ഇൻഡിഗോ എയർലൈൻസിന്റെ വിമാന സർവീസുകള്‍ കൂട്ടത്തോടെ റദ്ദാക്കിയത് മുതലെടുത്ത് മറ്റ് വിമാനകമ്ബനികള്‍ തീവെട്ടിക്കൊള്ള നടത്തുകയാണെന്നും ഈ ‘ആകാശക്കൊള്ള’ കാരണം ആയിരക്കണക്കിന് യാത്രക്കാർ പ്രതിസന്ധിയിലായിരിക്കുകയാണെന്നും കെ രാധാകൃഷ്ണൻ എം പി.ഈ വിഷയത്തില്‍ അടിയന്തരമായി ഇടപെടണമെന്ന് ആവശ്യപ്പെട്ട് രാധാകൃഷ്ണൻ എം പി കേന്ദ്ര വ്യോമയാന മന്ത്രിക്ക് കത്തയച്ചു.
യാത്രക്കാരുടെ ബുദ്ധിമുട്ട് മുതലെടുത്ത് മറ്റ് വിമാനക്കമ്ബനികള്‍ നടത്തുന്ന കൊള്ളയടി അവസാനിപ്പിക്കാൻ കേന്ദ്രസർക്കാർ ഉടൻ നടപടി സ്വീകരിക്കണമെന്ന് എം.പി. കത്തില്‍ ആവശ്യപ്പെട്ടു. ഡല്‍ഹി, മുംബൈ, ചെന്നൈ അടക്കമുള്ള പ്രധാന റൂട്ടുകളില്‍ സാധാരണ നിരക്കിന്റെ ഇരട്ടിയിലധികം തുകയാണ് വിമാനക്കമ്ബനികള്‍ ഇപ്പോള്‍ ഈടാക്കുന്നത്. പ്രശ്നം പരിഹരിക്കപ്പെടുന്നത് വരെ വിമാന ടിക്കറ്റുകള്‍ക്ക് താല്‍ക്കാലികമായി പരമാവധി നിരക്ക് നിശ്ചയിക്കണമെന്നും യാത്രക്കാരെ ചൂഷണം ചെയ്യുന്ന വിമാനക്കമ്ബനികള്‍ക്കെതിരെ കർശനമായ പിഴ ചുമത്തണമെന്നും എംപി അറിയിച്ചു.റദ്ദാക്കിയ സർവീസുകളിലെ യാത്രക്കാർക്ക് മുഴുവൻ പണവും തിരികെ നല്‍കാനും , മറ്റ് യാത്രാ സൗകര്യങ്ങള്‍ ഉറപ്പാക്കാനും വിമാനക്കമ്ബനികള്‍ക്ക് നിർദ്ദേശം നല്‍കണമെന്നും പ്രതിസന്ധിയെ അവസരമാക്കി ലാഭം കൊയ്യാനുള്ള കമ്ബനികളുടെ ശ്രമം ഒരു കാരണവശാലും അനുവദിക്കരുതെന്നും, സാധാരണക്കാരായ പൗരന്മാർക്ക് നീതി ഉറപ്പാക്കണമെന്നും എം.പി. കത്തില്‍ ചൂണ്ടിക്കാട്ടി.