിറക്കിയതിന്റെ പേരില്‍ രൂക്ഷമായ വിമർശനം നേരിടുകയാണ്.